ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം പിച്ച് റിപ്പോര്‍ട്ട്

ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം പിച്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരമെങ്കിലും ജയിച്ച് തിരിച്ചുകയറാനുള്ള ശ്രമമാണ് ശ്രീലങ്ക നടത്തുക. ഇന്ത്യയാകട്ടെ പരമ്പര തൂത്തുവരാനുള്ള ശ്രമവും. തിരുവനന്തപുരം, കാര്യവട്ടം സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ഭാഗ്യവേദിയാണ് കാര്യവട്ടം. നാല് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. അവസാനം കാര്യവട്ടത്ത് നടന്നത് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരമായിരുന്നു. സൂര്യകുമാര്‍ യാദവിന്റെയും കെ എല്‍ രാഹുലിന്റേയും അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു.

പിച്ച് റിപ്പോര്‍ട്ട്

ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാരോട് ചായ്‌വ് കാണിക്കുന്നതാണ്. എന്നാല്‍ ചെറിയ ബൗണ്ടറികള്‍ പലപ്പോഴും ബാറ്റര്‍മാര്‍ മുതലെടുക്കാറുണ്ട്. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കും. പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

164 മത്സരങ്ങളില്‍ ഇതിന് മുമ്പ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 95 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു. 57 മത്സരങ്ങള്‍ ശ്രീലങ്കയ്‌ക്കൊപ്പം നിന്നു. ഒരു മത്സരം ടൈ ആയപ്പോള്‍ 11 ഏകദിനങ്ങള്‍ ഫലം കണ്ടില്ല. ഇന്ത്യയില്‍ ഇരുവരും 53 തവണ നേര്‍ക്കുനേര്‍ വന്നു. 38 തവണയും ഇന്ത്യക്കായിരുന്നു ജയം. 12ല്‍ ശ്രീലങ്കയും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഫം കണ്ടില്ല.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1എച്ച്ഡി എന്നീ ചാനലുകളില്‍ മത്സരം സംപ്രേഷണം ചെയ്യും. ഡിസ്‌നി ഹോട് സ്റ്റാറിലും മത്സരം കാണാം.
പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ചില താരങ്ങള്‍ക്ക് വിശ്രമം ലഭിച്ചേക്കും. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരേയും ബഞ്ചിലിരിക്കാനാണ് സാധ്യത. പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കളിക്കാനെത്തും. ഇരുവരും ആദ്യ ഏകദിനത്തില്‍ കളിച്ചിരുന്നില്ല. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും മൂന്നാം ഏകദിനത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ട്. പകരം വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനാണ് സാധ്യത. രണ്ടാം ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ചായ കുല്‍ദീപ് യാദവ് ടീമില്‍ തുടരും. പേസര്‍മാരില്‍ ഉമ്രാന്‍ മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗ് കളിക്കാനും സാധ്യത കാണുന്നുണ്ട്.
ടീം: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്/ അര്‍ഷ്ദീപ് സിംഗ്.

കെഎസ്ആർടിസി ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു

കെഎസ്ആർടിസി ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‍ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജീവ കലയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ജീവ കലയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

വെഞ്ഞാറമൂട്: ദേശീയ യുവജന ദിനത്തിൻ്റെയും സ്വാമി വിവേകാനന്ദ ജയന്തിയുടെയും ഭാഗമായി സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വെഞ്ഞാറമൂട് ജീവ കലയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ വെഞ്ഞാറമൂട് എസ്എച്ഒ അനൂപ് കൃഷ്ണ ആർ പി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

ജീവകല യുവജന ക്ലബ്ബ് സെക്രട്ടറി ഭഗത് ദേവ്‌ ജെ പി, വിഷ്ണു ആർ നായർ, ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി മധു, കെ ബിനുകുമാർ, പുല്ലമ്പാറ ദിലീപ് ചിത്രകലാ അദ്ധ്യാപകൻ അതുൽ, ചലച്ചിത്രകലാ സംവിധായകൻ സന്തോഷ് വെഞ്ഞാറമൂട് എന്നിവർ നേതൃത്വം നൽകി.

ആഗ്ന എം എ, ദിനകർ ദിനേശ്, അഭിഷേക് ബി, സാനിയ എസ്, മിൻസാര പ്രശാന്ത് എന്നിവർ ചിത്രരചനയും ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളായ വിഷ്ണു വി.പി, ലക്ഷ്മി.വി.എസ് എന്നിവർ കളിമൺ ശില്പ നിർമ്മാണവും നടത്തി. വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് പരിസത്തു നടത്തിയ സൃഷ്ടികൾ കാണാൻ നിരവധി ആളുകളാണ് എത്തിയത്

കായലോര ടൂറിസം ശക്തിപ്പെടുത്തുവാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന ആവിശ്യവുമായി ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ്മാർക്ക് തുറന്ന കത്ത്

കായലോര ടൂറിസം ശക്തിപ്പെടുത്തുവാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന ആവിശ്യവുമായി ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ്മാർക്ക് തുറന്ന കത്ത്

