79-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

79-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ‘നവ ഭാരതം’ എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കും.

പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് നടക്കുക. 2014 മുതല്‍ കഴിഞ്ഞവര്‍ഷം വരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ മാത്രമായി ഇരുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. 9 മണിക്ക് നടക്കുന്ന പരിപാടിയിൽ വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ തുടങ്ങിയവയും ചടങ്ങിൽ സമ്മാനിക്കും.

പി എസ് എസ് എസ് കെ സംഘടനയുടെ വർക്കല കടൽത്തീര ശുചീകരണ യജ്ഞം

പി എസ് എസ് എസ് കെ സംഘടനയുടെ വർക്കല കടൽത്തീര ശുചീകരണ യജ്ഞം

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 രാവിലെ 7. 45 ന് പി എസ് എസ് എസ് കെ സായുധസേന വിമുക്തഭട സംഘടനയുടെ ജില്ലാ യൂണിറ്റ് അംഗങ്ങൾ കുടുംബസമേതം ഒത്തുകൂടി സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയുടെ ശുചിത്വം എന്ന സന്ദേശം ഉൾക്കൊണ്ട് വർക്കല ആറാട്ട് കടവ് തീരത്ത് ശുചീകരണ യജ്ഞം നടത്തുന്നു. നഗരസഭ ചെയർമാൻ കെ. എം ലാജി യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എൻ സി സി കേഡറ്റുകളും പങ്കെടുക്കും.

മാജിക് & ആർട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി

മാജിക് & ആർട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി

ഫരിദാബാദിലെ മാജിക് & ആർട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് (കോമേഴ്സ് & മാനേജ്മെൻ്റ്) നേടി അവനവഞ്ചേരി എ കെ ജി നഗർ ദേവീശാന്തിൽ ഡോ. സന്തോഷ് കുമാർ.ജി. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാരനും, എൻ ജി ഒ യൂണിയ൯ ജില്ലാ കൗൺസിൽ അംഗവുമാണ്.

ഭാര്യ: അഷിത ജി ആർ
മക്കൾ: ദേവദത്തൻ, ദേവിക

കുന്നംകുളത്ത് മിന്നല്‍ ചുഴലി; വന്‍നാശനഷ്ടം, നിരവധി മരങ്ങള്‍ കടപുഴകി വീണു, ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു- വിഡിയോ

കുന്നംകുളത്ത് മിന്നല്‍ ചുഴലി; വന്‍നാശനഷ്ടം, നിരവധി മരങ്ങള്‍ കടപുഴകി വീണു, ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു- വിഡിയോ

തൃശൂര്‍: കുന്നംകുളത്തിനടുത്ത് പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല. എന്നാല്‍ വലിയതോതില്‍ നാശം വിതച്ചാണ് ചുഴലിയടിച്ചത്. ചെറിയ മഴയോട് കൂടിയാണ് ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി വീണു.

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂര്‍ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഒക്ടോബര്‍ ഒന്നുമുതല്‍ യുപിഐയില്‍ ഈ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല; പുതിയ മാറ്റം

ഒക്ടോബര്‍ ഒന്നുമുതല്‍ യുപിഐയില്‍ ഈ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല; പുതിയ മാറ്റം

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ഫീച്ചറുകളില്‍ ഒന്നായ പിയര്‍-ടു-പിയര്‍ (P2P) ഇടപാട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ഒരു ഉപയോക്താവിന് മറ്റൊരു യുപിഐ അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഫീച്ചറാണ്’കളക്ട് റിക്വസ്റ്റ്’ അല്ലെങ്കില്‍ ‘പുള്‍ ട്രാന്‍സാക്ഷന്‍’. ഉപയോക്താക്കളെ വഞ്ചിച്ച് അവര്‍ ഒരിക്കലും നടത്താന്‍ ഉദ്ദേശിക്കാത്ത പേയ്മെന്റുകള്‍ അംഗീകരിപ്പിക്കുന്നതിന് ഈ ഫീച്ചര്‍ പലപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നോടെ പിയര്‍- ടു- പിയര്‍ ഇടപാട് യുപിഐയില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജൂലൈ 29ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇതിനര്‍ത്ഥം ബാങ്കുകളില്‍ നിന്നും പേയ്മെന്റ് ആപ്പുകളില്‍ നിന്നുമുള്ള ‘കളക്ട് റിക്വസ്റ്റ്’ ഫീച്ചര്‍ യുപിഐയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. പുഷ്, പുള്‍ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവില്‍ പിന്തുണയ്ക്കുന്നത്. പുഷ് ഇടപാടില്‍ പണം നല്‍കുന്നയാള്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സ്വീകര്‍ത്താവിന്റെ യുപിഐ ഐഡി നല്‍കിയോ പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പണം സ്വീകരിക്കുന്നയാള്‍ പ്രക്രിയ ആരംഭിക്കുകയും പണമടയ്ക്കുന്നയാള്‍ അവരുടെ യുപിഐ പിന്‍ നല്‍കി അത് അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് പുള്‍ ഇടപാട് എന്നു പറയുന്നത്.

ഒരു ഇടപാടിന് 2,000 രൂപയായി പിയര്‍- ടു- പിയര്‍ കളക്ട് ഫീച്ചര്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് നിരവധി തട്ടിപ്പ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ണ്ണമായും തടയാന്‍ ഇത് പര്യാപ്തമായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ യുപിഐ പിന്‍ ഉപയോഗിച്ച് പണം അയയ്ക്കാന്‍ ഉപയോക്താക്കള്‍ ഒരു ക്യൂആര്‍ കോഡിനെ കര്‍ശനമായി ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ കോണ്‍ടാക്റ്റ് നമ്പര്‍ തെരഞ്ഞെടുക്കേണ്ടിവരും.

അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്ട്് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്‌ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്മെന്റ് പൂര്‍ത്തിയാകുക. സ്പ്ലിറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ യുപിഐ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കളക്ഷന്‍ അഭ്യര്‍ത്ഥനകളുടെ ആവശ്യകത വളരെ കുറവാണ്.

മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ഒന്നാം വർഷ ക്ലാസുകളുടെ ഉദ്ഘാടനം നടന്നു

മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ഒന്നാം വർഷ ക്ലാസുകളുടെ ഉദ്ഘാടനം നടന്നു

ചിറയിൻകീഴ്: മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ ബിടെക് 2025-29 ബാച്ചിൻ്റെ ക്ലാസ്സുകൾ മുൻ കേരള സർവകലാശാല പ്രൊഫസറും സി-ഡിറ്റ് മുൻ ഡയറക്ടറുമായ ഡോ.അച്യുത് ശങ്കർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ശ്രീ.ഷെരീഫ് മുഹമ്മദ്, ട്രഷറർ ശ്രീ.ഹബീബ് മുഹമ്മദ്, ട്രസ്റ്റ് അംഗങ്ങളായ ശ്രീ.ഷെയ്ക്ക് പരീത്, ശ്രീമതി.ബുഷ്റ , ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.സരിത, പിടിഎ പ്രസിഡൻ്റ് ശ്രീ.ഉദയകുമാർ, മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷിമി മോഹൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.