തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരം: മാര്‍ച്ച് 18 മുതല്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേക്ക് മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ ഓരോ പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ബുക്കിങ് ആരംഭിച്ചു. പുലര്‍ച്ചെ 5.40ന് ആണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. രാവിലെ 8.55ന് മുംബൈയിലേക്ക് മടക്ക സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12.25ന് കൊച്ചിയിലേക്കും 2.50ന് മടക്ക സര്‍വീസും നടത്തും.

കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു

കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു

കൊല്ലം: കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു. നിലമേൽ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തിൽ വിമുക്ത ഭടനായ രാജൻ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ചനിലയിൽ കണ്ടത്.
രണ്ടുമാസം മുൻപ് രാജന്റെ വസ്തുവിന്റെ ഒരുഭാഗം അഞ്ചൽ സ്വദേശിക്ക് വിറ്റിരുന്നു. തുടർന്ന് ഇയാള്‍ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചതോടെ രാജന്റെ വീട് ഉയരത്തിലായി. വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നിൽ നിന്നു രാജൻ താഴ്ചയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്.

വീട്ടിൽ രാജൻ തനിച്ചായിരുന്നു. രാവിലെ ഇതുവഴി കടന്നുപോയ വിദ്യാർഥികളാണ് ആരോ കിടക്കുന്നത് കണ്ടത്. പരിസരത്തുള്ളവർ എത്തിയപ്പോൾ രാജൻ മരിച്ച നിലയിലായിരുന്നു. പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. കുന്നിടിച്ചവരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. കുന്നിടിച്ചതിനു ശേഷം വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടി നൽകാമെന്നു വസ്തു വാങ്ങിയവർ ഉറപ്പു നൽകിയിരുന്നെന്നും എന്നാൽ യഥാസമയം സംരക്ഷണ ഭിത്തി നിർമാണം നടത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു.

‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്; പത്താം തീയതിക്കുള്ളില്‍ റേഷന്‍ വീട്ടിലെത്തും

തിരുവനന്തപുരം: ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തിങ്കളാഴ്ച നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാമാസവും പത്താം തീയതിക്കുള്ളില്‍ റേഷന്‍ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ റേഷന്‍ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.

ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനുവല്‍ ട്രാന്‍സാക്ഷന്‍ മുഖേന റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവല്‍ രജിസ്റ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ റേഷനിംഗ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തും. തൃശ്ശൂര്‍, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തില്‍ നാളെ 2.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ. സജിത്ത് ബാബു ഐ. എ. എസ്, റേഷനിംഗ് കണ്‍ട്രോളര്‍ മനോജ് കുമാര്‍ കെ, തൃശ്ശൂര്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അജിത്കുമാര്‍ കെ, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ മാഹാശിവരാത്രി മഹോത്സവം ഇന്ന് മുതൽ 19 വരെ നടക്കും

മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ മാഹാശിവരാത്രി മഹോത്സവം ഇന്ന് മുതൽ 19 വരെ നടക്കും

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഇന്നുമുതൽ 19 വരെ നടക്കും. എല്ലാ ദിവസവും പതിവ് പൂജകൾ ഉണ്ടായിരിക്കും. പതിനേഴാം തീയതി പകൽ 11 30 ന് നൂറും പാലുംനാഗരൂട്ട്. പതിനെട്ടാം തീയതി രാവിലെ ഏഴിന് മേലാറ്റിങ്ങൽ പ്രാതൽ, വൈകിട്ട് അഞ്ചരയ്ക്ക് താലപ്പൊലി വിളക്ക് എഴുന്നള്ളിപ്പ്, രാത്രി ഒൻപതരയ്ക്ക് കണ്ണൂർ ഹൈബീറ്റ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, രണ്ടുമണിക്ക് ചിറയിൻകീഴ് അനുഗ്രഹ അവതരിപ്പിക്കുന്ന നാടകം -നായകൻ, പുലർച്ചെ മൂന്നരയ്ക്ക് യാമപൂജയ്ക്കുശേഷം നടയടയ്ക്കൽ.

നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ

നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ മുഹമ്മദ് അബ്ദുൾ ഹാദി (24), ബി. അജിത മൻസിൽ മഞ്ഞില, മുയൽ തോന്നൽ എന്നയാളെ ആണ് ആറ്റിങ്ങൽ പോലീസ് കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ആറ്റിങ്ങൽ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ജി ബിനുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ തൻസീ.

അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എ എസ് ഐ രാജീവൻ, സി പി ഒ റിയാസ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിക്കുകയും ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ലോഡിങിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് പട്ടണക്കാട് പോലിസ് സ്റ്റേഷനിൽ കാർ മോഷണം, പാങ്ങാട് പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം, ചേർത്തല പോലീസ് സ്റ്റേഷനിലും മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

രാജ്യത്ത് 13 ഇടങ്ങളിൽ ഗവ‍ർണർമാർക്ക് മാറ്റം; അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ

രാജ്യത്ത് 13 ഇടങ്ങളിൽ ഗവ‍ർണർമാർക്ക് മാറ്റം; അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ

രാജ്യത്ത് 13 ഇടങ്ങളിൽ ഗവ‍ർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ്രധാന തീരുമാനം. കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ. അതേസമയം സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്.

നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ഗവ‍ർണറായി നിയമിക്കപ്പെട്ടിരുന്നു. അന്ന് സദാശിവത്തിന്റെ നിയമനത്തിൽ ജയലളിതയുടെ പിന്തുണയുണ്ടായിരുന്നു. കൂടാതെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറും. അയോധ്യ വിധിയിൽ രാമക്ഷേത്ര നി‍ർമ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുൾ നസീർ വിരമിച്ചത്. ഫെബ്രുവരിയിൽ ഗവർണറായി നിയമനം നൽകുകയും ചെയ്തു.

ഇതിന് പുറമെ വടക്കൻ മേഖല ആ‍ർമി കമാന്റ‍റായിരുന്ന കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ അതിർത്തി പ്രദേശത്ത് തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് വടക്കൻ മേഖല ആ‍ർമി കമാന്റ‍റായിരുന്ന കെ ടി പർനായിക്കിന്റെ ഗവ‍ർണറായുള്ള നിയമനം.

ബിജെപി രാഷ്ട്രീയവുമായി ചേ‍ർന്ന് നിൽക്കുന്ന നേതാക്കളെയാണ് ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറാകും. ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സ് മഹാരാഷ്ട്ര ഗവർണർ ആകും. നിലവിലെ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാഖ് ലഫ് ഗവർണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്സിനെ മഹാരാഷ്ട്ര ഗവർണർ ആയി നിയമിച്ചതോടെ സി പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നു, മുൻ കോയമ്പത്തൂർ എംപിയാണ് സി പി രാധാകൃഷ്ണൻ.

ശിവപ്രസാദ് ശുക്ല ഹിമാചൽ പ്രദേശ് ഗവർണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവർണറാകും. ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന ബിസ്വ ഭൂഷൺ ഹരിചന്ദൻ ചത്തീസ്ഗഡ് ഗവ‍ർണറാകും. ചത്തീസ് ഗഡ് ഗവർണർ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ഗവ‍ർണർ ലാ ഗണേശൻ നാഗലാന്റിലേക്ക് മാറി. ബിഹാർ ഗവർണർ ഫഗു ചൗഹാനെ മേഘാലയ ഗവർണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ ബിഹാർ ഗവർണറാകും. അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ബ്രിഗേഡിയർ ബി ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്. ഗവർണാറിയി നിയമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി ഗവർണർമാർക്ക് മാറ്റമില്ല. ഗോവ ഗവർണറായി ശ്രീധരൻ പിള്ളയും പശ്ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.