വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

വീട്ടില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരന്‍ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന്‍ റയാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ പിന്‍വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു ഹസനത്ത്. തീയിട്ടതിന് ശേഷം വീടിനകത്തേക്ക് പോയ ഹസനത്ത് റയാന്‍ കളിക്കാനായി പിറകുവശത്തേക്ക് ഇറങ്ങിയത് കണ്ടില്ല. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് തീപടര്‍ന്ന് പൊള്ളലേറ്റത് കണ്ടത്.

റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തിരുവനന്തപുരത്തെത്തും

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഈ മാസം 28നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തിരുവനന്തപുരത്തെത്തും. പുലര്‍ച്ചെ 3.10ന് അബുദാബിയില്‍ നിന്നാണ് ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ഇന്ത്യന്‍ ടീം 26ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്തെത്തും.

ദക്ഷിണാഫ്രിക്കന്‍ ടീം 25നുതന്നെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെയും മത്സരത്തിന്റെ തലേദിവസമായ 27ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയുമാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം നടത്തുക. 27ന് വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും ഗ്രീന്‍ഫീല്‍ഡില്‍ പരിശീനം നടത്തും. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്.

ജെ.ആര്‍.മദനഗോപാലാണ് ടിവി അംപയര്‍. വീരേന്ദര്‍ ശര്‍മ്മ ഫോര്‍ത്ത് അംപയറാകും. ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. സാമുവല്‍ ഹോപ്കിന്‍സും ആല്‍ഫി ഡെല്ലറുമാണ് ഡിആര്‍എസ് ടെക്നിഷ്യന്മാര്‍.

മത്സരത്തിന്റെ 65 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതല്‍ ഇതിനോടകം 18781 ടിക്കറ്റുകള്‍ വിറ്റു.
www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. അപ്പര്‍ ടിയറിലെ 2500 ടിക്കറ്റുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

വർക്കലയിൽ അരുംകൊല; ജ്യേഷ്ഠൻ സഹോദരനെ കുത്തി കൊന്നു

വർക്കലയിൽ അരുംകൊല; ജ്യേഷ്ഠൻ സഹോദരനെ കുത്തി കൊന്നു

വർക്കല: ജ്യേഷ്ഠൻ സഹോദരനെ നെഞ്ചിൽ കത്തി കുത്തി ഇറക്കി കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപ്( 47) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷ്(52) നെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു വെളുപ്പിന് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനായിരുന്നു സന്ദീപ്. മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പ് രോഗിയായിരുന്നു. മരണപ്പെട്ട സന്ദീപിനെ പരിചരിക്കുന്നതിനായി 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും വീട്ടിലുണ്ടായിരുന്നു. ഇന്നു വെളുപ്പിന് ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നു.

വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതിയായ സന്തോഷ് വെറ്റിനറി ഡോക്ടറാണ്.
എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അവിവാഹിതനായ സന്ദീപിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം ഇന്ന്

തിരുവനന്തപുരം: 2021ലെ ചലച്ചിത്ര പുരസ്‌കാരവിതരണം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും.

ജെസി ഡാനിയേൽ അവാർഡ് സംവിധായകൻ കെപി കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച നടനുള്ള അവാർഡ് പങ്കിട്ട ബിജുമേനോൻ, ജോജൂ ജോർജ്, മികച്ച നടി രേവതി, സംവിധായകൻ ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ കൃഷാന്ദ് ആർകെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്‌ക്കരൻ, എഡിറ്റർ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ തുടങ്ങി 50 ഓളം പേർ മുഖ്യമന്ത്രിയിൽനിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

2021ലെ ചലച്ചിത്ര അവാർഡ് വിശദാംശങ്ങൾ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നൽകി പ്രകാശനം ചെയ്യും. ‘മലയാള സിനിമ നാൾവഴികൾ’ എന്ന റഫറൻസ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, വികെ പ്രശാന്ത് എംഎൽഎയ്ക്കു നൽകി നിർവഹിക്കും. പുരസ്‌കാര സമർപ്പണ ചടങ്ങിനുശേഷം ബിജിബാൽ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതപരിപാടിയിൽ ഗായത്രി, നജീം അർഷാദ്, 2021 ലെ മികച്ച പിന്നണി ഗായാകനുള്ള അവാർഡ് നേടിയ പ്രദീപ് കുമാർ, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുൽ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, സൂരജ് സന്തോഷ്, സംഗീത ശ്രീകാന്ത്, രൂപരേവതി, സൗമ്യ രാമകൃഷ്ണൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

ലഹരി മുക്ത കാമ്പയിൻ സംഘടിപ്പിച്ച് ആറ്റിങ്ങൽ ലഹരി മുക്ത കൂട്ടായ്‌മ

ലഹരി മുക്ത കാമ്പയിൻ സംഘടിപ്പിച്ച് ആറ്റിങ്ങൽ ലഹരി മുക്ത കൂട്ടായ്‌മ

ആറ്റിങ്ങൽ ലഹരി മുക്ത കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ പെരിങ്ങാവ് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടന്ന ലഹരി മുക്ത കാമ്പയിനിൽ നഗരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. കരവാരം 15ആം വാർഡ് മെമ്പർ ജ്യോതി സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ ലഹരി മുക്ത കൂട്ടായ്മയുടെ പ്രസിഡന്റ് എസ് നഹാസ്, സെക്രട്ടറി ഹാരിസ്, നജാസ്, താഹിർ, ആലംകോട് വാക്കേഴ്‌സ് ടീം പ്രതിനിധികളായ റസൂൽസ, ഫൈസൽ, നാസർ, നസീർ, ഗഫൂർ, റീസ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആലംകോട് എച്ച് എസിലെ പി ടി എ പ്രസിഡന്റ് ജാബിർ നന്ദിയും അറിയിച്ചു.

കരവാരത്ത് അമൃതം പൊടിയിൽ ചത്ത പല്ലി

കരവാരത്ത് അമൃതം പൊടിയിൽ ചത്ത പല്ലി

ആറ്റിങ്ങൽ: അംഗനവാടി കുട്ടികൾക്കുള്ള അമൃതം പൊടിയിൽ പല്ലിയുടെ അവശിഷ്ടം. കരവാരം ഗ്രാമപഞ്ചായത്ത് അംഗനവാടികൾ വഴി വിതരണം ചെയ്ത പോഷക ആഹാരമായ അമൃതം പൊടിയിലാണ് പല്ലിയുടെ അസ്ഥി കൂടം കണ്ടത്. ചാത്തമ്പറ സ്വദേശിയ്ക്ക് ലഭിച്ച പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയെ കിട്ടിയത്. ഇത് സംബന്ധിച്ച് ഇതേ അംഗൺവാടി വഴി തന്നെ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. നിലവാരമില്ലാത്ത ആഹാര പദാർഥങ്ങളാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.