by Midhun HP News | Jun 1, 2026 | Latest News, ദേശീയ വാർത്ത
ദോഹ/മനാമ: കടുത്ത ചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പുറംജോലികള്‍ക്ക് നിയന്ത്രണവുമായി തൊഴില്‍ മന്ത്രാലയം. ഖത്തറില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ഇന്ന് മുതല്‍ രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നര വരെ പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ പതിനഞ്ചു വരെ തുടരുന്ന ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തിലകും.
വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ രാവിലെ എട്ടു മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം നടത്തണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നിര്‍ദേശിച്ചു.
നിയമം കര്‍ശനമായി പാലിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപയിനുകളും ആരംഭിക്കും.
ബഹ്റൈനില്‍ തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണമേര്‍പ്പെടുത്താനുള്ള മന്ത്രിതല തീരുമാനം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചക്ക് 12 മുതല്‍ നാലു മണിവരെയാണ് നിയന്ത്രണം. നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായും സൂപ്പര്‍വൈസര്‍മാരുമായും ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക എന്നിവയുള്‍പ്പെടെ നിരോധനം നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും തൊഴില്‍ മന്ത്രാലയം നിര്‍വഹിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദത്തിന്റെയും ഉച്ചസമയത്തെ സൂര്യപ്രകാശത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ആഴ്ചയിലുടനീളം രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ റിപ്പോര്‍ട്ടുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി മന്ത്രാലയം 17873921 എന്ന ഹോട്ട്‌ലൈന്‍ അനുവദിച്ചിട്ടുണ്ട്. ജോലി നിരോധന കാലയളവില്‍ അതേ നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കഴിയും.

ഒമാനില്‍ കൊടും ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ തൊഴിലാളികള്‍ ചെയ്യാന്‍ പാടില്ല. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ലംഘിച്ചാല്‍ 500 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും.
by Midhun HP News | Jun 1, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട് ഒറ്റപ്പാലം സ്വദേശി മധുവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ ഇടവ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ട്രാക്കിൽ വീണ് മരണപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടവ റെയിൽവേ ഗേറ്റിന് സമീപത്ത് ആണ് മൃതദേഹം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വർക്കല അയിരൂർ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

by Midhun HP News | Jun 1, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കായ്ക്കരയിലെ ജന്മഗൃഹം നിലനിന്നിരുന്ന തൊമ്മൻവിളാകത്തെ തറവാട് ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തപസ്യ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി യാത്രയുടെ ഭാഗമായാണ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ ദൃഡ പ്രതിജ്ഞ ചൊല്ലിയത്. പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, കവി സദസ്സ്, കാവ്യാലാപനം തുടങ്ങിയവയ്ക്ക് സാഹിത്യ സാംസ്കാരിക പ്രവർത്തകർ നേതൃത്വം നൽകി.
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് കവിയുടെ ജന്മസ്ഥലമായ കായിക്കരയിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. സമാപന പരിപാടിയുടെ ഉദ്ഘാടനം തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി ജി ഹരിദാസ് നിർവ്വഹിച്ചു. സിനിമ സംഗീത സംവിധായകൻ ദർശൻ രാമൻ ആദ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ സാംസ്കാരിക നായകന്മാരായ നെടുവട്ടം ഗോപാലകൃഷ്ണൻ, കാവാലം ശശികുമാർ അജയൻ കല്ലറ, കാര്യവട്ടം ശ്രീകണ്ഠൻ, ഭാവന രാധാകൃഷ്ണൻ, ബാലചന്ദ്രൻ, എ വി രാജേന്ദ്രൻ, ജി എൻ മഹേഷ്, വൃദ്ധവനം പാർത്ഥസാരഥി, കെ വി രാജേന്ദ്രൻ, മുക്കംപാലംമൂട് രാധാകൃഷ്ണൻ, അശോകൻ കായിക്കര, ബാബു കൃഷ്ണൻ, മഹേഷ്, ഭാരതന്നൂർ സോമശേഖരൻ, അരുൺ മണലൂർ, ബിപിൻ ചന്ദ്രപാൽ, കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ വക്കം അജിത്, കടയ്ക്കാവൂർ അജയബോസ്, അഞ്ചുതെങ്ങ് സജൻ, ബൈജു, സാബു, സുനിൽ എസ് വി, ഷിബു കടയ്ക്കാവൂർ, സരള കായ്ക്കര, ഷീന എസ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു. തപസ്യ ജില്ലാ സെക്രട്ടറി സുജിത് ഭവാനന്ദൻ സ്വാഗതവും, വെള്ളനാട് മണികണ്ഠൻ നന്ദിയും പറഞ്ഞു.
കുമാരനാശാൻ പിറന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാട് അവകാശികൾ ഇല്ലാതെ വർഷങ്ങളായി അനാഥമായി കിടക്കുകയായിരുന്നു. ഇവിടം കയ്യേറി സ്വകാര്യ മത്സ്യലേല ചന്ത നിർമ്മിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനെതിരെ നാട്ടുകാരും സാഹിത്യകാരന്മാരും കുടുംബക്കാരും ചേർന്ന് ഒരു സംരക്ഷണ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തപസ്യയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി യാത്ര നടത്തിയത്.

