രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ നൂറ്റിനാലാം ജന്മദിനത്തില്‍ രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണവും, സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് നേടിയ തുളസിഭായിയെ അനുമോദിക്കുകയും ചെയ്തു. ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാര്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് ഒരു മുന്നണിക്ക് ഏറ്റവും വലിയ വിജയം എങ്ങനെ നല്‍കാമെന്ന് പ്രവര്‍ത്തനത്തിലൂടെ കാട്ടിത്തന്ന നേതാവാണ് കെ. കരുണാകരന്‍ എന്നും കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത കര്‍മ്മ യോഗിയായിരുന്നു അദ്ദേഹമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ.കൃഷ്ണകുമാര്‍ പറഞ്ഞു. അഴൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ സി.എച്ച്.സജീവ്, ബിജു ശ്രീധര്‍, ഫോറം ഭാരവാഹികള്‍ ആയ കെ.ഓമന, എ.ആര്‍. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, അനു.വി.നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ ദിനം ആചരിച്ച് അയിലം സ്കൂൾ

ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ ദിനം ആചരിച്ച് അയിലം സ്കൂൾ

ആറ്റിങ്ങൽ: അയിലം സ്കൂൾ ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ ദിനം ആചരിച്ചു. ജൂലൈ 5-ബഷീർ ദിനത്തിൽ ബാല്യകാല സഖി, മാന്ത്രിക പൂച്ച, പാത്തുമ്മയുടെ ആട്, ഒരു മനുഷ്യൻ എന്നീ കൃതികളെ ആസ്പദമാക്കി കുട്ടികൾ വിവിധ കഥാപാത്രങ്ങളായി. ബഷീറിൻ്റെ ജീവചരിത്രവും അദ്ദേഹത്തിൻ്റെ കൃതികളെ കുറിച്ചും കുട്ടികൾ സംസാരിച്ചു. പ്രഥമാധ്യാപകൻ ശാന്തകുമാർ.ആർ, ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന

മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക – സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

എസ്എസ്എൽസി പുനർമൂല്യ നിർണയത്തിൽ ഉജ്വല വിജയ തിളക്കവുമായി ആറ്റിങ്ങൽ ഗേൾസ്

എസ്എസ്എൽസി പുനർമൂല്യ നിർണയത്തിൽ ഉജ്വല വിജയ തിളക്കവുമായി ആറ്റിങ്ങൽ ഗേൾസ്

ആറ്റിങ്ങൽ: എസ്എസ്എൽസി പുനർമൂല്യ നിർണയത്തിൽ ആറ്റിങ്ങൽ ഗവണ്മെമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 112 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. ആറ്റിങ്ങൽ ഉപജില്ലയിലെ ഏറ്റവും ഉയർന്ന വിജയം.

ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങൾക്ക് പുതു ജീവൻനൽകി എഎംഎൽപി എസിലെ കുട്ടികൾ

ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങൾക്ക് പുതു ജീവൻനൽകി എഎംഎൽപി എസിലെ കുട്ടികൾ

ആറ്റിങ്ങൽ: പെരുംകുളം ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണത്തോടനുബന്ധിച്ചു ബഷീർ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ബഷീർ കഥാപാത്രങ്ങൾ മുന്നിലെത്തിയപ്പോൾ കുട്ടികൾക്ക് അമ്പരപ്പും കൗതുകവുമായി. പാത്തുമ്മയും ആടും, ഒറ്റക്കണ്ണൻ പോക്കറും, മജീദും, ആമിനയും, സുഹ്റയും കുട്ടികൾക്കൊരു പുതിയ അനുഭവം സമ്മാനിച്ചു. ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ രജിത, ദിലിത്, ശ്രീജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബഷീർ കഥകൾക്ക് ദൃശ്യാവിഷ്ക്കാരം നൽകി വൈ എൽ എം യു പി എസിലെ കുട്ടികൾ

ബഷീർ കഥകൾക്ക് ദൃശ്യാവിഷ്ക്കാരം നൽകി വൈ എൽ എം യു പി എസിലെ കുട്ടികൾ

ആറ്റിങ്ങൽ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതിയായ പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികൾ പുനരാവിഷ്കരിച്ചു. പാത്തുമ്മയും, ആടും കുട്ടികൾക്ക് പുതിയ ദൃശ്യാനുഭവമായി. ബഷീർ ദിന പതിപ്പ് നിർമാണം, ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരായ സജിത്ത്, റാണി, രമ്യ എന്നിവർ നേതൃത്വം നൽകി.