by liji HP News | Jul 5, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മണ്‍സൂണ്‍പാതി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടുമാറി സജീവമായതിന്റെ ഫലമാണ് കേരളത്തില്‍ ശക്തമായ മഴയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത രണ്ടുദിവസങ്ങളില്‍ ഇടിമിന്നല്‍ മുന്നറിയിപ്പുമുണ്ട്.

by liji HP News | Jul 5, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: എംസി റോഡിൽ കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരുക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ഇന്നോവ, ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിനീഷും കുടുംബവും യാത്ര ചെയ്തിരുന്ന കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേക്കും ബിനീഷും അഞ്ജുവും മരിച്ചിരുന്നു.
ശക്തമായ മഴ ഉണ്ടായിരുന്നു. മഴയിൽ ഇന്നോവയുടെ ടയറുകൾ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നോവ ഓടിച്ചിരുന്ന ആളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
by liji HP News | Jul 5, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: പെരുമണിൽ വിനോദ യാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ. പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസിലെ ഇലക്ട്രിക്ക് സംവിധാനം ഉപയോഗിച്ച് പൂത്തിരി കത്തിക്കുന്നത്. കഴിഞ്ഞ ദിവസം തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

സംഭവത്തിൽ ഇന്നലെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. സംഭവത്തിൽ സര്‍ക്കാര്‍ ബുധനാഴ്ച കോടതിയിൽ വിശദീകരണം നല്‍കും.
by Midhun HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോ ഇനി ഓപ്പറേറ്റിങ് കേന്ദ്രം മാത്രമാകും. ഓഫീസ് പ്രവർത്തനങ്ങളെല്ലാം തിരുവനന്തപുരം നോർത്ത് ജില്ലാ ഓഫീസായ നെടുമങ്ങാട്ടേയ്ക്ക് മാറ്റാനാണ് തീരുമാനം. ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 ന് ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിട്ടുണ്ട്. ഓഫീസ് പ്രവർത്തനങ്ങൾ മാറുമെങ്കിലും ഷെഡ്യൂളുകൾ കൃത്യമായി നടത്തുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ആറ്റിങ്ങൽ കൂടാതെ കിളിമാനൂർ, കണിയാപുരം, വെഞ്ഞാറമൂട്, കാട്ടാക്കട, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വെള്ളറട, വിതുര, പാലോട് എന്നീ ഡിപ്പോകളും ഓപ്പറേറ്റിങ് കേന്ദ്രങ്ങളാകും. ഇവിടെയെല്ലാം നടക്കുന്ന ഓഫീസ് പ്രവർത്തനങ്ങൾ ഇനിമുതൽ നെടുമങ്ങാട്ടേയ്ക്ക് മാറും. ജീവനക്കാരുടെ ഓഫീസ് സംബന്ധമായ ആവശ്യങ്ങളെല്ലാം ഇനിമുതൽ നെടുമങ്ങാട് നോർത്ത് ജില്ലാ ഓഫീസിൽ നിന്നാകും. ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഓഫീസുകൾ പ്രവർത്തനം തുടങ്ങുന്നത്.
ആറ്റിങ്ങൽ ഡിപ്പോയിൽ നിലവിൽ 15 ഓഫീസ് സ്റ്റാഫുകളാണുള്ളത്. ഇവരെയെല്ലാം വിവിധ ജില്ലാ ഓഫീസുകളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് സൂചന. ഒരു സൂപ്രണ്ട്, ഒരു ക്ലാർക്ക്, കളക്ഷനെടുക്കാനുള്ള ഒരുദ്യോഗസ്ഥൻ എന്നിവർ മാത്രമേ ഓപ്പറേറ്റിങ് കേന്ദ്രങ്ങളിലുണ്ടാകൂവെന്നാണ് വിവരം.
ഓപ്പറേറ്റിങ് കേന്ദ്രങ്ങളിലെ ഓഫീസ് സ്റ്റാഫുകളുടെ എണ്ണം ഇതിലും ചുരുങ്ങാനും സാധ്യതയുണ്ട്. ജില്ലയിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതും നല്ല വരുമാനമുള്ളതുമായ ഡിപ്പോകളിലൊന്നാണ് ആറ്റിങ്ങൽ. ഇവിടെനിന്നും തെങ്കാശി, കോട്ടയം, പത്തനംതിട്ട, നെടുങ്ങണ്ടം, മുണ്ടക്കയം എന്നിവിടങ്ങളിലേയ്ക്ക് ഫാസ്റ്റ് സർവീസുകൾ നടത്തിയിരുന്നു. എല്ലാം ലാഭകരമായ സർവീസുകളായിരുന്നു.
കോട്ടയത്തേയ്ക്കുള്ള സർവീസ് രാവിലെ ആരംഭിച്ച് പത്ത് മണിയോടെ കോട്ടയത്തെത്തുമ്പോൾ പതിനായിരം രൂപയുടെ വരുമാനമുണ്ടാകുമായിരുന്നുവെന്നാണ് ജീവനക്കാർ നല്കുന്ന സൂചന. സ്ഥിരം യാത്രക്കാരായിരുന്നു ഏറെയും. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഈ സർവീസ് നിർത്തി.
ഇതുപോലെതന്നെ മറ്റ് സർവീസുകളും പല ഘട്ടങ്ങളിലായി നിർത്തുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം കൊല്ലം റൂട്ടിൽ നടത്തുന്ന 14 ഫാസ്റ്റ് സർവീസുകളാണ് ഡിപ്പോയ്ക്കുള്ളത്. ബാക്കിയെല്ലാം ഓർഡിനറി സർവീസുകളാണ്.
ജില്ലാ ഓഫീസുകൾ പൂർണമായി ഓഫീസ് പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിൽ ഓഗസ്റ്റ് 31 ന് മുമ്പ് സജ്ജീകരിക്കാനാണ് എം.ഡി.യുടെ നിർദ്ദേശം.
ഇതനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും നെടുമങ്ങാട്ടേയ്ക്ക് കേന്ദ്രീകരിക്കും.
നിലവിൽ ഓരോ ഡിപ്പോയും നടത്തുന്ന ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ലാഭകരമായി നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈലിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്ക്. കൊല്ലം തിരുമുല്ലവാരം സ്വദേശികളായ
മണി(52), ബാബു(37), ചന്ദ്രൻ(52), റാണി(35), ചെല്ലമണി(58)എന്നിവർക്കാണ്
പരുക്കേറ്റത്. തങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. പനി ബാധിച്ച മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആണ് അപകടം.
ദേശീയപാതയിൽ എതിർ ദിശയിൽ നിന്നും വന്ന ബസ് ആംബുലൻസിൻ്റെ വശത്തേക്ക് വന്നതോടെ ബസിൽ ഇടിക്കാതിരിക്കാൻ ഇടത് വശത്തേക്ക് വെട്ടിക്കുമ്പോൾ
മറിയുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറുകയായിരുന്നു. മറിഞ്ഞ ആംബുലൻസ് റോഡ് വശത്തെ മരത്തിൽ ഇടിച്ചു നിന്നു. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ
കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
വക്കത്ത് സിപിഐ (എം) ന്റെ നേതൃത്വത്തിൽ നവ കേരള സദസ്സ് സംഘടിപ്പിച്ചു. വെളിവിളാകം, മുക്കാലുവട്ടം, ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ നടന്ന നവ കേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ചചടങ്ങിൽ +2, SSLC, ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു.




വെളിവിളാകം മുക്കാലുവട്ടം ബാലസംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപഹാരങ്ങളും വിതരണം ചെയ്തു,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വക്കം എൽ. സി സെക്രട്ടറി ഷാജു, മോഹനൻ, മനോഹരൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ ( സിപ്പ് ജില്ലാ ട്രഷർ ), അജയഘോഷ് (വക്കം ബാലസംഘം കൺവീനർ ), ഗീത സുരേഷ് (മഹിളാ അസോസിയേഷൻ ), ജയ, മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Recent Comments