തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്യും

തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്യും

കോട്ടയം ജില്ലയിലെ മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പൊലീസ് കേസെടുത്തത്. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃഗസ്‌നേഹികളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഐപിസി 429 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ ശവശരീരങ്ങള്‍ പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടര്‍മാരാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുക.

ഇന്നലെ 12 നായകളെയാണ് മുളക്കുളത്ത് വിവിധ സ്ഥലങ്ങളിലായി ചത്ത നിലയില്‍ കണ്ടെത്തിയത്. നായകളെ വിഷം കൊടുത്ത് കൊന്നതാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു നടപടിക്കും ഇല്ലെന്ന് മുളക്കുളം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്നുമായി ചിറയിന്‍കീഴ് സ്വദേശികൾ പിടിയിൽ

മയക്കുമരുന്നുമായി ചിറയിന്‍കീഴ് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികൾ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്. ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള
വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികൾ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഇരുവരും അവസാന വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ്. എങ്ങനെയാണ് ഇവരുടെ പക്കല്‍ ഗുളികള്‍ എത്തിയത്, വില്‍ക്കാന്‍ കൊണ്ടുവന്നതാണോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിക്കും

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിക്കും

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്‍പ്പറേഷന്‍ പിന്‍വലിക്കും. സംഭവത്തില്‍ ഏഴു സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

‘അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്‌മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.’ ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ഓണാഘോഷ ദിവസം ജോലി ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സ്വന്തം പണം കൊടുത്തു വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ വലിച്ചെറിഞ്ഞത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ തൊഴിലാളികളെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയര്‍ന്നിരുന്നു. ഭക്ഷണത്തോട് അപമര്യാദയോടെയുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞത്.

ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകുകയും ചെയ്തു. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോര്‍പ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കി. ഓണാവധിക്ക് ശേഷം തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസ് തുറക്കാനിരിക്കെയാണ് സിഐടിയു സമ്മർദ്ദം ശക്തമാക്കി രംഗത്തെത്തിയത്.

അതിനിടെ, സംഭവത്തില്‍ നടപടി നേരിട്ട ജീവനക്കാര്‍ മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇന്നലെ വിശദീകരണക്കത്ത് നല്‍കിയിരുന്നു. ധിക്കാരപരമായി പ്രതികാരനടപടിയെന്നോണമാണ് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാ​ഗത്തിലെ ഏതാനും ഉദ്യോ​ഗസ്ഥർ പെരുമാറിയത്. ഇതേത്തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് പ്രതിഷേധിച്ച് ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞതെന്നും വിശദീകരണക്കുറിപ്പില്‍ അറിയിച്ചിരുന്നു.

അധ്യാപകനുൾപ്പെടെ 5 പേർക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

അധ്യാപകനുൾപ്പെടെ 5 പേർക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

പാലക്കാട്: പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 5 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. സ്‍കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിനിയ്ക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവുനായ ആക്രമിച്ചത്.

ഹരിത ഹൃദയം ഓണം ഫെസ്റ്റിന് തിരക്കേറുന്നു

ഹരിത ഹൃദയം ഓണം ഫെസ്റ്റിന് തിരക്കേറുന്നു

കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സഹകരണത്തോടെ കരവാരം പഞ്ചായത്ത് കല്ലമ്പലം കൈരളി മൈതാനത്ത് ആരംഭിച്ച ഹരിത ഹൃദയം ഓണം ഫെസ്റ്റിന് തിരക്കേറുന്നു. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ്.

18 വരെ നീണ്ടുനിൽക്കുന്ന മഹാ വിപണന വിജ്ഞാപന മേളയിൽ എക്സിബിഷൻ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ്, അമ്യൂസ്മെന്റ് പാർക്ക്, ഫ്ലവർ ഷോ, നാടൻ വിഭവങ്ങളുടെ ഭക്ഷണശാല, കുട്ടികൾക്കായുള്ള പാർക്ക്, ക്വിസ്, കലാമത്സരങ്ങൾ, ഫിഷ്‌ ഹബ്ബ്, ചലച്ചിത്ര താരങ്ങളുടെ സ്റ്റാർ നൈറ്റ്, ട്രാക്ക് ഗാനമേള തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കല്ലമ്പലത്തിന്റെ ഹൃദയ ഭാഗത്ത് കേരള കൗമുദി ബ്യൂറോയുടെ മുൻവശം പത്തേക്കറോളം വരുന്ന സ്ഥലത്താണ് മേള. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ആംബുലൻസ് സേവനവും ലഭ്യമാണ്.സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.

രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ആലംകോട് ഒരുങ്ങി

രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ആലംകോട് ഒരുങ്ങി

രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ആലംകോട് ഒരുങ്ങി. അതിമനോഹരമായ അലങ്കാരത്തോടു കൂടിയാണ് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയ്ക്ക് ആലംകോടിൽ വമ്പിച്ച സ്വീകരണം നൽകുന്നത്.