കായലോര ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് കായലിന്റെ ഇരുവശങ്ങൾ ടൂറിസ്റ്റ്കൾക്കായുള്ള താത്കാലിക കുടിലുകൾ നിർമ്മിക്കാൻ സ്വകാര്യ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതുമായ് ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർക്ക് “തുറന്ന കത്ത്” അയച്ചു. വി ലൈജു, (അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) എ താജുനീസ, (വക്കം ഗ്രാമ പഞ്ചായത്ത്) എസ് ഷീല, (കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) പി മുരളി, (ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) അജിത അനി, (കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) തുടങ്ങിയവർക്കാണ് ഇത് സംബന്ധിച്ച തുറന്നകത്ത് സോഷ്യൽ മീഡിയയിലൂടെ അയച്ചത്. സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് തുറന്ന കത്ത് അയച്ചുകൊണ്ട് അധികൃതരുടെ ഇടപെടൽ അഭ്യർത്ഥിച്ചത്.

ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് കായലിന് ഇരുവശങ്ങളിൽ ടൂറിസ്റ്റ്കൾക്ക് കുറഞ്ഞ ചിലവിൽ താമസസൗകര്യം ഒരുക്കിനൽകുന്ന തരത്തിൽ താത്കാലിക കുടിലുകളും മറ്റ് സൗകര്യങ്ങളും നിർമ്മിക്കാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിയ്ക്കണമെന്നും, ഇത്തരം പദ്ധതി പ്രാവർത്തികമാകുകയാണെങ്കിൽ അത് അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഠിനംകുളം തുടങ്ങിയ അഞ്ചോളം ഗ്രാമ പഞ്ചായത്ത് മേഖലയിലെ കായലോര ടൂറിസത്തിനും നാടിന്റെ പുരോഗതിയ്ക്കും വളരെയേറെ പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ മതിയായ സംരക്ഷണം ലഭിയ്ക്കാതെ പ്രദേശത്തെ ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുകയാണെന്നും, അനധികൃത കയ്യേറ്റങ്ങളും, ടോയ്ലറ്റ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം പോലും ഇത്തരം സ്രോതസ്സുകളിൽ ഒഴുക്കി വിടുന്ന അവസ്ഥ നിലവിലുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുവാനോ ജലസ്രോതസ്സുകൾ സംരക്ഷിയ്ക്കുവാനോ നമുക്ക് കഴിയണമെന്നും കത്തിൽ പറയുന്നു. ഇതുപോലുള്ള പദ്ധതികൾ വന്നാൽ പ്രദേശത്തെ ജല സ്രോതസ്സുകൾ മലിനമാകുന്നത് 80% ത്തിലേറെ തടയുവാൻ സാധിക്കുമെന്നും, കൂടാതെ ജലസമ്പത്ത് സംരക്ഷിയ്ക്കപ്പെടാനും കയലോര ടൂറിസവും ജല ഗതാഗതം ശക്തിപ്പെടാനും കാരണമായ്ത്തീരുകയും ചെയ്യുമെന്നും തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ഈ വിഷയം ഗൗരവത്തോടെ തന്നെ ചർച്ചയ്ക്ക് എടുക്കണമെന്നും, അഞ്ചുതെങ്ങ് , വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത്കളുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ഒരു ഉന്നതതല യോഗം വിളിച്ചുകൂട്ടുവാനും ഈ വിഷയം സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ശ്രദ്ധയിലെത്തിച്ച് ഈ പദ്ധതി നടപ്പിലാക്കുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്നും കത്തിൽ ആവിശ്യപ്പെടുന്നു.

വാട്ടർടാങ്ക് പൊളിക്കുന്നതിനിടയിൽ അതിഥി തൊഴിലാളിക്ക്  പരിക്ക്

വാട്ടർടാങ്ക് പൊളിക്കുന്നതിനിടയിൽ അതിഥി തൊഴിലാളിക്ക് പരിക്ക്

ഇടവ: വെൺകുളം ശാസ്താംനടയിൽ വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 അടി പൊക്കമുള്ള കൂറ്റൻ വാട്ടർടാങ്ക് പൊളിക്കുന്നതിനിടയിൽ അതിഥി തൊഴിലാളിക്ക് കാലിനു പരിക്കുപറ്റി ബോധരഹിതനായി. വർക്കല ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, എം. അനിരുദ്ധൻ, ഫയർ ഓഫീസർമാരായ വിപിൻ, രാംലാൽ, നൗഷാദ്, നജീം, മുരളീധരൻ പിള്ള എന്നിവർ ചേർന്ന് വെസ്റ്റ് ബംഗാൾ സ്വദേശിയായ 36 വയസ്സുള്ള വിപ്ലവ വർമനെ ടാങ്കിനു മുകളിൽ നിന്നും നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ വളരെ സഹാസപ്പെട്ട് താഴെയിറക്കി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇത്തരം ടാങ്കുകൾ പൊളിക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കേണ്ടതാണെന്ന് ഫയർഫോഴ്‌സ് കോൺട്രാക്ടർക്കു നിർദ്ദേശം നൽകി.

ഡോ. അരുൺ കുമാറിനെതിരായ പരാതി ; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി

ഡോ. അരുൺ കുമാറിനെതിരായ പരാതി ; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി

ദില്ലി: കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്.

ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.

ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിന്‍റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്. അതേസമയം, കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞു.