മയക്കുമരുന്ന് മാഫിയകളുടെ കണ്ണിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

മയക്കുമരുന്ന് മാഫിയകളുടെ കണ്ണിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

കഠിനംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും നിരവധി ക്രൈം കേസുകളിൽ പ്രതിയും മയക്കുമരുന്ന് മാഫിയകളുടെ കണ്ണിയുമായ കഠിനംകുളത്ത് പുതുക്കുറിച്ചി ദേശത്ത് മുണ്ടൻചിറ മാടൻ നടയ്ക്ക് സമീപം മണക്കാട്ടിൽ പുത്തൻ വീട്ടിൽ വിഷ്ണു തമ്പുരു എന്നയാളെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചു.

ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ നിർദേശാനുസരം ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത‍്വത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ
ചന്ദ്രദാസ്, സബ് ഇൻസ്പെക്ടർ ഷിജു എസ്. എസ്, സി പി ഒ ജോതിഷ് കുമാർ, സിപിഒ രാജേഷ്, സിപിഒ ആദർശ് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണു തമ്പുരുവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ബൈക്കിൽ പോകുകയായിരന്ന ആമസോൺ ഡെലിവറി ബോയിയെ തടഞ്ഞു നിർത്തി മർദ്ദിച്ചവശനാക്കി ഡെലിവറിക്കുള്ള സാധനങ്ങൾ കൈക്കലാക്കിയ കേസിൽ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും സാമൂഹ‍്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരവെയാണ് ഇയാളെ കാപ്പ തടവിലാക്കുന്നത്.

ഷെൻ ഹുവ 15 ഇന്നെത്തും; വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ

ഷെൻ ഹുവ 15 ഇന്നെത്തും; വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

ഇന്ന് രാവിലെ പതിനൊന്നോടെ കപ്പൽ തുറമുഖത്ത് അടുപ്പിക്കും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോർ ക്രെയ്നുകളും 11 യാർഡ് ക്രെയ്നുകളുമാകും. ഈ ക്രെയിനുകൾ പ്രവർത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകൾ എത്തിക്കുക.

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; അഞ്ച് സ്കൂളുകൾക്ക് അവധി

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; അഞ്ച് സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും നിര്‍വഹിക്കും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക.

തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ് ജെ അവധി പ്രഖ്യാപിച്ചു. വര്‍ക്കല ഗവ മോഡല്‍ എച്ച് എസ്, വര്‍ക്കല ഗവ എല്‍ പി എസ്, ഞെക്കാട് ഗവ എച്ച് എസ് എസ്, ചെറുന്നിയൂര്‍ ഗവ എച്ച് എസ്, വര്‍ക്കല എസ് വി പുരം ഗവ എല്‍ പി എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷനും ഇന്ന് തുടക്കമാകും.

ശിവഗിരി തീർത്ഥാടനം: അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി

ശിവഗിരി തീർത്ഥാടനം: അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി

91-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് അവധി നൽകിയത്. ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

വർക്കല കവലയൂരിൽ നായക്കാവലില്‍ ലഹരികച്ചവടം; പ്രതികള്‍ പൊലീസ് പിടിയില്‍

വർക്കല കവലയൂരിൽ നായക്കാവലില്‍ ലഹരികച്ചവടം; പ്രതികള്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളെ കാവലാക്കി വീണ്ടും ലഹരിക്കച്ചവടം. വര്‍ക്കല കവലൂരിലാണ് സംഭവം. മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. കവലയൂർ സ്വദേശി നീലന്‍ എന്ന് വിളിക്കുന്ന ഷെെന്‍, ആറ്റിങ്ങല്‍ സ്വദേശി രാഹുല്‍, നഗരൂര്‍ സ്വദേശി ബിജോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. സ്ഥലത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.

ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ ഏഴ് നായ്ക്കള്‍ എടുത്തുചാടുകയായിരുന്നു. തന്ത്രപൂര്‍വ്വം നായ്ക്കളെ മുറിക്കുള്ളിലാക്കി പൂട്ടിയശേഷമാണ് പ്രതികളെ പിടികൂടിയത്. പൊതികളാക്കി ലഹരി വില്‍ക്കാനുള്ള ഉപകരണങ്ങളും ത്രാസും പിടികൂടി.

നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കൊശമറ്റം സ്വദേശി റോബിന്‍ ജോര്‍ജ്ജ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. നായ പരിശീലനത്തിന്റെയും സംരക്ഷണത്തിന്റെയും മറവില്‍ കോട്ടയം കുമാരനല്ലൂരിലെ വാടക വീട്ടിലാണ് റോബിന്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം നടത്തിയ റെയ്ഡില്‍ 18 കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. റെയ്ഡിന് എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ റോബിന്‍ നായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

തിരുവനനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം മൂലമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മ്മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സിഡബ്ല്യുപിആര്‍എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്.തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സര്‍ക്കാറിന്റെ അന്തിമ തീരുമാനം.

അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആര്‍എസിനെ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്. മണ്‍സൂണ്‍, പോസ്റ്റ് മണ്‍സൂണ്‍ സീസണുകള്‍ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റില്‍ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. നിലവിലെ അലൈന്റ്‌മെന്റ് തുടര്‍ന്നാല്‍, മണ്‍സൂണ്‍ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി മുന്നോട്ടുവെയ്ക്കുന്നത്. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റര്‍ ദൂരത്തോളം വളച്ചെടുക്കണം. അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങള്‍ ഒഴുക്കില്‍പ്പെടുന്നതും തടയാന്‍ ഇത് സഹായിക്കുമെന്നും ശുപാര്‍ശയില്‍ പറയുന്നു. പുതിയ രൂപരേഖയില്‍ കഴിഞ്ഞ ദിവസം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.