സിനിമാ നടന്‍ കാലടി ജയന്‍ അന്തരിച്ചു

സിനിമാ നടന്‍ കാലടി ജയന്‍ അന്തരിച്ചു

കൊച്ചി: സിനിമ, സീരിയല്‍, നാടകനടന്‍ കാലടി ജയന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം തീ പടർന്നത് പരിഭ്രാന്തി പരത്തി

കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം തീ പടർന്നത് പരിഭ്രാന്തി പരത്തി

ആറ്റിങ്ങൽ: ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം ഉണക്ക പുല്ലിനും ചപ്പുചവറുകൾക്കും തീ പിടിച്ചതാണ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിൽ ആഴ്ത്തിയത്. ഉപയോഗശൂന്യമായ നിരവധി ബസ്സുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്തിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ എൻജിൻ സംഭവസ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്. ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഹരീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നോബിൾ കുമാർ മോഹൻകുമാർ, വിഷ്ണു, ഉണ്ണികൃഷ്ണൻ, സതീശൻ, ശ്രീരാഗ്, രതീഷ്, അനൂപ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഗ്യാരേജിന് സമീപം ഉണക്ക പുല്ലുകൾ ധാരാളമായി വളർന്നുനിൽക്കുന്നതും, ചപ്പുചവറുകളും പാഴ് വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നതും തീപിടുത്തം സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. കൂട്ടിയിട്ടിരുന്ന ബസ്സുകളിലേക്ക് തീ പടർന്നു പിടിച്ചിരുന്നെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം

ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം

ഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ജയിച്ചതോടെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാമതെത്തി ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ. ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെയാണ് 115 പോയന്റുമായി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയയെയാണ് പിന്തള്ളിയത്. 111 പോയന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.

ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 106 പോയന്റ്. ന്യൂസിലന്‍ഡുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കേ, ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടിന് അവസരമുണ്ട്. ഫെബ്രുവരി 16 മുതലാണ് ടെസ്റ്റ് പരമ്പര. ദക്ഷിണാഫ്രിക്കയാണ് ഇതിന് മുന്‍പ് മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്.

ടെസ്റ്റിന് പുറമേ ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സ്പിന്നില്‍ മാന്ത്രികത കാണിച്ച അശ്വിനും ജഡേജയും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി. അശ്വിന്‍ റാങ്കിങ്ങില്‍ ആദ്യ സ്ഥാനക്കാരന്റെ അരികിലേക്ക് അടുക്കുമ്പോള്‍ ജഡേജ റാങ്കിങ്ങില്‍ ഉയര്‍ന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഇരുവരും ചേര്‍ന്ന് 15 വിക്കറ്റുകളാണ് നേടിയത്.

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് പി. നെടുമാരൻ;  അവകാശവാദം പൂർണമായി തള്ളാതെ ഇന്ത്യൻ ഇന്റലിജൻസ്

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് പി. നെടുമാരൻ; അവകാശവാദം പൂർണമായി തള്ളാതെ ഇന്ത്യൻ ഇന്റലിജൻസ്

ചെന്നൈ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശവാദം ഉന്നയിച്ച പി. നെടുമാരനെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്യും. നെടുമാരന്റെ അവകാശവാദം പൂർണമായും തള്ളിക്കളയാൻ ആകില്ലെന്ന നിലപാടിലാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം. തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാകും. തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരനാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മുന്‍ കോണ്‍ഗ്രസ് നേതാവായ പി നെടുമാരൻ തിങ്കളാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നായിരുന്നു നെടുമാരന്റെ അവകാശ വാദം. തഞ്ചാവൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രഭാകരനും കുടുംബവുമായി താനും തന്റെ കുടുംബവും ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്‍ പറഞ്ഞത്. പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല.

പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തൽ. തമിഴ് ഇഴം സംബന്ധിച്ച തന്‍റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു. ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം പ്രഭാകരന്റെ മടങ്ങിവരവിനുള്ള മികച്ച അവസരമാണെന്ന് നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്‍ ആരോഗ്യവാനായി ഇരിക്കുന്നു. പ്രഭാകരനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കും. ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും നെടുമാരൻ പറഞ്ഞിരുന്നു. 2009 മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ സേന ലോകത്തെ അറിയിച്ചത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി, മെയ് 19 ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.

എ.കെ.ജി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു

എ.കെ.ജി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു

അവനവഞ്ചേരി, എ.കെ.ജി. റസിഡന്റ്സ് അസോസിയേഷന്റെ പൊതുയോഗം കൂടി. യോഗത്തിൽ, പ്രസിഡന്റ്- രാജേഷ്, സെക്രട്ടറി- സന്തോഷ്‌കുമാർ, ട്രെഷറർ- സജു, വൈസ് പ്രസിഡന്റ്- ട്രീസ അനിൽ, ജോയിന്റ് സെക്രട്ടറി- തങ്കപ്പൻ പിള്ള എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞടുത്തു. മറ്റ് എക്സികുട്ടീവ് അംഗങ്ങൾ സതീഷ്, ജയകുമാർ, ബാജു, ജയസിംഹൻ, അജിത എന്നിവരാണ്.
പ്രത്യേക ക്ഷണിതാക്കൾ- അനിൽകുമാർ, ഡോ. അഭിലാഷ്, ഷൈലാ ദാസ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അച്ഛനായി

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അച്ഛനായി

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞു പിറന്നു. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹോപ്പിനെ കയ്യില്‍ പിടിച്ച് എലിസബത്തിനൊപ്പം ആശുപത്രി ബെഡില്‍ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഞങ്ങളുടെ സന്തോഷത്തിന്റെ വരവ് നിങ്ങളെ അറിയിക്കുരയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! അവള്‍ ഇതിനോടകം ഞങ്ങളുടെ ഹൃദയം കവര്‍ന്നു, മകളോടുള്ള സ്‌നേഹത്തില്‍ ഞങ്ങള്‍ ആനന്ദത്തിന്റെ പരകോടിയിലാണ്-ബേസില്‍ കുറിച്ചു.

നിരവധി പേരാണ് ബേസിലിലും എലിസബത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, രജീഷ വിജയന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസ കുറിച്ചത്. കുഞ്ഞിനെ കാണാനായി വരുന്നുണ്ട് എന്നാണ് വിനീത് കുറിച്ചത്.