സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത നായർ

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത നായർ

കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നറിഞ്ഞെന്നും അതിനാൽത്തന്നെ മൊഴിയുടെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹർജി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

അതേസമയം, സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്.

അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവസ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഹൈകോടതി സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന് കണ്ടായിരുന്നു കോടതി നടപടി. എന്നാൽ അന്വേഷണ സംഘം പിന്നീട് വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചു.ഇതിന് പോലീസിനുള്ള അധികാരത്തെ തടയാൻ കഴിയുകയില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.

ഡോക്ടേഴ്സ് ഡേ.യിൽ ഡോക്ടറെ ആദരിച്ച് വൈ എൽ എം ജെ ആർ സി യുണിറ്റ്

ഡോക്ടേഴ്സ് ഡേ.യിൽ ഡോക്ടറെ ആദരിച്ച് വൈ എൽ എം ജെ ആർ സി യുണിറ്റ്

ഡോക്ടേഴ്സ് ഡേ.യിൽ ഡോക്ടറെ ആദരിച്ച് വൈ എൽ എം ജെ ആർ സി യുണിറ്റ്
കീഴാറ്റിങ്ങൽ പി എച്ച് സി ഡോക്ടർ ശ്രീമതി ഭാഗ്യലക്ഷ്മിയെ J. R. C യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. വർത്തമാന കാലത്ത് നമ്മുടെ സമൂഹത്തിൽ ഡോക്ടർമാർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെപറ്റി ഡോക്ടർ തൻ്റെ ഉത്ക്കണ്ഠ കുട്ടികളോട് പങ്കുവയ്ക്കുകയും ചെയ്തു. ജെ ആർ സി യൂണിറ്റിലെ എല്ലാ കുട്ടികളും ഭാവിയിലെ ആരോഗ്യപ്രവർത്തകർ ആയി മാറട്ടെ എന്ന് ഡോക്ടർ ആശംസിച്ചു.

ആറ്റിങ്ങൽ മണ്ഡലം മുജാഹിദ് സമ്മേളനം

ആറ്റിങ്ങൽ മണ്ഡലം മുജാഹിദ് സമ്മേളനം

ആറ്റിങ്ങൽ: ‘ധാർമിക ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന മണ്ഡലം സമ്മേളനങ്ങളുടെ ഭാഗമായി വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മണ്ഡലം മുജാഹിദ് സമ്മേളനം സംഘടിപ്പിച്ചു.
ആലംകോട് ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ പ്രൊ.അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മാഹീൻകുട്ടി അധ്യക്ഷനായി.

‘മുഹമ്മദ്‌ നബി (സ) മാനവരിൽ മഹോന്നതൻ ‘ എന്ന വിഷയത്തിൽ വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ്‌ അർശദ് അൽഹികമി താനൂർ ആമുഖപ്രഭാഷണം നടത്തി. ‘ധാർമിക ജീവിതം , സുരക്ഷിത സമൂഹം ‘ എന്ന വിഷയത്തിൽ സമ്മേളന പ്രമേയം അവതരിപ്പിച്ച് ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി. പാലാംകോണം സലഫി മസ്ജിദ് ഇമാം അൽ അമീൻ മൂന്നാറ്റ്മുക്ക്, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ജമീൽ പാലാംകോണം, വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് റാഫി തുടങ്ങിയവർ സംസാരിച്ചു.

വർക്കല രംഗകലാകേന്ദ്രം ജൂലൈ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വർക്കല രംഗകലാകേന്ദ്രം ജൂലൈ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ തനത് കലാ രൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനായി വർക്കലയിൽ നിർമിച്ച രംഗകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ രണ്ടിന് നടക്കുമെന്ന് രംഗകലാകേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

വർക്കലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രൂപവത്ക്കരിച്ച വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ മുഖേനയാണ് മികച്ച സൗകര്യങ്ങളോടുകൂടി കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വിനോദ സഞ്ചാര വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ മൂന്നേക്കാൽ ഏക്കർ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. കൂത്തമ്പലം, കളരിത്തറ, ആംഫി തിയേറ്റർ, ആമ്പൽകുളം, ആനപ്പള്ള ചുറ്റുമതിൽ, കാവ്, 2,000 ചതുരശ്ര അടി വിസ്തീർണമുള്ള ചുവർ ചിത്രം തുടങ്ങിയവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

