പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് പാലക്കാടു മുതല്‍ കാസര്‍കോടു വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ ജില്ലയനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച 81 ബാച്ചുകളും നിലനിർത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സി ജയിച്ചത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ നിന്ന് 75000 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ അപേക്ഷിക്കും. പ്ലസ് വണ്‍, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉള്‍പ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. പുലർച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു.
ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

​ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടാകുന്ന സമയത്ത് സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഏകദേശംെ 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഉള്‍പ്പെടെ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ എട്ട് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

രജനികാന്ത് നായകനായ അണ്ണാമലൈ, മുത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് ശരത് ബാബു ശ്രദ്ധേയനായത്. ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് നേരത്തെ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചികിത്സയിലിരിക്കെ ശരത് ബാബു സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബം അറിയിച്ചു. ഇതിനിടെയാണ് വിയോഗം.

പ്ലസ് വണ്‍ സീറ്റ്: താലൂക്ക് തല പട്ടിക വരും

പ്ലസ് വണ്‍ സീറ്റ്: താലൂക്ക് തല പട്ടിക വരും

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള പട്ടിക തയാറാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സീറ്റ് ലഭ്യത പ്രാദേശികമായി പരിശോധിച്ച്, എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുകയാണു ലക്ഷ്യം. എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്തു പലര്‍ക്കും സ്വന്തം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു സീറ്റ് ലഭ്യമാകില്ലെന്ന ആശങ്ക ഉന്നയിച്ചപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നത പഠനത്തിനുള്ള അവസരം ഉറപ്പാക്കും. കഴിഞ്ഞവര്‍ഷം അനുവദിച്ച അധിക ബാച്ചുകളും അധിക സീറ്റുകളും ഇക്കൊല്ലവും നിലനിര്‍ത്തുന്നതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ അഞ്ചോടെയാകും പ്ലസ് വണ്‍ ക്ലാസ് തുടങ്ങുക.

ഭാര്യയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ

ഭാര്യയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഇവരുടെ ബൈക്കും നടക്കാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ മർദ്ദിച്ചത്.

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ നോട്ടീസ്

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ കോടതി സംസ്ഥന സര്‍ക്കാരിന്‌ നോട്ടീസ് അയച്ചു. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് മനോജ് രാജഗോപാല്‍ പൊതുതാത്പര്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നേരത്തെ സ്വമേധയാ എടുത്ത കേസിനൊപ്പം ഈ ഹര്‍ജിയും ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. മെയ് 10 നാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിക്ക് ചികിത്സിക്കാനായി പൊലീസ് കൊണ്ടുവന്ന സന്ദീപ് എന്നയാള്‍, ആശുപത്രിയില്‍ വെച്ച് അക്രമാസക്തനാകുകയും ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപ് ഇപ്പോള്‍ ജയിലിലാണ്.