മുൻ എംഎൽഎ കെ എം ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹർജി തള്ളി

മുൻ എംഎൽഎ കെ എം ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹർജി തള്ളി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഇദ്ദേഹത്തിന്റെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെ എം ഷാജിയുടെ വാദം.

പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിയ്ക്കുന്നതിനായി കെ എം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത് ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്തിരുന്നു. വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുമെന്ന് കെഎം ഷാജി വ്യക്തമാക്കി.

ഷാജിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോഴക്കേസിനെ അത് ബാധിക്കുമെന്നാണ് കോടതിയില്‍ വിജിലന്‍സ് ഉയര്‍ത്തിയ വാദം. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഞ്ചുതെങ്ങിൽ ക്ഷേത്രങ്ങളിൽ മലിനജലം നിറയുന്നു; സംരക്ഷണഭിത്തി നിർമ്മിയ്ക്ണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്

അഞ്ചുതെങ്ങിൽ ക്ഷേത്രങ്ങളിൽ മലിനജലം നിറയുന്നു; സംരക്ഷണഭിത്തി നിർമ്മിയ്ക്ണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്

അഞ്ചുതെങ്ങിൽ മഴക്കാലങ്ങളിൽ ക്ഷേത്രങ്ങളിൽ മലിനജലം നിറയുന്നതിനെതുടർന്ന് പൊട്ടൻകുളം – മീരാൻകടവ് തോട് ശുചീകരിച്ച് സംരക്ഷണഭിത്തി നിർമ്മിയ്ക്ണമെന്ന ആവ ശ്യവുമായി വിശ്വാസികൾ രംഗത്ത് വന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ (പുത്തൻനട) പഴയനട മഹാദേവക്ഷേത്രം, ശ്രീ ജ്ഞാനേശ്വര ക്ഷേത്രം (പുത്തൻനട) ഇളയമ്മൻ ദേവീക്ഷേത്രം, സ്വാമിമഠം, അമ്മൻകോവിൽ, തങ്ങൾനട തുടങ്ങിയ ചരിത്ര പ്രധാന ക്ഷേത്രങ്ങളിൽ മഴക്കാലങ്ങളിൽ മലിനജലം ഒഴുകിയെത്തി മലിനപ്പെടുന്നതിനെ തുടർന്നാണ് പൊട്ടൻകുളം – മീരാൻകടവ് തോട് ശുചീകരിച്ച് സംരക്ഷണഭിത്തി നിർമ്മിയ്ക്കണമെന്ന ആവ ശ്യവുമായി വിശ്വാസികൾ രംഗത്ത് വന്നിരിക്കുന്നത്.

ഈ ഭാഗത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തോട് സംരക്ഷിയ്ക്കുകയും കൃത്യമായ കനാൽ സംവിധാനം ഏർപ്പെടുത്തുകയും, നൂതന സംവിധാനങ്ങളുടെ സഹായത്തോടെ മാലിന്യങ്ങൾ പൂർണതോതിൽ നീക്കം ചെയ്ത് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മിച്ചുകൊണ്ട് ഈ മേഖലയിലെ മാലിന്യ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണുവാൻ ശ്രമിയ്ക്കണമെന്നും നാട്ടുകാർ ആവ ശ്യപ്പെടുന്നു.

സമീപകാലത്തായി വ്യാപകമായി നടന്നിട്ടുള്ള ഭൂമി ഇടപാടുകളുടെ ഭാഗമായി പ്രദേശത്ത് നിയമവിരുദ്ധമായി ഒട്ടനവധി തൊടുകളും ഓടകളും കയ്യേറി നികത്തുകയും, മണ്ണിട്ട് ഉയരം കൂട്ടുകയും മറ്റും ചെയ്തതോടെയാണ് ഈ പ്രദേശത്ത് വെള്ളക്കെട്ട് വ്യാപകമാകാൻ കാരണമായിതീർന്നത്. ഈ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ശുചീകരണ പ്രവർത്തികൾ നടന്നിട്ട് വർഷങ്ങൾ കഴിയുന്നതായാണ് സൂചന.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹികളായ ചന്ദ്രബാബു, കൃഷ്ണദാസ്, രാജീവൻ, സുരേഷ്, ഷിന്റുമോൻ, ഗുരുദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകുവാൻ ഒരുങ്ങുകയാണ്.

ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്‌ഐ തടഞ്ഞു; പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ്

ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്‌ഐ തടഞ്ഞു; പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിസയെ തടഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത്. സിസ തോമസ് ക്യാമ്പസിലേയ്ക്ക് എത്തിയ സമയം മുതല്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേയ്ക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

തുടര്‍ന്ന് പൊലീസ് വലയം തീര്‍ത്ത് കാറില്‍ നിന്നും കാല്‍നടയായിട്ടാണ് ക്യാമ്പസിലേക്ക് കയറിയത്. പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ് പറഞ്ഞു. സര്‍വകലാശാല ജീവനക്കാരും തടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും സിസി തോമസ് പറഞ്ഞു. ഗവര്‍ണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് സിസി തോമസ് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ വിസി ഇല്ലാതിരിക്കുന്നത് നല്ലതല്ല. തന്റേത് താല്‍ക്കാലിക ചുമതലയാണ്. പുതിയ വിസി വരുന്നതുവരെയുള്ള അധികചുമതല മാത്രമാണുള്ളത്. പുതിയ വിസി വരുന്നതുവരെ പദവിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ തോമസ് പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ കെടിയു വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ടു ദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്.

വിദഗ്ദ്ധസമിതി മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

വിദഗ്ദ്ധസമിതി മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

മത്സ്യതൊഴിലാളികളുടെ മരണപ്പൊഴിയായി മാറുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ പ്രദേശത്തെ അപകട കാരണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം മുതലപ്പൊഴി സന്ദർശിച്ചു. പുന്നെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരാണ് ഇന്ന് രാവിലെയോടെ മുതലപ്പൊഴി സന്ദർശിച്ചത്.

മുതലപ്പൊഴി പാലത്തിന് മുകളിലെത്തിയ സംഘം ഇരുവശത്തെയും പുലിമുട്ടുകളുടെ ഘടനയും മറ്റും നോക്കി കണ്ടു തുടർന്ന് താഴംപള്ളി ഭാഗത്തെ പുലിമുട്ട് ഭാഗത്ത് എത്തി അഴിമുഖപ്രദേശങ്ങൾ നോക്കി കാണുകയും കാര്യങ്ങൾ ഹാർബർ ഉദ്യാഗസ്ഥരോട് ചോദിച്ച് അറിയുകയും ചെയ്തു. മുതലപൊഴി അഴിമുഖത്തെ അഴക്കുറവും പുലിമുട്ടുകൾക്കിടയിലെ വീതിയുമാണ് സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. താഴം പള്ളി ഭാഗത്തെ പുലിമുട്ട് പൊളിച്ച് വീതി കൂട്ടണമെന്നും നിലവിലെ പുലിമുട്ടിൻ്റെ നീളം കൂട്ടി വീതി വർദ്ധിപ്പിച്ച് ഹാർബർ സുരക്ഷിതമാക്കാനാകുമോ എന്നത് സംഘം പരിശോധിക്കും.

ഇന്ന് നടന്ന പരിശോധനയിലെ വിവരങ്ങൾ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് കൈമാറുക.
സിഡബ്ലൂപി ആർഎസിലെ ഡോ. ജെ സിൻഹ, ബി. ആർ റിയാടേ, ഡോ. എ കെ സിംഗ് എന്നിവരും ഇവർക്കൊപ്പം ഹാർബർ വകുപ്പ് ചീഫ് ഇഞ്ചിനിയർ ജോമോൻ, കെ ജോർജ്, ഡെപ്യൂട്ടി ചീഫ് ഇഞ്ചിനിയർ റ്റി വി ബാലചന്ദ്രൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയ ർമാരായ ബീഗം അമീന, വിപിൻ വി, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ വിനീത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു

റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും

റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ലഭ്യമാകും. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍. രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.

പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്‌റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.