by Midhun HP News | Jun 1, 2026 | Latest News, കായികം
ന്യൂഡല്‍ഹി: ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സീസണില്‍ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്ക്. ഈ സീസണില്‍ ഒന്നടങ്കം തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യവംശി.
രാജസ്ഥാന്‍ റോയല്‍സിന് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും സൂര്യവംശിയുടെ പ്രകടനം ആരും മറക്കില്ല. 15-കാരനായ ഈ താരം എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍, ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ എന്നീ അവാര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് സൂര്യവംശിയാണ്. 776 റണ്‍സ് ആണ് സൂര്യവംശി അടിച്ചുകൂട്ടിയത്. 237.30 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റ് ആണ് മറ്റൊരു പ്രത്യേകത.
ഒരു ഐപിഎല്‍ സീസണില്‍ 59 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡ് സൂര്യവംശി മറികടക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. 72 സിക്‌സുകളാണ് പറത്തിയത്.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനാണ് ഓറഞ്ച് ക്യാപ് ലഭിച്ചത്. 237.30 എന്ന അസാധാരണമായ സ്‌ട്രൈക്ക് റേറ്റിനാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡ്. സീസണിലുടനീളം 72 തവണ പന്ത് അതിര്‍ത്തി കടത്തിയതിന് സൂപ്പര്‍ സിക്‌സസ് അവാര്‍ഡും കൗമാര താരം നേടി. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പ്ഡ് (ദേശീയ ടീമില്‍ കളിക്കാത്ത) ബാറ്ററായി സൂര്യവംശി മാറി. കൂടാതെ ഒരു സീസണില്‍ ഒരു അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന യശസ്വി ജയ്സ്വാളിന്റെ റെക്കോര്‍ഡ് വലിയ മാര്‍ജിനില്‍ സൂര്യവംശി തകര്‍ത്തു.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 16 പന്തില്‍ നേടിയ മിന്നല്‍ അര്‍ധസെഞ്ച്വറി അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. ഇത് ഒരു ഐപിഎല്‍ പ്ലേഓഫ് മത്സരത്തില്‍ നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സീസണിന്റെ തുടക്കത്തില്‍ ഇതേ ടീമിനെതിരെ അദ്ദേഹം 36 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു, ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണ്.
നേരിട്ട പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 ഐപിഎല്‍ റണ്‍സ് തികയ്ക്കുന്ന കളിക്കാരനായും സൂര്യവംശി മാറി. വെറും 440 പന്തുകളില്‍ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രെ റസ്സലിന്റെ മുന്‍ റെക്കോര്‍ഡ് 105 പന്തുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം മറികടന്നത്.

പവര്‍പ്ലേ ഓവറുകളായിരുന്നു സൂര്യവംശി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ 776 റണ്‍സില്‍ 521 റണ്‍സും ആദ്യ ആറ് ഓവറുകളിലാണ് പിറന്നത്. ഒരു ഐപിഎല്‍ സീസണില്‍ ഈ ഘട്ടത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. സൂര്യവംശിയുടെ സിക്‌സര്‍ കണക്കുകളിലും ചില പ്രത്യേകതകള്‍ ഉണ്ട്. 2012-ല്‍ ക്രിസ് ഗെയ്ലിന്റെ ഐതിഹാസികമായ 59 സിക്‌സുകളുടെ സീസണ്‍ 456 പന്തുകളില്‍ നിന്നാണ് വന്നത്. അതായത് ഓരോ 7.7 പന്തിലും ഒരു സിക്‌സ്. എന്നാല്‍ സൂര്യവംശി 327 പന്തുകളില്‍ നിന്നാണ് 72 സിക്‌സുകള്‍ പറത്തിയത്. അതായത് ഓരോ 4.5 പന്തിലും ഒരു തവണ വീതം അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി.
by Midhun HP News | Jun 1, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത് പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 93 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jun 1, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഇന്നുമുതല്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതനുസരിച്ച് അപേക്ഷ നല്‍കാനായി ശ്രമിച്ചപ്പോള്‍ പോര്‍ട്ടല്‍ തുറക്കാന്‍ കഴിയുന്നില്ല എന്ന തരത്തില്‍ നിരവധി പരാതികളാണ് ഉയര്‍ന്നത്.
നേരത്തെയും സമാനമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ടിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ സാങ്കേതിക തകരാര്‍ നേരിട്ടത്. പരീക്ഷയെഴുതിയ 17.68 ലക്ഷം പേരില്‍ നാലു ലക്ഷത്തിലേറെപ്പേര്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ 11.31 ലക്ഷം ഉത്തരക്കടലാസുകളാണ് കൈമാറിയത്. പുനര്‍മൂല്യനിര്‍ണയം നടത്താന്‍ കൂട്ടത്തോടെ അപേക്ഷ വന്നാല്‍ പോര്‍ട്ടലിലെ പിഴവ് ആവര്‍ത്തിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പോര്‍ട്ടലിലെ ഇന്നത്തെ സാങ്കേതിക തകരാര്‍.
അതിനിടെ 12-ാം ക്ലാസ് പരീക്ഷ ഫല പ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്ഇ ഒടുവില്‍ സമ്മതിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയില്‍ പാളിച്ച ഉണ്ടായെന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

Recent Comments