ക്വിസ് മത്സരം സംഘടിപ്പിച്ചു

ക്വിസ് മത്സരം സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിൻ്റ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുരവൂർ യുവജനസമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുരവൂർ ഗവൺമെൻറ് എസ് വി യു പി എസ് സ്കൂളിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 15ന് സ്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽവച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും

ചമ്പാരൻ സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കാരവും ആയി പേരൂർ എം എം യുഎസിലെ കുരുന്നുകൾ

ചമ്പാരൻ സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കാരവും ആയി പേരൂർ എം എം യുഎസിലെ കുരുന്നുകൾ

ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പേരൂർ എംഎം സ്കൂളിന്റെ ഒന്നാം ക്ലാസിലെ കൊച്ചുകുരുന്നുകൾ പുലിക്കുഴിമുക്ക് കനിവ് ലൈബ്രറി ഹാളിൽ ചമ്പാരൻ സത്യാഗ്രഹത്തിന്റെ ആവിഷ്കാരവും സ്വാതന്ത്ര്യദിന ഗീതങ്ങൾ, സമര സേനാനി കളുടെ വേഷപ്പകർച്ച എന്നിവ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലാസ് പിടിഎ ചെയർമാൻ റീമ സ്വാഗതവും സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ അഡ്വ. എം എം താഹ ഉദ്ഘാടനവും നിർവഹിച്ചു. സഫീർ മൗലവി, ശ്രീജ എന്നിവർ സംസാരിച്ചു.

ഭര്‍ത്താവ് പുറത്തിറങ്ങി; ഭാര്യയും കുഞ്ഞുമിരുന്ന കാർ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ഭര്‍ത്താവ് പുറത്തിറങ്ങി; ഭാര്യയും കുഞ്ഞുമിരുന്ന കാർ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ചോറ്റാനിക്കര: ഭാര്യയെയും കുഞ്ഞിനെയും കാറിലിരുത്തി ഭക്ഷണം വാങ്ങാന്‍ ഭര്‍ത്താവ് പോയ സമയം കാര്‍ തട്ടിയെടുത്ത് പാഞ്ഞ് അപകടമുണ്ടാക്കിയ ആള്‍ അറസ്റ്റില്‍. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ വീട്ടില്‍ ആഷ്ലിയെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ ചോറ്റാനിക്കരയിലെ തട്ടുകടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്.

ഭാര്യയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും കാറിലിരുത്തി സമീപത്തെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ആഷ്ലി ഓടി വന്ന് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയത്. അരക്കിലോമീറ്ററോളം പോയ കാര്‍ ഒരു പെട്ടിക്കടയ്ക്ക് സമീപം നിന്നയാളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലും പോസ്റ്റിലും ഇടിച്ചു. പിന്നീട് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചാണ് നിന്നത്.

നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേയ്ക് മറിഞ്ഞു; സിനിമ-സീരിയല്‍ താരങ്ങളായ രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേയ്ക് മറിഞ്ഞു; സിനിമ-സീരിയല്‍ താരങ്ങളായ രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

അതിരപ്പിള്ളി: ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍ നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാരായ രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല.

ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല.റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലേക്ക് കയറി. മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍ ജീപ്പും സംഘടിപ്പിച്ചുനല്‍കി.

കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം

കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം

ന്യൂയോർക്ക്: കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്‍റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും റഷ്ദിയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാർ പ്രവേശന പാസ്സുമായിട്ടാണ് ഇന്നത്തെ പരിപാടിക്കെത്തിയത്. ന്യൂയോർക്കിലെ പരിപാടിക്കിടെയായിരുന്നു സംഭവം.

ഇന്നലെ ന്യൂയോർക്കിലെ ആൾക്കൂട്ടം നിറഞ്ഞ് നിന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു അഭിമുഖ പരിപാടിക്കായി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. കഴുത്തിലാണ് അദ്ദേഹത്തിന് കുത്തേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഉടന്‍ അദ്ദേഹത്തെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പരിപാടിക്ക് ആവശ്യത്തിനുള്ള സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് അറിയിച്ചു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നുവെന്നും അവരാണ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതതെന്നും സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി.

1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.

കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ പിതാവിനെതിരെ സംശയം പ്രകടിപ്പിച്ച് സുപ്രിംകോടതി

കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ പിതാവിനെതിരെ സംശയം പ്രകടിപ്പിച്ച് സുപ്രിംകോടതി

വക്കം: കടയ്ക്കാവൂർ പോക്സോ കേസിൽ പരാതിക്കാരനായ കുട്ടി സമർപ്പിച്ച അപ്പീൽ ഹർജ്ജിയ്ക്ക് പിന്നിൽ പിതാവിന്റെ താത്പര്യം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ച് സുപ്രിം കോടതി. കൺസിലിയേഷൻ റിപ്പോർട്ട് അടക്കമുള്ള അനിവാര്യമായ രേഖകൾ ഹർജ്ജിയ്ക്ക് ഒപ്പം ഇല്ലെന്ന് നിരീക്ഷിച്ചാണ് സുപ്രിം കോടതിയുടെ പരാമർശം. പരാതിക്കാരനായ കുട്ടിയ്ക്ക് രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ച സമയവും കോടതി അനുവദിച്ചു.

അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരനായ കുട്ടിയുടെ അഭ്യർത്ഥന. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരാണ് ഹർജി പരി​ഗണിച്ചത്. അനിവാര്യമായ രേഖകളിൽ കൺസിലിയേഷൻ റിപ്പോർട്ട് അടക്കം ഉള്ളടക്കം ചെയ്തിട്ടില്ലെന്ന് ഹർജ്ജി പരിഗണിച്ച ബഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും പിതാവിനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് ബഞ്ച് വ്യക്തമാക്കി.കുട്ടിയുടെ മാതാവുമായുള്ള വിവാഹമോചന കേസിന്റെ ഭാഗമായി ഈ പരാതി പിതാവിന്റെ സമർദ്ദം മൂലം ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പരാതിക്കാരന്റെ അമ്മയെയും ഇരയായി പരിഗണിക്കുകയാകും നീതിയുടെ താത്പര്യം എന്ന് കോടതി പറഞ്ഞു.

അരോപണങ്ങൾ എല്ലാം കുട്ടിയുടെ അഭിഭാഷകൻ നിഷേധിച്ചെങ്കിലും അപ്പീൽ ഫയലിൽ സ്വീകരിച്ച് നോട്ടിസ് അയയ്ക്കാൻ കോടതി തയ്യാറായില്ല. രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്ന് തുടർന്ന് വാദി ഭാഗം വ്യക്തമാക്കി. പരാതിക്കാരനായ കുട്ടിയ്ക്ക് രേഖകൾ ഹാജരാക്കാൻ കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ച് ഹൈക്കോടതി പോക്സോ കേസ് റദ്ദാക്കാനുള്ള നടപടികൾക്ക് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ആണ് 13 കാരനായ മകൻ ഹർജി നൽകിയത്.