മുന്നറിയിപ്പില്‍ മാറ്റം, എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രത നിർദേശം

മുന്നറിയിപ്പില്‍ മാറ്റം, എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതായി കാലാവസ്ഥ വകുപ്പ്. മധ്യ- തെക്കന്‍ ജില്ലകളില്‍ മഴശക്തമാകുമെന്നാണ് അറിയിപ്പ്. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

നാളെ ( ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകലിലും, ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

09/05/2026 & 10/05/2026: കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കവടിയാറിൽ ഫുട്പാത്തിലേക്ക് കാർ ഇരച്ചുകയറി, കൂട്ടയിടി; കാൽനടയാത്രികയായ യുവതി മരിച്ചു

കവടിയാറിൽ ഫുട്പാത്തിലേക്ക് കാർ ഇരച്ചുകയറി, കൂട്ടയിടി; കാൽനടയാത്രികയായ യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവതി മരിച്ചു.

പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭര്‍ത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുപേരെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ നയിക്കുന്ന കെസി മുഖ്യമന്ത്രിയാകാന്‍ പരമയോഗ്യന്‍: ടി പത്മനാഭന്‍

രാഹുല്‍ ഗാന്ധിയെ നയിക്കുന്ന കെസി മുഖ്യമന്ത്രിയാകാന്‍ പരമയോഗ്യന്‍: ടി പത്മനാഭന്‍

കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള മൂന്നുപേരില്‍ കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും വ്യക്തിപരമായി ബന്ധമുണ്ട്. എന്നാല്‍ വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിചയത്തിന്റെയും വാര്‍ത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നല്‍കുക കെ സി വേണുഗോപാലിനാണ്. പരമയോഗ്യനായ വേണുഗോപാലിന്റെ ഗുണങ്ങളും അര്‍ഹതയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലും അസംബ്ലിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് കെ സി വേണുഗോപാല്‍.

രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, അദ്ദേഹത്തെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാന്‍ കാരണമിതാണെന്നും ടിപത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമര്‍ദ്ദ പാത്തിയും, സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമര്‍ദ്ദ പാത്തിയും, സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഈ മാസം 11 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറ്റിങ്ങലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

ആറ്റിങ്ങലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

ആറ്റിങ്ങൽ: ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം ഏഴോടെ ആറ്റിങ്ങൽ സിഎസ്ഐ ജംഗ്ഷനിൽ ദേശീയപാതയിലാണ് അപകടം. കൊല്ലം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന നാലു വാഹനങ്ങൾ ആണ് ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട ടെമ്പോ വാൻ കാറിൽ ഇടിക്കുകയും കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ പെട്ട് പോയ യാത്രക്കാരെ ഫയർ ഫോഴ്സ് സംഘം എത്തി ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറിലേറെ ഇവർ കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാർ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

മുന്നറിയിപ്പില്‍ മാറ്റം, എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രത നിർദേശം

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.