‘സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തില്‍ പുരോഗതി ദൃശ്യമാകും’; 14 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

‘സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തില്‍ പുരോഗതി ദൃശ്യമാകും’; 14 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ഭുവനേശ്വര്‍: സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും ആഹ്വാനം ചെയ്ത് ഒഡിഷ നിയമസഭാ സ്പീക്കര്‍ സുരാമ പാധി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 33-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

സമൂഹം സ്ത്രീകളെ ബഹുമാനിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പുരോഗതി ഉണ്ടാവുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമൂഹിക സുരക്ഷ, രാഷ്ട്രീയം എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ വികസനം സാധ്യമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ സ്വാശ്രയരാകുകയും സാമ്പത്തിക വളര്‍ച്ച അനുഭവിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത കുടുംബങ്ങളില്‍ നിന്ന് ആരംഭിച്ച് മുഴുവന്‍ രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും വേഗവും ശക്തിയും പകരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

‘സ്ത്രീകള്‍ മുന്നിട്ടിറങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ സ്വയംപര്യാപ്തരാകാന്‍ പരിശ്രമിക്കണം. മറ്റുള്ളവര്‍ക്ക് ഒരു മാതൃക കാണിക്കണം. ആത്യന്തികമായി, അവര്‍ സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കണം’- സുരാമ പാധി കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പരിഷ്‌കര്‍ത്താവായ ദേവി അഹല്യഭായ് ഹോള്‍ക്കറുടെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചായിരുന്നു സ്പീക്കറുടെ പ്രസംഗം. ദേവി അഹല്യഭായ് ഹോള്‍ക്കറുടെ 300- ാം ജന്മവാര്‍ഷികം അടുത്തിടെ ആഘോഷിച്ചിരുന്നു.ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏറ്റവും മുന്‍ഗണന നല്‍കുന്ന ഒരു നല്ല ഭരണ മാതൃക അവതരിപ്പിച്ച മാതൃകാപരമായ നേതാവായിരുന്നു ദേവി എന്നും സ്പീക്കര്‍ പറഞ്ഞു. എത്ര പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും ഇച്ഛാശക്തിയും ഉറച്ച ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന ആശയത്തിന്റെ പ്രതീകമാണ് ദേവിയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

‘ഈ അവാര്‍ഡ് വേളയില്‍, സ്ത്രീകള്‍ അവരുടെ അന്തസ്സ് സംരക്ഷിക്കാനും എല്ലാത്തരം അനീതികളോട് പോരാടാനും മുന്നോട്ട് വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ( ടിഎന്‍ഐഇ) ഈ അവാര്‍ഡ് ദാന ചടങ്ങ് തീര്‍ച്ചയായും സംസ്ഥാനത്തെ സ്ത്രീകളെ അത്തരം ശ്രമങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഒഡിഷയില്‍ നടന്ന ദേവി അവാര്‍ഡുകളുടെ നാലാമത്തെ പതിപ്പില്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച് വേറിട്ടുനിന്ന 14 മുന്‍നിര സ്ത്രീകളെ ആദരിച്ചു. സംരക്ഷണ വാസ്തുശില്പി വിജയ അമുജുരെ, ഗാര്‍ഗി ഭട്ടാചാര്യ, കര്‍ഷക റൈമതി ഘുരിയ, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മൃതി സ്വെയിന്‍, ആഗോളതലത്തില്‍ പ്രശസ്തയായ ഒഡീസി നര്‍ത്തകി സുജാത മൊഹപത്ര, സംരംഭക മിനുശ്രീ മധുമിത, ശാസ്ത്രജ്ഞ ജ്യോതിര്‍മയി ഡാഷ്, സാമൂഹിക പ്രവര്‍ത്തക നിബേദിത ലെങ്ക, ഷെഫ് മധുസ്മിത സോറന്‍ തുടങ്ങിയവരെയാണ് ആദരിച്ചത്. ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, ടിഎന്‍ഐഇ ഒഡിഷ റെസിഡന്റ് എഡിറ്റര്‍ സിബ മൊഹന്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുലിക്കളിക്ക് കൊഴുപ്പ് കൂട്ടാന്‍ ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയും, അപൂര്‍വ്വ ദൃശ്യവിരുന്ന്; ചരിത്രത്തില്‍ ആദ്യം

പുലിക്കളിക്ക് കൊഴുപ്പ് കൂട്ടാന്‍ ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയും, അപൂര്‍വ്വ ദൃശ്യവിരുന്ന്; ചരിത്രത്തില്‍ ആദ്യം

തൃശൂര്‍: നൂറ്റാണ്ട് പാരമ്പര്യമുള്ള തൃശൂര്‍ പുലിക്കളിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഡിജിറ്റല്‍ പുലിവണ്ടിയും. പുലിക്കളി കാഴ്ചകളിലെ അപൂര്‍വ ദൃശ്യവിരുന്നാകും ഡിജിറ്റല്‍ ത്രിഡി പുലിവണ്ടി ഒരുക്കുക. അവതാര്‍ സിനിമയെ ആസ്പദമാക്കിയാണ് ഡിജിറ്റല്‍ പുലിവണ്ടിയൊരുക്കുന്നത്.

ശില്‍പ്പി പ്രസാദ് ആണ് ഇതിന്റെ ആശയവും ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. മനീഷ്‌കുമാര്‍ ആണ് സജ്ജീകരണം. ഓസ്‌കര്‍ ഇവന്റ്‌സ് ആണ് ഡിജിറ്റല്‍ ക്രിയേഷന്‍. നിരവധി മലയാളം, തമിഴ് സിനിമകള്‍ക്ക് വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന അഖില്‍ പ്രകാശ് ആണ് ദൃശ്യങ്ങളുടെ സംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ശബ്ദങ്ങളും കാഴ്ചകളുമായി പുത്തന്‍ അനുഭവമാകും ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയെന്നാണ് സംഘാടകര്‍ പറയുന്നത്.

ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം.

ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടിയത്.

ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒക്ടോബർ 14 ന് വിശദ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും ഹാജരായി.

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേ‍ഴ്സിനെ ഏ‍ഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്ലം 106 റൺസിന് പോരാട്ടം ആവസാനിപ്പിച്ചു.

30 പന്തിൽ 70 റൺസ് നേടിയ വിനൂപ് മനോഹരന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 20 ഓവറിൽ 8 വിക്കറ്റിന് 181 റണ്‍സ് കൊച്ചി നേടിയത്. 9 ഫോറുകളും 4 സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു വിനൂപ് മനോഹരന്റെ ഇന്നിങ്സ്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് താളം കണ്ടെത്താൻ സാധിച്ചില്ല. പവര്‍പ്ലേയില്‍ തന്നെ കൊച്ചി കളിയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. പവര്‍പ്ലേയില്‍ 48 റണ്‍സ് നേടാനെ കൊല്ലത്തിന് സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നഷ്ടമാകുകയും ചെയ്ത. ക്യാപ്റ്റൻ സച്ചിൻ ബേബി 17 റണ്‍സ്. വിഷ്ണു വിനോദ് 10 റണ്‍സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ കൊല്ലം ഒൻപത് ഓവറിൽ 75ന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നു.

സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രഖ്യാപിച്ചു, 22 പേർക്ക് പുരസ്കാരം

സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രഖ്യാപിച്ചു, 22 പേർക്ക് പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. 22 പേരാണ് പുരസ്കാരത്തിന് അർഹരായത്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായി.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സെപ്റ്റംബർ 10ന് വൈകിട്ട് 2.30-ന് തിരുവനന്തപുരം ടാ​ഗോർ തിയേറ്ററിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.

എൽ പി വിഭാ​ഗം ജേതാക്കൾ
1. ബീന ബി., പി.ഡി. ടീച്ചർ- ഗവൺമെന്റ് എൽ പി സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം

2. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യപകൻ- സെന്റ് തോമസ് എൽ പി എസ്, കോമ്പയാർ, ഇടുക്കി

3. സെയ്ദ് ഹാഷിം കെ. – വി എൽ പി എസ് ടി.എ യു പി സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം.

4. ഉല്ലാസ് കെ.,എൽ പി എസ് ടി (സീനിയർ ഗ്രേഡ്)- ഗവൺമെന്റ് മുഹമ്മദൻസ് എച്ച് എസ് എൽ പി എസ്, ആലപ്പുഴ

5 വനജകുമാരി- കെ എൽ പി എസ് ടി എ യുപി സ്‌കൂൾ കുറ്റിക്കോൽ, കാസർ​ഗോഡ്

യു പി വിഭാഗം ജേതാക്കൾ
1.അജിത എസ്.,യു പി എസ് ടി-പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം

2. സജിത്ത് കുമാർ വി.കെ., പി ഡി ടീച്ചർ (യു.പി.എസ്.എ.)- മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ

3.സൈജൻ ടി., ടി. യു. പി. എസ്. ടി.- ഗവൺമെന്റ് വി. എച്ച്. എസ്. എസ്., അയ്യന്തോൾ, തൃശ്ശൂർ

4.അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി. ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം

5. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ, മലപ്പുറം

സെക്കൻഡറി വിഭാഗം ജേതാക്കൾ
1.ഗിരീഷ് പി.എച്ച്.എസ്.ടി. ഗണിതം- കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്

2. സജിമോൻ വി. പി.,ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ- സി.കെ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട്, കോട്ടയം

3 വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ

4.സജിത് കുമാർ പി. എം. എച്ച്.എസ്.ടി.മലയാളം- ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ

5.പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. – എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്

ഹയർസെക്കൻഡറി വിഭാഗം ജേതാക്കൾ
1. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം

2. സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ

3. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം, ആലപ്പുഴ

4. നൗഫൽ. എ, പ്രിൻസിപ്പാൾ- ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ, തിരുവനന്തപുരം

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ജേതാക്കൾ
1. ബിജു കെ. എസ്., നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി- ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര, എറണാകുളം

2. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി.- ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര, പത്തനംതിട്ട

3. ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ – ഗവൺമെന്റ് വി.എച്ച്.എസ്.എസ്. (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം.

‘മരിക്കാന്‍ പോകുന്നെന്ന് അമ്മയ്ക്ക് സന്ദേശം’; ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍

‘മരിക്കാന്‍ പോകുന്നെന്ന് അമ്മയ്ക്ക് സന്ദേശം’; ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ നന്ദനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു കമിതാക്കളായിരുന്ന നന്ദനയുടെയും രഞ്‌ജേഷിന്റെയും വിവാഹം.

ഞായറാഴ്ച രാവിലെ അമ്മ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രഞ്‌ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കുടുംബം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാതിരുന്നതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്.

യുവതിയുടെ മരണത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെഎന്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.