കേരളത്തിന്റെ കലാ സാംസ്‌കാരിക പൈതൃകങ്ങൾ പരിചയപ്പെടുന്നതിനും പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെക്കുച്ചു പഠനം നടത്തുന്നതിനും കേന്ദ്രം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വേദിയിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ എം.ടി കൃഷ്ണയും സംഘവും സംഗീത കച്ചേരി നടത്തും. ശേഷം രാജശ്രീ വാര്യരുടെ നൃത്താവതരണവുമുണ്ടാകും. വർക്കല എം എൽ എ വി ജോയി, രംഗകലാകേന്ദ്രം എക്‌സിക്യൂട്ടിവ് ഡയറക്ടർ വി രാമചന്ദ്രൻ പോറ്റി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

എസ്.എൻ.വി.ജി.എച്ച്.എസ്സിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌  രൂപീകരിച്ചു

എസ്.എൻ.വി.ജി.എച്ച്.എസ്സിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിച്ചു

കടയ്ക്കാവൂർ: എസ്.എൻ.വി.ജി.എച്ച്.എസ്സിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിച്ചു. PTA പ്രസിഡന്റ് സന്തോഷ്‌കുമാർ, സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഷാജി,സ്കൂൾ ഹെഡ് മിസ്ട്രസ് ഷീജ,കടയ്ക്കാവൂർ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയപ്രസാദ്, എച്ച്എസ്എസ് വിഭാഗം അദ്ധ്യാപകൻ ദിലീപ്,സ്കൂൾ കൗൺസിലർ വിജയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കടയ്ക്കാവൂർ സ്വദേശിയും സംഘവും ബുള്ളറ്റിൽ ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്നു

കടയ്ക്കാവൂർ സ്വദേശിയും സംഘവും ബുള്ളറ്റിൽ ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്നു

കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്വദേശിയും സംഘവും ബുള്ളറ്റിൽ ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ” ഒരു മരം നടു, ഒരായിരം പക്ഷികൾക്ക് കൂടൊരുക്കാം” എന്ന സന്ദേശമുയർത്തിയാണ് കടയ്ക്കാവൂർ സ്വദേശിയും സംഘവും ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്നത്. കടയ്ക്കാവൂർ സ്വദേശി റോയ് പ്രഭാകരനും സംഘവുമാണ് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും ലാടാക്കിലേയ്ക്ക് ബുള്ളറ്റിൽ പര്യടനത്തിന് ഒരുങ്ങുന്നത്. കൊല്ലം ഡിസ്ട്രിക്റ്റ് റോയൽ എൻഫീൽഡ് യൂസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോയൽ എൻഫീൽഡ് കമ്പനിയുടെ സഹകരണത്തോടെയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന പര്യടനം സംഘടിപ്പിക്കുന്നത്.
പര്യടന പരിപാടി നാളെ രാവിലെ എട്ടിന് കൊല്ലം പോളയത്തോട് ജംക്ഷനിൽ മന്ത്രി കെ എൻ ബാലഗോ പാൽ ഫ്ലാഗ് ഓഫ് ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് , എൻ കെ പ്രേമചന്ദ്രൻ എംപി , എം നൗഷാദ് എം എൽഎ എന്നിവർ പങ്കെടുക്കും.
ക്ലബ് അംഗങ്ങളായ മൂന്ന് വനിതകൾ ഉൾപ്പെടെ 15 പേരാണ് ഒരു മാസം നീളുന്ന യാത്രയിൽ ങ്കെടുക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന പര്യടനം ഓരോ സംസ്ഥാനത്തും തൊട്ടുമുൻപ് സന്ദർശിച്ച സ്ഥലത്ത് നിന്നുള്ള ഒരു വൃക്ഷത്തെ നടുകയും ചെയ്യും.
ലഡാക്കിലെ ഏറ്റവും ഉയർന്ന സ്ഥലമായ കർത്തുംഗ് ലാപാസ് സന്ദർശിച്ച് തിരികെ കൊല്ലത്ത് എത്തും. 10 ബുള്ളറ്റുകളും ഒരു ഹാർലി ഡേവിഡ്സൺ ബൈക്കും യാത്രയുടെ ഭാഗമാകുമെന്ന് ക്ലബ് സെക്രട്ടറി ബുള്ളറ്റ് മണി , യാത്ര കോഡിനേറ്റർ റോയ് പ്രഭാകരൻ , അബ്ദുൽ ലത്തീഫ് , ദിനി കുമാർ , എം.ഷീജ എന്നിവർ അറിയിച്ചു.