21 ലക്ഷം രൂപയുടെ നിക്ഷേപ തിരിമറി; പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

21 ലക്ഷം രൂപയുടെ നിക്ഷേപ തിരിമറി; പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

ആലപ്പുഴ: പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളില്‍ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡില്‍ പാമ്പുംതറയില്‍ വീട്ടില്‍ അമിതാനാഥ് (29) നെയാണു മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസില്‍ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. വ്യാജ അക്കൗണ്ട് നമ്പറുകള്‍ എഴുതി നല്‍കിയും പോസ്റ്റ് ഓഫിസില്‍ പണം നിക്ഷേപിക്കുന്ന ആര്‍ഐടിസി മെഷീന്‍ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫീസ് സീല്‍ പതിച്ചു കൊടുത്തുമാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.

സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ

സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. സിവിൽ സപ്ളൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക. സംസ്‌ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരിൽ നടക്കും.

കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപത്തെ സപ്ളൈകോ വിപണന കേന്ദ്രത്തിന് മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും. സപ്ളൈകോ വിപണന കേന്ദ്രങ്ങൾക്ക് മുന്നിൽ സ്‌ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്‌ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്‌താക്കൾക്ക്‌ അവശ്യ സാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജിആർ അനിൽ വിഷു-റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

അമ്മ മകനെ പീഡിപ്പിച്ചെന്ന കള്ളക്കേസ്:  മൂന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ വകുപ്പ്തല നടപടിയ്ക്ക് സാധ്യത

അമ്മ മകനെ പീഡിപ്പിച്ചെന്ന കള്ളക്കേസ്: മൂന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ വകുപ്പ്തല നടപടിയ്ക്ക് സാധ്യത

തിരുവനന്തപുരം: പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ അമ്മയായ 37കാരിയെ 27ദിവസം ജയിലിലടച്ചതിന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയ്ക്ക് സാധ്യത. ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണിത്.

കേരളത്തെ നടക്കുക്കിയ സംഭവത്തിൽ 2020 ഡിസംബറിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. കുടുംബ വഴക്കിൻ്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ച പരാതിയാണ് ഇതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തുടർ നടപടികൾ വേണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ അമ്മ അറസ്റ്റലാകുകയും ഏകദേശം ഒരുമാസത്തോളം ജയിലിലടക്കുകയും ചെയ്തിരുന്നു്. അമ്മയെ അറസ്റ്റ് ചെയ്യും മുൻപ് അവരും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നാണ് ക്രെെംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മാത്രമല്ല ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെയാണ് ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം നൽകിയത്. അമ്മയുടെ മൊബൈൽ കണ്ടെത്തി മഹസർ തയ്യാറാക്കിയപ്പോൾ എസ്ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായെന്നും സിഐ ശിവകുമാറും ഡിവൈഎസ്︋പി സുരേഷും നിയമോപദേശം തേടാതെയും എസ്ഐയ്ക്ക് നിർദ്ദേശം നൽകാതെയും ഗുരുതരവീഴ്ച വരുത്തിയെന്നും ഡിജിപി കണ്ടെത്തുകയായിരുന്നു. എസ്ഐയും കുട്ടിയുടെ പിതാവും തമ്മിൽ 21ദിവസത്തിനിടെ 67തവണ സംസാരിച്ചതായുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. അതേസമയം മൂന്ന് ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോൺ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

മനഃശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിക്കുകയായിരുന്നു എന്നാണ് ക്രെെംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത്. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസ് കാര്യമായി എടുത്തില്ലെന്നും ക്രെെംബ്രാഞ്ച് അന്വമഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള മൂന്ന് ആൺമക്കളും ആറു വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്. സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ അറസ്റ്റിലായ ആദ്യത്തെ കേസായിരുന്നു ഇതെന്ന പ്രതൽേകതയും ഈ കേസിനുണ്ട്.

വളരെ നാളുകളായി കുട്ടിയുടെ മാതാപിതാക്കൾ പിണക്കത്തിലായിരുന്നു. അതേസമയം അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. പിതാവ് പുനർവിവാഹിതനായി ഗൾഫിലേക്ക് പോകുകയും ചെയ്തു. വിവാഹ മോചനക്കേസും നടന്നു വരികയായിരുന്നു. അച്ഛനൊപ്പം ഗൾഫിൽ പോയിരുന്ന കുട്ടി തിരികെ വന്ന ശേഷമാണ് അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. അച്ഛനായിരുന്നു കുട്ടിക്ക് പരാതി നൽകാനുള്ള സഹായങ്ങൾ ചെയ്തു നൽകിയതും. മൂന്നു വർഷമായി യുവതിയുമായി അകന്നുകഴിയുന്ന ഭർത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് ജീവനാംശത്തിന് കേസു കൊടുത്തതാണ് കള്ളക്കേസിനിടയാക്കിയതെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തിയത്.

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്

ഡൽഹി: അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സിഎൻജി വില കിലോഗ്രാമിന് 8.13 രൂപയും പിഎൻജി വില 5.06 രൂപയും കുറച്ചു. പുതുക്കിയ നിരക്കുകൾ 2023 ഏപ്രിൽ 8 മുതൽ നിലവിൽ വന്നു. ഏപ്രിൽ 8 മതുൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദാനി ടോട്ടൽ ഗ്യാസ് വില കുറച്ചത്.

പുതിയ അഡ്മിനിസ്ട്രേഡ് പ്രൈസ് മെക്കാനിസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം സിഎൻജി പിഎൻജി വിലകൾ കുറയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഊർജ്ജ കമ്പനിയാണ് അദാനി ടോട്ടൽ ഗ്യാസ്. അടുത്ത കാലത്തായി, പ്രകൃതിവാതക വില ഉയർന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് വരെയുള്ള ഒരു വർഷത്തിനുള്ളിൽ സിഎൻജി നിരക്കുകൾ 80 ശതമാനം ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു, രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തയ്യാറായി.

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ മാറ്റം. ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില. മാർക്കറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. നിലവിൽ കൂടുതൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വിലയ്ക്കനുസരിച്ചായിരുന്നു ഇന്ത്യയിലെയും വില. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലയെ അടിസ്ഥാനമാക്കി ഗ്യാസ് വില നിശ്ചയിക്കുന്നതിനാണ് പുതിയ തീരുമാനം.

കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം. പനമ്പിള്ളി നഗറിലെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു. തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെയും ആക്രമണം ഉണ്ടായി. സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇതരസംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. സഹായത്തിനായി ഒരാള്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇതിന് സമീപത്തുള്ള എംടിഎം കൗണ്ടര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു.

തൃശൂര്‍ ദേശീയ പാതയില്‍ ആന ഇടഞ്ഞു; ചരക്ക് ലോറി കുത്തിമറിച്ചിടുന്നതിനിടെ കൊമ്പ് ഒടിഞ്ഞു

തൃശൂര്‍ ദേശീയ പാതയില്‍ ആന ഇടഞ്ഞു; ചരക്ക് ലോറി കുത്തിമറിച്ചിടുന്നതിനിടെ കൊമ്പ് ഒടിഞ്ഞു

തൃശൂര്‍: തൃശൂര്‍ മുടിക്കോട് ദേശീയ പാതയില്‍ ആന ഇടഞ്ഞു. ലോറി കുത്തിമറിച്ചിടാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തൃശൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനായി മൂടിക്കോട് ഹാവിസ് റോഡ് വഴി ആനയെ നടത്തിക്കൊണ്ടുവരികയായിരുന്നു. അതിനിടെയാണ് ആന ഇടഞ്ഞത്. ഈ സമയത്ത് വഴയിരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറി കുത്തിമറയ്ക്കാന്‍ ആന ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു.

പിന്നീട് ആന സമീപത്തെ വാഴത്തോട്ടത്തിലേക്ക് കയറി. നിരവധി വാഴകള്‍ തകര്‍ത്തു. ഈ സമയത്തെല്ലാം രണ്ടാം പാപ്പന്‍ ആനപ്പുറത്തായിരുന്നു. അതിനിടെ റോഡരികിലുള്ള വൈദ്യുത പോസ്റ്റ് മറിച്ചിടാനുള്ള ശ്രമം ഉണ്ടായി. നാട്ടുകാര്‍ ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റുകയായിരുന്നു. പിന്നീട് പൊലീസും എലിഫെന്റ് സ്‌ക്വാഡും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.