സിബിഎസ്ഇ 10,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം?; റിസല്‍ട്ട് എങ്ങനെ നോക്കാം?

സിബിഎസ്ഇ 10,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം?; റിസല്‍ട്ട് എങ്ങനെ നോക്കാം?

ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനുമാണ് അവസാനിച്ചത്. സാധാരണയായി അവസാന പേപ്പറിന്റെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം ഫലം പുറത്തുവിടുന്നതാണ് രീതി.

ഇന്ത്യയിലുടനീളമുള്ള ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഈ അധ്യയന വര്‍ഷം, പത്താം ക്ലാസില്‍ നിന്ന് ഏകദേശം 24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. കൂടാതെ ഡിജിലോക്കറിലും ഫലം ലഭ്യമാക്കും.

വെബ്‌സൈറ്റ് വഴി ഫലം നോക്കുന്ന വിധം:

ആദ്യം cbse.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഹോംപേജില്‍ ലഭ്യമായ ‘Result’ ടാബില്‍ ക്ലിക്ക് ചെയ്യുക.

ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക.

റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവയുള്‍പ്പെടെ വിവരങ്ങള്‍ കൈമാറുക

‘Submit’ല്‍ ക്ലിക്ക് ചെയ്യുക.

ഭാവിയിലെ ഉപയോഗത്തിനായി PDF ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

ഇന്ത്യ – പാക് സംഘര്‍ഷം; ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ട് മണിക്ക്, സീറ്റൊഴിവ്

ഇന്ത്യ – പാക് സംഘര്‍ഷം; ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ട് മണിക്ക്, സീറ്റൊഴിവ്

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനാണ് അനുവദിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ദര്‍, ചണ്ഡീഗഢ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്നും പ്രത്യേത ട്രെയിന്‍ അനുവദിച്ചത്. പ്രത്യേക ട്രെയിന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപി റെയില്‍ വെ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനിന് പല്‍വാല്‍, കോട്ട, രത്‌ലം, വഡോദര, ഉദ്‌ന ജംക്ഷന്‍, വാസായ് റോഡ്, പവേല്‍, റോഹ തുടങ്ങി കേരളത്തിന് പുറത്ത് 18 ഓളം സ്‌റ്റോപുകളാണുള്ളത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിലെ കുറച്ചുപേര്‍ ഇന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തിയിരുന്നു. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉള്‍പ്പടെ തുറന്നിരുന്നു.

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല.

എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.

പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്‌നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്.
എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു.
വർദ്ധിച്ച് വരുന്ന ലഹരി വ്യാപനത്തിനെ ചെറുക്കുന്നതിന് കേരളാ സർക്കാരും കായിക വകുപ്പും സ്പോർട്സ് കൗൺസിലും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകരുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ വെഞ്ഞാറമൂട് ഫിറ്റ് ഹാക്കേഴ്സ് സ്പോർട്സ് ഹബ് & ഫിറ്റ്നസ്സ് പാർക്കിൽ നടന്ന കളർ ബെൽറ്റ് ഗ്രേഡിംഗ് പരിപാടിയിൽ വെഞ്ഞാറമൂട് എസ് എച്ച് ഒ അനൂപ്കൃഷ്ണ ആർ പി ഉദ്ഘാടനം നിർവ്വഹിച്ചു.

ആറ്റിങ്ങൽ കരാട്ടെ ടീം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലകർ എന്നിവർ ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ തിരുവനന്തപുരം എം ജി എം കോളേജ് ഓഫ് ആർട്സ് & സയൻസിലെ സൈക്കോളജി വിഭാഗം മേധാവി നീതു എസ് പ്രസാദ് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.

കൂടാതെ രക്ഷിതാക്കൾക്കായി തായ്ച്ചി വ്യായാമ പരിശീലനം നൽകി. കരാട്ടെ പരിശീലനത്തോടൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണം കൂടി സംഘടിപ്പിച്ചത് വളരെ നല്ല കാര്യമാണെന്നും ഇത് യുവതലമുറയ്ക്ക് ശരിയായ വഴി കാണിക്കാൻ കഴിയുന്ന നേതാക്കളെ രൂപപ്പെടുത്താൻ സഹായകരമാകുമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഈ പ്രവർത്തനങ്ങൾ തുടരും എന്ന് ആറ്റിങ്ങൽ കരാട്ടെ ടീം സമ്പത്ത് വി അറിയിച്ചു. വാമനപുരം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുണാ സി ബാലൻ, ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി ഇൻ ചാർജ് അമൽ അശോക് എന്നിവരും സംസാരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കത്തിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കത്തിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ

ആറ്റിങ്ങൽ: എസ്എസ്എൽസി പരീക്ഷയിൽ ആറ്റിങ്ങൽ വെക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന് 100% വിജയം. ആകെ 314 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. മിക്സഡ് സ്കൂൾ ആക്കിയതിനു ശേഷം നടന്ന പരീക്ഷയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ 41 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകീട്ടോടെ തലസ്ഥാനത്തെത്തും.

അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും നാളെ ചുമതലയേറ്റെടുത്തേക്കും.