സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി

ഇടുക്കി : മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഒറ്റപ്പെട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് വില്ലേജിൽ കണ്ണേറ്റുമുക്ക് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മോഹനൻ മകൻ മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാർ ഡാം പോലിസ് ഇൻസ്പെക്ടർ ബിജോയ് എസ്, എഎസ്ഐ ഷാജിത്, സി പി ഒ മഹേഷ്‌, ബിനു, മിഥിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫോൺ മുഖന്തരമാണ് പ്രതി പരിചയപ്പെട്ടത്.

വെള്ളാനാട് ക്ഷേത്രത്തിൽ വച്ച് പ്രതിയുടെ വിവാഹം പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതിയുടെ അച്ഛനായ മോഹനൻ നടത്തി നൽകി. വിവാഹം നടത്തി നൽകിയതിന് മേഹനനെയും അറസ്റ്റ് ചെയ്തു.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

വാഹനാപകടത്തിൽ 3 വയസുകാരി മരണപെട്ടു

വാഹനാപകടത്തിൽ 3 വയസുകാരി മരണപെട്ടു

തിരുവനന്തപുരം: പാറശ്ശാലയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ 3 വയസ്സുകാരി മരിച്ചു. മാതാപിതാക്കൾക്ക് ​ഗുരുതര പരിക്ക്. അമിത വേഗതയിലെത്തിയ ടിപ്പർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തു
വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ മാതാപിതാക്കളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളിയിക്കാവിള സ്വദേശികളായ പോള്‍ രാജിന്റെയും അശ്വിനിയുടെയും മകള്‍ ഋതികയാണ് മരിച്ചത്. പോള്‍ രാജും അശ്വിനിയും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പാറശാല താലൂക്ക് ആശുപത്രിയിലെത്തി മടങ്ങിയ കുടുംബം സഞ്ചരിച്ച ബൈക്കിലാണ് ടിപ്പര്‍ ഇടിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തുള്ള മതിലിലും ഇടിച്ച് മറിഞ്ഞാണ് ടിപ്പർ നിന്നത്. ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

പോത്തൻകോട്: പോത്തൻകോട് ലക്ഷ്മീവിലാസം
ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. പി എൻ പണിക്കരുടെ മകനായ എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വട്ടപ്പറമ്പിൽ പിതാംബരൻ മുഖ്യാതിഥിയായി. പി റ്റി എ പ്രസിഡന്റ്‌ എം എ ഉറുബ് അധ്യക്ഷനായിരുന്നു. എം ആർ മായ, പി എസ് ബിനു, എ. രമ, വിമൽ കുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, എം ബി സന്തോഷ്‌,
കലാം കൊച്ചറ, സിദ്ധിഖ്‌ സുബൈർ, ഷാജഹാൻ പോത്തൻകോട്, സന്തോഷ്‌, പ്രവീൺ. പി, കെ എസ് ബീന, ബിനു ഡി ആർ, എസ് ഷീജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
മൊബൈൽനമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിട്ടുള്ള പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി., ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി. നൽകുക.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘ get more now’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ എന്ന സെക്ഷനിൽനിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. ഇതിൽ രജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കും.