by Midhun HP News | Oct 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശബ്ദാനുകരണകലയുടെ പിതാവും ഹാസ്യ കലാ പ്രകടനം എന്ന പ്രസ്ഥാനത്തിന്റെ തുടക്കക്കാരനുമായ ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷൻ പുരസ്കാരം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കൂടിയ സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചു റാണിയിൽ നിന്നും കവിയും അധ്യാപക പ്രതിഭയും സംസ്ഥാന ദേശീയ അവാർഡ് ജേതാവും ആറ്റിങ്ങൽ വലിയകുന്ന് ജയഭാരത് സ്കൂൾ ആന്റ് പി.പി.ടി.ടി.ഐ പ്രിൻസിപ്പലുമായ എസ്. താണുവൻ ആചാരി ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ സോന. എസ്. നായർ അധ്യക്ഷയായിരുന്നു. മന്ത്രി ജെ ചിഞ്ചു റാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി കെ ഹരിശ്ചന്ദ്രൻ എം എൽ എ, എം വിൻസെന്റ് എം എൽ എ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ് മോഹൻ, വാവാ സുരേഷ്, ഫൗണ്ടേഷൻ സെക്രട്ടറി സാബു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Oct 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്ക്കാരം പ്രമുഖ നാടകനടനും സംവിധായകനുമായ വക്കം ഷക്കീറിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 25 ന് വൈകുന്നേരം സംഭാവനയ്ക്കുള്ള പുരസ്‌കാരം അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ച് പുരസ്കാരം കൈമാറും. കേരള നാടക സംഗീത അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വക്കം ഷക്കീർ വിവിധ സംഘടനകളുടെയും സംസ്ഥാന സർക്കാരിന്റെയും അവാർഡുകൾ ഈ മേഖലയിൽ ഏറ്റുവാങ്ങിയിട്ടുണ്ട്.
by Midhun HP News | Oct 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള തുക വർധിപ്പിക്കുക, അധ്യാപക വിദ്യാർഥി അനുപാതം 1:40 പുനസ്ഥാപിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് എച്ച്.എം. സ്കെയിൽ അനുവദിക്കുക, 11% ഡി.എ. അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു സഞ്ജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന നിർവ്വാഹക സമിതിയംഗം ആർ.ശ്രീകുമാർ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ അധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. സെൽ കൺവീനർ ഒ.ബി. ഷാബു, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.എസ്. വിനോദ്, ഉപജില്ലാ സെക്രട്ടറി പി. രാജേഷ്, ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.എസ്.ലിജിൻ, സി.എസ്. പത്മശ്രീ, ആർ.എ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Oct 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല സബ് ട്രഷറിക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് നാലുമണിക്ക് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിനു സമർപ്പിക്കുമെന്ന് വർക്കല എംഎൽഎ അഡ്വ.വി.ജോയ് അറിയിച്ചു. രണ്ടു കോടി രൂപ ചിലവഴിച്ചാണ് പ്രസ്തുത കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വരുന്നതോടുകൂടി ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ കഴിയുമെന്ന് എംഎൽഎ അറിയിച്ചു. നിലവിൽ സബ് ട്രഷറി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. അഡ്വക്കേറ്റ് വി.ജോയ് എംഎൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ട്രഷറി വകുപ്പ് ഡയറക്ടർ സാജൻ സ്വാഗതം പറയും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എഫ് ബെന്നി റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ പ്രകാശ് എംപി, ഒ.എസ് അംബിക എംഎൽഎ, നഗരസഭാ ചെയർമാൻ കെ.എം.ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ നഹാസ് എസ് ശശികല, പ്രിയങ്ക ബിറിൽ, ഷീജ സുനിൽ, എ. ബാലിക്, സൂര്യ, ബീന, എം ഹസീന, ബേബി രവീന്ദ്രൻ, വർക്കല നഗരസഭ കൗൺസിലർ രാഗി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം കെ യൂസഫ്, മണിലാൽ രഘുനാഥൻ, എ.ഷാജഹാൻ, വിജി, റസ്സലുദ്ദീൻ, അഡ്വ.ബി.രവികുമാർ സജീർ കല്ലമ്പലം, അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ, വർക്കല സജീവ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർ പി.ആർ സിന്ധു നന്ദി രേഖപ്പെടുത്തും.
by Midhun HP News | Oct 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
യൂറോപ്പ് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വിവാദമായിരുന്നു.വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പ് പര്യടനത്തിന് പോയത്. എന്നാൽ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാരിനുള്ളത്.
by Midhun HP News | Oct 15, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഇന്ന് നിര്‍ണായകം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എൽദോസ് എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.

പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സ്വീകരിക്കും. എന്നാൽ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ജാമ്യം നേടിയെടുക്കാനായി ഉന്നയിക്കുക. തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പൊലീസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നൽകിയതെന്നും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.
ഇതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിൽ നിന്ന് നാല് ദിവസമായി എംഎൽഎ വിട്ടു നിൽക്കുകയാണ്. നേതാക്കൾക്കോ പ്രവർത്തർകർക്കോ എംഎൽഎ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും അവര്‍ ഇതുവരെയും പൊലീസിന് മുൻപാകെ ഹാജരായി മൊഴി നൽകാൻ തയ്യാറായിട്ടില്ല.
Recent Comments