ഷാഫിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ഷാഫിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് പൊലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്.

ബി എന്‍ എസ് ബി.എന്‍.എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി വി സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ ആര്‍ ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ് സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ്‍മാഷാണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ എൻ സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കം; രാംനാഥ് കോവിന്ദ് മുഖ്യാതിഥി

മുംബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി. വിജയദശമി ദിനം മുതല്‍ ആരംഭിക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ പഥസഞ്ചലന്‍ ( റൂട്ട്മാര്‍ച്ച് ) സംഘടിപ്പിച്ചു. തുടര്‍ന്ന് ഛത്രപതി ശിവജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍, മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി എംപി മേധ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയും രാജ്യത്തെ എല്ലാ ആര്‍എസ്എസ് പ്രാന്ത പ്രദേശങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ മുന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. 2018-ല്‍, മൂന്ന് വര്‍ഷത്തെ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആര്‍എസ്എസ് പരിപാടികളിലൊന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയിരുന്നു.

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,880 രൂപയായി. ഇന്നലെ രണ്ടു തവണയായി പവന് 1320 രൂപയാണ് വര്‍ധിച്ചത്.

ഇന്നലെ 86,760 എന്ന റെക്കോര്‍ഡ് ഭേദിച്ച് 87,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

ശാന്ത (80) നിര്യാതയായി

ശാന്ത (80) നിര്യാതയായി

ആറ്റിങ്ങൽ പൊയ്കമുക്ക് പറങ്കിമാംവിള ശാലിനി ഭവനിൽ പരേതനായ രാജന്റെ ഭാര്യ ശാന്ത (80) നിര്യാതയായി.

മക്കൾ: ബിനു (Late), സിനു, മനു, ശാലിനി

മരുമക്കൾ: മിനി, സുജിത, പ്രദീപ്

സഞ്ചയനം: ഞായർ രാവിലെ 8 മണി

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

ഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവച്ചിരിക്കുന്നത്.

അര്‍ബര്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

കൊച്ചി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ​ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു. ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന പോരാട്ടങ്ങൾക്കും വഴിവെളിച്ചവും ഊർജവും തിരുത്തലുമാണ് ​ഗാന്ധിയെന്നും വി ഡി സതീശൻ കുറിച്ചു.

വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.

ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.