രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായിട്ടുണ്ട്.പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്.

കേരളത്തിൽ ഇന്നലെ 3322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 70,048 ആയി, തുടർച്ചയായ 20 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. 3258പേർ ഇന്നലെ രോഗ മുക്തരായി.

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. ഇത് പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അതേസമയം കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 03-07-2022 മുതൽ 07-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

വിവിധ ദിവസങ്ങളിലെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ ഇപ്രകാരം

04-07-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
05-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
06-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

04-07-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട്
05-07-2022: പത്തനംതിട്ട, പാലക്കാട്, വയനാട്
06-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 04-07-2022 രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്‍റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്‍റെ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും. അതേ സമയം പീഡന പരാതിയിലെ ജോർജ്ജിന്‍റെ അറസ്റ്റ് സ്വാഭാവിക നിയമനടപടി എന്ന വാദമാകും ഭരണപക്ഷം ആവർത്തിക്കുക.

പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി

പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി

കൊച്ചി: പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി. ഈ കേസിൽ പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ അഭിഭാഷകൻ ബിഎ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പിസി ജോർജ്ജും തമ്മിൽ സംസാരിച്ചത് തന്നെയാണെന്നും അവർ പറഞ്ഞു. പിസി ജോർജിൻ്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ചികിത്സയിൽ ആയിരുന്നത് കൊണ്ടാണ് പി.സി.ജോർജിനെതിരെ പരാതി നൽകാൻ വൈകിയത്. രണ്ടാഴ്ച മുൻപ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കായിയെന്ന് വരുത്തി തീർത്താലും പറയാനുള്ളത് പറയുമെന്നും അവർ പറഞ്ഞു.

സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

മങ്കട: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ ശബ്ദ സന്ദേശമക്കം സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇമെയിൽ മുഖാന്തരം സ്വപ്ന ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി. അതേസമയം ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഇഡിക്ക് മൊഴികൊടുക്കാൻ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്ന സുരേഷ് പ്രതികരിച്ചു. നേരത്തെ അജ്ഞാത ഭീഷണിയായിരുന്നെങ്കില്‍ ഇപ്പോള്‍ പേരും മേല്‍വിലാസവും പറഞ്ഞ് നേരിട്ടാണ് ഭീഷണിപെടുത്തുന്നതെന്നും സംഭവത്തിന് ശേഷം സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾക്ക് തെളിവായി ഫോൺ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്.