അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

കുമ്പളയിൽ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഡ്വ. രഞ്ജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വക്കീൽ ഓഫീസിനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

‘എന്നെ കാര്‍ട്ടൂണ്‍ പോലെയാക്കി’..; ഏഷ്യാകപ്പ് ട്രോഫി വിവാദത്തില്‍ ഇന്ത്യക്കെതിരെ മൊഹ്സിന്‍ നഖ്‌വി

‘എന്നെ കാര്‍ട്ടൂണ്‍ പോലെയാക്കി’..; ഏഷ്യാകപ്പ് ട്രോഫി വിവാദത്തില്‍ ഇന്ത്യക്കെതിരെ മൊഹ്സിന്‍ നഖ്‌വി

ദുബൈ: ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറാത്തത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും, പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വി. ടൂര്‍ണമെന്റ് ജേതാക്കളായ ഇന്ത്യ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന അറിയിച്ചതോടെ ട്രോഫിയുമായി നഖ്‌വി മടങ്ങിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

എന്നാല്‍ ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. എസിസി വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ട ട്രോഫിയും മെഡലുകളും ആരുടെയും സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് രണ്ട് ബിസിസിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നഖ്‌വി തള്ളി.

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് നഖ്വി പറയുന്നത്. മത്സരശേഷം സൂര്യകുമാര്‍ യാദവിനും സംഘത്തിനും മെഡലുകളും ട്രോഫിയും കൈമാറാന്‍ എസിസി ചെയര്‍മാന്‍ വേദിയില്‍ എത്തിയിരുന്നു. വേദിയില്‍ ഇന്ത്യന്‍ ടീം വരാന്‍ കാത്തുനിന്നപ്പോള്‍ തന്നെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയ പോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

ബിസിസിഐയുടെ ദുബൈ ഓഫീസില്‍ ട്രോഫി സൂക്ഷിക്കണമെന്നും അവിടെ നിന്ന് ഇന്ത്യന്‍ ടീമിന് അയയ്ക്കണമെന്നും ബിസിസിഐ വൈസ്പ്രസിഡന്റ് രാജീവ് ശുക്ലയും ട്രഷറര്‍ ആശിഷ് ഷേലറും നഖ്വിയോട് ആവശ്യപ്പെട്ടു. നിയമപരമായ വിജയികളായ ഞങ്ങള്‍ക്ക് ട്രോഫി വേണം, ഇന്ത്യ ട്രോഫി വേണ്ടെന്നും പറഞ്ഞിട്ടില്ലിലെന്നും ബിസിസിഐ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇത് എസിസി വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗമാണെന്നും ഏഷ്യകപ്പ് വിവാദം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു മൊഹ്സിന്‍ നഖ്‌വി പറഞ്ഞത്.

ഓള്‍റൗണ്ട് മികവുമായി ദീപ്തി; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഓള്‍റൗണ്ട് മികവുമായി ദീപ്തി; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയെ ഇന്ത്യന്‍ വനിതകള്‍ 59 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടു വെച്ച 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി.

മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 റണ്‍സായിരുന്നു.

ലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35), ഹര്‍ഷിത സമരവിക്രമ (29) എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ദീപ്തി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.

ബാറ്റിങ്ങില്‍ 53 പന്തില്‍ മൂന്നു ഫോര്‍ സഹിതം ദീപ്തി 53 റണ്‍സെടുത്തിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ 27 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ ദീപ്തിയും അമന്‍ജോത് കൗറും നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 56 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്ത അമന്‍ജോതാണ് ടോപ് സ്‌കോറര്‍. ഏഴാം വിക്കറ്റില്‍ ഈ സഖ്യം 103 റണ്‍സാണ് അടിച്ചത്.

പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.

നിലവില്‍ കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1700 രൂപയാണ്. ഡല്‍ഹി 1595, മുംബൈ 1547, ചെന്നൈ 1754 എന്നിങ്ങനെയാണ് പുതുക്കിയ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌. നവീകരണ പ്രവർത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

കട്ടപ്പന പാറക്കടവിനുസമീപം രാത്രി പത്തരയോടെയാണ്‌ അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആൾ കുഴഞ്ഞു വീണതോടെ മറ്റുരണ്ടുപേർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ഓടയ്ക്കുള്ളിൽ കുടുങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

രാത്രി പന്ത്രണ്ടു മണിയോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. മൂന്നു പേരുടെയും ജഡം കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം ഇന്നു നടക്കും. സംഭവത്തിൽ മന്ത്രി റോഷി അ​ഗസ്റ്റിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

മദ്ദള വിദ്വാന്‍ എരവത്ത് അപ്പുമാരാര്‍ അന്തരിച്ചു

മദ്ദള വിദ്വാന്‍ എരവത്ത് അപ്പുമാരാര്‍ അന്തരിച്ചു

തൃശൂര്‍: മദ്ദളവിദ്വാന്‍ മുണ്ടൂര്‍ എരവത്ത് അപ്പുമാരാര്‍ (75 നീലകണ്ഠന്‍ ) അന്തരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തെ പ്രതിനിധീകരിച്ച് നിരവധിതവണ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.

വീരശൃംഗല, തിരുവമ്പാടി സുവര്‍ണ്ണ മുദ്ര തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പെരിങ്ങോട് സ്‌കൂളിലെ പഞ്ചാവാദ്യ സംഘത്തിലെ മദ്ദളം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ഓമന കിഴൂട്ട്, മക്കള്‍:ധന്യ, ദിവ്യ, മരുമക്കള്‍:സന്തോഷ്, ലിനേഷ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.