പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി

പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈകീട്ട് ആറ് മുതല്‍ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്ന് മന്ത്രി പറഞ്ഞു. അതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചു വീണു; ഗുരുതര പരുക്ക്

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചു വീണു; ഗുരുതര പരുക്ക്

കൊച്ചി: ആലുവ പെരിയാര്‍ ജംഗ്ഷനിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചു വീണു. ഒക്കല്‍ എസ്എന്‍എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി
ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ആലുവ – പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. സ്‌കൂളിലേയ്ക്ക് പോകുന്നതിനായി ബസില്‍ കയറിയ വിദ്യാര്‍ഥിനി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാര്‍ ജംഗ്ഷനിൽ ബസ് നിര്‍ത്തിയതോടെ സ്റ്റെപ്പില്‍ നിന്നും പെണ്‍കുട്ടി തെറിച്ചുവീഴുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് പുറകിലാണ് പെണ്‍കുട്ടിയ്ക്ക് പരുക്കേറ്റത്‌. ഉടന്‍ തന്നെ റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതർ ആക്രമിച്ചതാണെന്ന് പരാതി നൽകി സിപിഎം അം​ഗം; കള്ളം പൊളിച്ച് സിസിടിവി

വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതർ ആക്രമിച്ചതാണെന്ന് പരാതി നൽകി സിപിഎം അം​ഗം; കള്ളം പൊളിച്ച് സിസിടിവി

പാലക്കാട്: വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതർ ആക്രമിച്ചതാണെന്ന് പരാതി നൽകി സിപിഎം അം​ഗം. മണ്ണാർക്കാട് സിപിഎം അംഗവും, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമായ പളളത്ത് അബ്ദുൽ അമീർ ആണ് കള്ളപ്പരാതി നൽകിയത്. എന്നാൽ അയൽവാസിയുടെ വീട്ടിലെ സിസിടിവിയിൽ കള്ളം പൊളിയുകയായിരുന്നു. വീണ് പരിക്കേറ്റെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് അബ്ദുൽ അമീർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മൂന്നുപേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് പൊലീസിനോട് പറഞ്ഞത്. രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി പൊലീസ് വീട്ടിൽ എത്തിയത്.

അയൽവീട്ടിൽ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീഴുന്നതായാണ് ദൃശ്യത്തിലുള്ളത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് കേസ് അവസാനിപ്പിച്ചു. പി.കെ.ശശി വിഭാഗത്തിന് ഒപ്പം ചേർന്നു നിൽക്കുന്ന അമീർ, മറുവിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്.

ആറ്റിങ്ങൽ ആലംകോട് ഇരട്ടക്കൊലപാതകം; പ്രതി അനുശാന്തിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ആറ്റിങ്ങൽ ആലംകോട് ഇരട്ടക്കൊലപാതകം; പ്രതി അനുശാന്തിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ആറ്റിങ്ങൽ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തിയുടെ ഹര്‍ജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.

2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനുശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവർക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോൾ പരോൾ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോൾ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവിൽ ജയിലിൽ തുടരുകയായിരുന്നു.

കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവ‌‌ർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

വർക്കലയിൽ വാഹനാപകടം; ഒരു മരണം

വർക്കലയിൽ വാഹനാപകടം; ഒരു മരണം

പനയറയിൽ നിന്നും വർക്കലയിലേയ്ക് വരുമ്പോൾ കയറ്റം കയറുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേയ്ക്ക് തിരികെ ഇറങ്ങി വരികയായിരുന്നു.
പുറകെ വന്ന മത്സ്യത്തൊഴിലാളി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് വീണ്ടും പുറകിലേക്ക് ഇറങ്ങി വന്ന് ബസ്സ് സമീപത്തുള്ള കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത് കയറിയിറങ്ങി. കണ്വാശ്രമം സ്വദേശിയായ അർഷാദ് (53) ആണ് മരിച്ചത്. ബൈക്ക് ബസിനടിയിൽ കുരുങ്ങിയ നിലയിലാണ്.

അപകടം നേരിൽ കണ്ട് ഭയന്നു വിറച്ച പനയറ സ്വദേശി നിഷ(27) വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കെട്ടിടത്തിൽ ബസ് ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഉപജില്ലാ കലോത്സവത്തിൽ കുച്ചുപ്പുടി, മോഹിനിയാട്ടം ഇവയിൽ ഒന്നാം സ്ഥാനം നേടി അപർണ്ണാ മനോജ്

ഉപജില്ലാ കലോത്സവത്തിൽ കുച്ചുപ്പുടി, മോഹിനിയാട്ടം ഇവയിൽ ഒന്നാം സ്ഥാനം നേടി അപർണ്ണാ മനോജ്

ആറ്റിങ്ങൽ: ഉപജില്ലാ കലോത്സവത്തിൽ കുച്ചുപ്പുടി, മോഹിനിയാട്ടം യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അപർണ്ണാ മനോജ്. ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപർണ.