രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍

രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍

തിരുവനന്തപുരം: കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി എസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് പ്രത്യേക ചടങ്ങുകളില്ല. 97 വയസ്സുവരെ കേരളത്തിന്റെ ‘സമര യൗവന’മായി നിറഞ്ഞു നിന്ന വി എസ് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്.വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാക്‌സ് അഡ്വാന്‍ഡേജ് കറന്റ് അക്കൗണ്ട്, അസന്റ് കറന്റ് അക്കൗണ്ട്, ആക്ടിവ് കറന്റ് അക്കൗണ്ട്, പ്ലസ് കറന്റ് അക്കൗണ്ട്, പ്രീമിയം കറന്റ് അക്കൗണ്ട് തുടങ്ങി വിവിധ കറന്റ് അക്കൗണ്ടുകളിലേയ്ക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് ചാര്‍ജാണ് പുതുക്കിയത്. നേരത്തെ ആയിരം രൂപയ്ക്ക് മൂന്ന് രൂപ അല്ലെങ്കില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 50 രൂപ എന്നതായിരുന്നു നിരക്ക്.

നവംബര്‍ ഒന്നുമുതല്‍ ആയിരം രൂപയ്ക്ക് മൂന്നര രൂപ ഈടാക്കും. സൗജന്യപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 50 രൂപ എന്നത് തുടരും. ഒരു മാസത്തെ ശരാശരി ബാലന്‍സിന്റെ 12 തവണ, ഒരു മാസത്തെ ശരാശരി ബാലന്‍സിന്റെ പത്തു തവണ എന്നിങ്ങനെ വിവിധ അക്കൗണ്ടുകളില്‍ സൗജന്യ പരിധിക്ക് വ്യത്യാസമുണ്ട്. അതേസമയം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ദീപാവലിക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈയില്‍ വയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ദീപാവലിക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈയില്‍ വയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ദീപാവലി നാട്ടില്‍ ആഘോഷിക്കാന്‍ മറുനാടുകളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ നിരവധിയാണ്. ഭൂരിഭാഗം ആളുകളും യാത്രയ്ക്കായി ട്രെയിനിനെയാണ് ആശ്രയിക്കാറ്. എന്നാല്‍ ട്രെയിനില്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ദീപാവലി സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശം റെയില്‍വേ പുറത്തിറക്കിയത്. അപകട സാധ്യതയുള്ള പടക്കം, പെട്രോള്‍, ഡീസല്‍, സ്റ്റൗ, ഗ്യാസ്, ഓവന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ യാത്രയില്‍ കൂടെ കൊണ്ടുവരരുത്. ട്രെയിനില്‍ സിഗററ്റും അനുവദനീയമല്ല. നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈയില്‍ വയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് റെയില്‍വേയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ഐസിസി ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്

ഐസിസി ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്

മുംബൈ: ഐസിസി ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ടി ട്വന്റി ലോകകപ്പിന് മുന്നോടിയായാണ് ഐസിസി ബാറ്റര്‍മാരുടെ പട്ടിക പുറത്തിറക്കിയത്. 861 പോയിന്റുമായി പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാനാണ് പട്ടികയില്‍ ഒന്നാമത്. സൂര്യകുമാറിന് 838 പോയിന്റാണ് ഉള്ളത്. പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും വീരാട് കൊഹ്‌ലിയും രോഹിത് ശര്‍മയും യഥാക്രമം 13,15,16 സ്ഥാനങ്ങളിലാണ്.

പാകിസ്ഥാന്‍ താരം ബാബര്‍ അസം ആണ് പട്ടികയില്‍ മൂന്നാമത്. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ന്യൂസിലന്‍ഡിന്റെ ഡെവേണ്‍ കോണ്‍വെ എന്നിവരെ മറികടന്നാണ് അസമിന്റെ നേട്ടം. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരം ഗ്ലെന്‍ ഫിലിപ്‌സ് പതിമൂന്നാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 173 പോയിന്റോടെ ആറാമത് തുടരുകയാണ്. ബംഗ്ലാദേശ് ക്യാപറ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ മത്സരങ്ങളില്‍ പാകിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും നേടിയ അര്‍ധസെഞ്ച്വറികളാണ് ഷക്കീബിന് തുണയായത്.

ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം ഹേസില്‍വുഡാണ് ഒന്നാമത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ശ്രീലങ്കന്‍ താരം വാണിന്ദു ഹസാരങ്ക, ദക്ഷിണാഫ്രിക്കന്‍ തബ്രായിസ് ഷംസി എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ പട്ടികയില്‍ 12ാമത് ആണ്. ആര്‍ അശ്വിന്‍ 22ാം സ്ഥാനത്തും അക്‌സര്‍ പട്ടേല്‍ ഇരുപത്തിമൂന്നാമതുമാണ്.

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്; മികച്ച നടൻ ദുൽഖർ, നടി ദുർ​ഗ കൃഷ്ണ

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്; മികച്ച നടൻ ദുൽഖർ, നടി ദുർ​ഗ കൃഷ്ണ

45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘നായാട്ട്’ എന്ന ചിത്രത്തിന് മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച സംവിധായകൻ.

‘മിന്നിൽ മുരളി’യാണ് മികച്ച രണ്ടാമത്തെ ചിത്രം. ജനപ്രിയ ചിത്രം ‘ഹൃദയ’മാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാൻ) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തെരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്രരത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാർഡുകൾ

മികച്ച ബാലതാരം : മാസ്റ്റർ ആൻ മയ്( എന്റെ മഴ), മാസ്റ്റർ അഭിമന്യു (തുരുത്ത്)
മികച്ച തിരക്കഥ : ജീത്തു ജോസഫ് ( ദൃശ്യം-2), ജോസ് കെ.മാനുവൽ ( ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാർ കെ പവിത്രൻ ( എന്റെ മഴ)
മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുൽ വഹാബ്( ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകൻ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം)
മികച്ച പിന്നണി ഗായിക : അപർണ രാജീവ് ( തിര തൊടും തീരം മേലെ- തുരുത്ത്)
മികച്ച ഛായാഗ്രാഹകൻ : അസ്ലം കെ പുരയിൽ (സല്യൂട്ട്)
മികച്ച ചിത്രസംയോജകൻ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകൻ : സാൻ ജോസ് (സാറാസ്)
മികച്ച കലാസംവിധായകൻ : മനു ജഗത് (മിന്നൽ മുരളി)
മികച്ച മേക്കപ്പ്മാൻ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുൺ മനോഹർ (സബാഷ് ചന്ദ്രബോസ്)
മികച്ച നവാഗത സംവിധാനം: സാനു ജോൺ വർഗീസ് (ആർക്കറിയാം), ഫാ വർഗീസ് ലാൽ (ഋ), ബിനോയ് വേളൂർ (മോസ്‌കോ കവല), കെ.എസ് ഹരിഹരൻ (കാളച്ചേകോൻ), സുജിത് ലാൽ (രണ്ട്).
സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (തീ)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം-ഭീമൻ രഘു (കാളച്ചേകോൻ), പ്രിയങ്ക നായർ (ആമുഖം), കലാഭവൻ റഹ്‌മാൻ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണൻ (രണ്ട്, റെഡ് റിവർ), ശ്രുതി രാമചന്ദ്രൻ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്‌സ് അവേഴ്‌സ്).

വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പെരിങ്ങമ്മല ഈയ്യക്കോട് ലതയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിൽ കോഴിയ്ക്ക് തീറ്റ നൽകാൻ വീടിനോട് ചേർന്ന് കോഴിപ്പുരയിൽ ചെന്നപ്പോൾ ഒരു കോഴി ചത്തു കിടക്കുന്നത് കണ്ടു. തുടർന്ന് കോഴിക്കൂട്ടിനകത്ത് കണ്ട പെരുമ്പാമ്പിന്റെ വായിൽ മറ്റൊരു കോഴി. ഉടൻ വനം വകുപ്പിന്റെ താല്കാലിക ജീവനക്കാരൻ ജയപ്രകാശ് എത്തി പെരുമ്പാമ്പിനെ പിടികൂടി ഉൾവനത്തിൽ വിട്ടു. ആൺ ഇനത്തിൽപ്പെട്ട 30 kg ഭാരമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.