പെരുങ്ങുഴിയിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനസ്ഥാപിക്കണം; യാത്രാ ദുരിതത്തിൽ ജനങ്ങൾ

പെരുങ്ങുഴിയിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനസ്ഥാപിക്കണം; യാത്രാ ദുരിതത്തിൽ ജനങ്ങൾ

ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ യാത്രാദുരിതം തീരുന്നില്ല. മതിയായ യാത്രാസൗകര്യം ലഭ്യമല്ലാത്ത പെരുങ്ങുഴി നിവാസികൾക്ക് ഏറെ ആശ്രയവും സൗകര്യവുമായിരുന്നു ഇവിടെ നിറുത്തുന്ന പാസഞ്ചർ ട്രെയിനുകൾ. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ നിറുത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ ഇല്ലാതാക്കിയതാണ് പെരുങ്ങുഴിയിലെ യാത്രക്കാർക്ക് ദുർവിധിയായത്.

ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം പാസഞ്ചറും തിരുവനന്തപുരത്ത് പഠനത്തിന് പോയി മടങ്ങുന്ന വിദ്യാർത്ഥികൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്ക് തിരുവനന്തപുരത്ത് എത്തി മടങ്ങേണ്ടവർക്കും ഏറെ പ്രയോജനകരമായിരുന്നു. ഈ മൂന്ന് പാസഞ്ചർ ട്രെയിനുകൾക്കും അടിയന്തരമായി സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളും നിരവധി നൽകിയിട്ടും അധികൃതർ ഈ വിഷയത്തോട് ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.

പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. വികസനത്തിന്റെ ഭാഗമായി ഇരു പ്ലാറ്റ് ഫോമുകളും ഉയർത്തിയിരുന്നു. ഫുട്ഓവർ ബ്രിഡ്ജ് ഇല്ലാത്തതിനാൽ ഒരു പ്ലാറ്റ് ഫോമിൽ നിന്ന് അടുത്ത പ്ലാറ്റ് ഫോമിൽ എത്താൻ മുക്കാൽ കിലോമീറ്ററോളം നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട് സ്‌പോട്ടുകൾ; തിരുവനന്തപുരം ഒന്നാമത്

സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട് സ്‌പോട്ടുകൾ; തിരുവനന്തപുരം ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 17 ഇടങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്. പാലക്കാടാണ് പട്ടികയിൽ രണ്ടാമത്. 26 ഹോട്ട് സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ നിന്ന് മാത്രം 641 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കിൽ പത്തോ അതിൽ കൂടുതലോ കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.

സ്വകാര്യസ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

സ്വകാര്യസ്കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

ഹരിപ്പാട്: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്ന് നാടുവിടാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥിനികളെ കണ്ടെത്തി. ഹോസ്റ്റലില്‍ നിന്ന് കാണാതായ ഇവരെ എറണാകുളത്തു നിന്നാണ് കണ്ടെത്തിയത്. 8, 10, 12 ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക്‌ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തി. ഇത് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയത്.

ഹോസ്റ്റലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ രാത്രിയില്‍ കൊല്ലത്തെത്തി. പിന്നീട്, രാവിലെ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. മറൈന്‍ഡ്രൈവില്‍ വെച്ച്‌ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കണ്ടു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കള്‍ അറിഞ്ഞെന്നും അതിനാല്‍ തങ്ങള്‍ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു.

ഇതറിഞ്ഞ സുഹൃത്ത് പെണ്‍കുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് ഉടന്‍തന്നെ കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം എറണാകുളത്തുനിന്നു വിദ്യാര്‍ഥിനികളെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

ഇത്ര ദാരിദ്രമുള്ള ഗുണ്ടകളോ ? ബീഫ് ഫ്രൈ തട്ടിയെടുത്തു

ഇത്ര ദാരിദ്രമുള്ള ഗുണ്ടകളോ ? ബീഫ് ഫ്രൈ തട്ടിയെടുത്തു

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിലായി. കാർത്തികപ്പള്ളി വിഷ്ണുഭവനത്തിൽ വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ രണ്ടിന് വൈകിട്ട് 3.30-ഓടെ ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷനിലെ തട്ടുകടയ്ക്കു സമീപമായിരുന്നു സംഭവം.

കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു(26)വിനാണ് മർദനമേറ്റത്. തട്ടുകടയിൽനിന്ന്‌ ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുവിനെ പ്രതികൾ തടഞ്ഞുനിർത്തി. ബീഫ് ഫ്രൈ പിടിച്ചുവാങ്ങി വിഷ്ണുവിനെ ആക്രമിച്ചശേഷം പ്രതികൾ കാറിൽക്കയറിപ്പോയതായും പൊലീസ് പറയുന്നു. ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ് ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. എസ്.ഐ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കടുത്ത പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു

കടുത്ത പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു

കൊല്ലം ഓച്ചിറയില്‍ പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരനാണ് മരിച്ചത്. 26 വയസ്സായിരുന്നു. മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്പതികളുടെ മകളാണ്. കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.

മുഖ്യമന്ത്രിയുടെ സമീപത്തേയ്ക്കടുത്ത തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

മുഖ്യമന്ത്രിയുടെ സമീപത്തേയ്ക്കടുത്ത തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ഡൽഹി: വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് സമീപത്തേയ്‌ക്ക് ഓടിയെത്തി തെരുവ് നായ. ഡൽഹിയിൽ വെച്ചായിരുന്നു സംഭവം. പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെ എകെജി ഭവനിൽ എത്തിയപ്പോഴായിരുന്നു പിണറായി വിജയന് സമീപത്തേയ്‌ക്ക് തെരുവ് നായ ഓടി എത്തിയത്. മുഖ്യമന്ത്രിയ്‌ക്ക് നേരെ വന്ന നായയെ സുരക്ഷ ഉദ്യോഗസ്ഥൻ കാല് കൊണ്ട് തട്ടി ഓടിച്ചു.

അതേസമയം, കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. നായ്‌ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചു. മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്സീനാണ് വാങ്ങുന്നത്. 170 ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുന്നത്. തെരുവ് നായ്‌ക്കളുടെ എണ്ണം രണ്ട് ലക്ഷമാണെന്ന ഏകദേശ കണക്ക് മാത്രമാണ്
നിലവിൽ സർക്കാരിന് മുന്നിലുള്ളത്. എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്.