പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കിളിമാനൂർ : കിളിമാനൂർ ചൂട്ടയിൽ കാവ് വിളാകത്ത് വീട്ടിൽ രതീഷ് ശുഭ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (11) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് പനി ബാധിച്ച് കേശവപുരം ആശുപത്രിയിൽ ചികിത്സ തേടുകയും പനി കലശലായതിനെ തുടർന്ന് വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി മൂർച്ഛിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നാലു മണിക്കാണ് അന്ത്യം സംഭവിച്ചത്. കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ചെള്ള് പനിയെന്ന സംശയമാണ് ഡോക്ടർമാർ പ്രകടിപ്പിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാൻ പൊലീസ്

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാൻ പൊലീസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്. എന്നാല്‍ യാത്രാവിലക്ക് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു.

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15. പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടം കൂടിയാണ്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു.

അവശ്യസാധനങ്ങളുടെ വില കൂടും, നാളെ മുതൽ 5 ശതമാനം ജിഎസ്‍ടി

അവശ്യസാധനങ്ങളുടെ വില കൂടും, നാളെ മുതൽ 5 ശതമാനം ജിഎസ്‍ടി

തിരുവനന്തപുരം: പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും നാളെ മുതൽ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം നാളെ നിലവിൽ വരും. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വരും.

വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് കാലവർഷം ശക്തമായി തുടരാൻ കാരണം. ന്യൂനമർദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറഞ്ഞേക്കും. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസ്സമില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

ഭിന്നശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് 2022 സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് 2022 സംഘടിപ്പിച്ചു

കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും – ആരോഗ്യ വകുപ്പും സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കണിയാപുരം ബിആർസി തല മെഡിക്കൽ ക്യാമ്പ് 2022 സംഘടിപ്പിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ക്യാമ്പിൽ നിന്നും കണ്ടെത്തുന്ന അർഹരായ കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യും .

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മുൻ ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ്എംഎൽഎയുമായ വി. ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി എസ്സ്. എസ്സ്. കെ, ജില്ലാ പ്രോജക്ട് കോ ഓർഡിറ്റർ ജവാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷബ്ന, കണിയാപുരം ബി.ആർ .സി പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ, പാറക്കൽ ക്യാമ്പ് കോ – ഓർഡിനേറ്റർ മധുസൂദനക്കുറുപ്പ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു