ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കരുവാറ്റയിലാണ് രോ​ഗം കണ്ടെത്തിയത്. നേരത്തെ ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 8000 താറാവുകൾക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധിച്ചപ്പോൾ സൂചന ലഭിച്ചിരുന്നു. പിന്നാലെ ഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഹോളിവുഡ് താരം കെവിന്‍ കോണ്‍റോയ് അന്തരിച്ചു

ഹോളിവുഡ് താരം കെവിന്‍ കോണ്‍റോയ് അന്തരിച്ചു

ഹോളിവുഡ് നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു. 66 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ പ്രസിദ്ധനാകുന്നത്. ബാറ്റ്മാനായുള്ള കെവിന്റെ ശബ്ദം വലിയ അംഗീകാരമാണ് നേടിയത്. ഇപ്പോഴും പലരുടേയും മനസില്‍ കെവിനെയാണ് ബാറ്റ്മാനായി കാണുന്നത്. ഫോക്‌സ് കിഡ്‌സില്‍ 1992സെപ്റ്റംബര്‍ മുതല്‍ 1995 സെപ്റ്റംബര്‍ വരെ ‘ബാറ്റ്മാന്‍: ദി ആനിമേറ്റഡ് സീരീസ് മൊത്തം 85 എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തു.

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ അഷ്‌ന ഷെറിന്‍ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്‌ന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്ന ഭര്‍ത്താവ് അഷ്‌നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. അഷ്‌ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.

മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

വെഞ്ഞാറമൂട്: മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആട്ടുകാല കുന്നും പുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടാം തീയതിയോടെയാണ് മർദ്ദനമേറ്റ കൃഷ്ണൻകുട്ടിനായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം വൈകുന്നേരത്തോടെ പ്രദേശവാസികളായ പാച്ചൻ എന്ന് വിളിക്കുന്ന ഷിബു, കറുമ്പൻ എന്ന് വിളിക്കുന്ന മനു എന്നിവർ മദ്യപിച്ചു എത്തുകയും പ്രദേശത്ത് അസഭ്യം വിളിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കൃഷ്ണൻകുട്ടി നായർ ചീത്ത വിളിക്കരുത് എന്ന് പറഞ്ഞതിനെ തുടർന്ന് ഷിബുവും മനുവും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിക്കുകയും, ഉടുതുണി അഴിച്ച് വലിച്ചിഴക്കുകയും ചെയ്‌തു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ പിടിച്ചു മാറ്റുകയും, കൃഷ്ണൻകുട്ടി നായരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിനെയും മനുവിനെയും വെഞ്ഞാറമൂട് പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസ് രേഖപ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി ഇരുവരെയും റിമാൻഡ് ചെയ്യുകയും ചെയ്തു. വയോധികന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു.

സീനിയർ സിവിൽ പോലീസ് ഓഫീസർ സാബു പണിക്കരെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു

സീനിയർ സിവിൽ പോലീസ് ഓഫീസർ സാബു പണിക്കരെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു

നെടുമങ്ങാട്: വിവാഹിതയായും ഭർത്താവ് ഉപേക്ഷിച്ച 40കാരിയെ പീഡിപ്പിച്ച്, നഗ്ന വീഡിയോ പകർത്തി അത് കാട്ടി, പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച പൊലീസ് വിജിലൻസ് ഗ്രേഡ് എസ്‌സിപിഓയെ പ്രതിയാക്കി അരുവിക്കര പൊലീസ് കേസെടുത്തു. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‌സിപിഓ, കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കർ(48)നെ പ്രതിയാക്കിയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. ഇയാൾ വിവാഹിതനാണ്. കുട്ടിയും ഉണ്ട്. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നതെന്നും ഇയാളെ അരുവിക്കര സിഐ എസ്.ഷിബുകുമാർ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തു.

യുവതിയുടെ നഗ്ന വീഡിയോ കാട്ടി, പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 7 വർഷമായി ഇയാൾ പീഡിപ്പിക്കുക ആയിരുന്നു. മാത്രമല്ല യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി, ഹോട്ടലുകളിൽ മുറി എടുത്ത് പലപ്പോഴും പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. എന്നാൽ അടുത്തയിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിനെ തുടർന്ന് ആയിരുന്നു യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. വീഡിയോ പ്രചരിപ്പിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം ഐ ടി ആക്ട് പ്രകാരം പോലീസ് അറസ്റ്റു ചെയ്തു.

ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് ട്രെയിൻ സമയത്തിൽ മാറ്റം

ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് ട്രെയിൻ സമയത്തിൽ മാറ്റം

തിരുവനന്തപുരം: ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 5:30ന് ചെന്നൈയിൽ എത്തും. നേരത്തെ 5:50നാണ് എത്തിയിരുന്നത്.

കേരളത്തിലെ മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയം: ചേർത്തല (വൈകിട്ട്: 4.01), തുറവൂർ (4.12), എറണാകുളം ജംഗ്ഷൻ
(5.05), എറണാകുളം ടൗൺ (5.18), ആലുവ (5.48), അങ്കമാലി (5.59), ചാലക്കുടി (6.13), ഇരിങ്ങാലക്കുട (6.22), തൃശൂർ (6.55), പൂങ്കുന്നം (രാത്രി: 7.01), വടക്കാഞ്ചേരി (7.17), ഒറ്റപ്പാലം (7.47), പാലക്കാട് ജംഗ്ഷൻ(8.12).

എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകിട്ട് 5:15ന് പുറപ്പെടുന്ന പട്ന ജംഗ്ഷൻ ദ്വൈവാര എക്സ്പ്രസിന്റെ (22643) സമയക്രമത്തിൽ 14 മുതൽ മാറ്റമുണ്ടാകും. വൈകിട്ട് 5:20 ആണ് പുതുക്കിയ സമയം.