‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ വിജയകരമായി സംഘടിപ്പിച്ച് പട്ടം എസ് യു ടി ആശുപത്രി

‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ വിജയകരമായി സംഘടിപ്പിച്ച് പട്ടം എസ് യു ടി ആശുപത്രി

തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി എസ് യു ടി ആശുപത്രി സംഘടിപ്പിച്ച ‘ഗിഫ്റ്റ് ഓഫ് കേള്‍സ് – എ സിമ്പിള്‍ കട്ട്, എ പവര്‍ഫുള്‍ ട്രാസ്ഫോര്‍മേഷന്‍’ എന്ന കേശദാന പരിപാടി വിജയകരമായി നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ പരിപാടിയുടെ ഭാഗമായി നടത്തിയ ‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ ജില്ലാ കളക്ടര്‍ ശ്രീമതി. അനു കുമാരി ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ എസ് യു ടി യുടെ ഈ സംരംഭത്തിന്റെ പ്രാധാന്യത്തെ പറ്റി ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ എടുത്തു പറയുകയുണ്ടായി.

ആശുപത്രി സിഇഒ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ടെലിവിഷന്‍ താരം അലീന പടിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.വി.രാജശേഖരന്‍ നായര്‍, ചീഫ് ലെയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, എച്ച്ആര്‍ മാനേജര്‍ ദേവി കൃഷ്ണ, വിവിധ വകുപ്പുകളുടെ മാനേജര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിരവധി പേരുടെ പങ്കാളിത്തത്തോടെ ഈ സംരംഭം മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു. ഏതാണ്ട് ഇരുന്നൂറോളം പേര്‍ കേശദാനത്തില്‍ പങ്കാളികളാവുകയും എസ് യു ടി യിലെ നാല് ഡോക്ടര്‍മാര്‍ കേശദാനം നടത്തി മാതൃകയാവുകയും ചെയ്തു.

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ അനൂപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അവനവഞ്ചേരി സ്കൂൾ വാൻ ഡ്രൈവർ കൂടിയാണ് മരണപ്പെട്ട അനൂപ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരത്ത് നിരവധി പേർ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ‘സഖി’ യുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയത്.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് മൂന്ന് വര്‍ഷക്കാലമാണ് പലരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. അമിത ഫോണ്‍ ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും മൂലമാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. കൗണ്‍സിലറോട് കുട്ടി തനിക്ക് ലൈംഗിക പീഡനം ആറ് പേരില്‍ നിന്ന് നേരിടേണ്ടി വന്ന വിവരം പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചവരില്‍ ഒരാള്‍ മരണപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ് ഗുരുതരമായ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. പലര്‍ക്കും സാരമായ പരിക്കുണ്ട്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെയുള്ള ക്ഷേത്രമാണ്.

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 10 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.