യുഎസ് താരിഫില്‍ മുങ്ങി ഓഹരി വിപണി; നാലുദിവസത്തിനിടെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 10,000 കോടി രൂപ

യുഎസ് താരിഫില്‍ മുങ്ങി ഓഹരി വിപണി; നാലുദിവസത്തിനിടെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 10,000 കോടി രൂപ

മുംബൈ: ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും യുഎസ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഈ മാസത്തിന്റെ തുടക്കത്തിലെ നാലു വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് 10,355 കോടി രൂപയാണ് പിന്‍വലിച്ചത്.

മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് വില്‍പ്പന. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 34,574 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം ജനുവരിയില്‍ ഇത് 78,027 കോടി രൂപയായിരുന്നു. യുഎസ് താരിഫ് ആഗോള വിപണിയില്‍ തീര്‍ത്ത അനിശ്ചിതത്വമാണ് ഇതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 27 ശതമാനമാണ് പകരച്ചുങ്കമായി അമേരിക്ക ചുമത്തിയത്.

അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന്; വ്യാജനെ തടയാന്‍ ഹോളോഗ്രാം

അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന്; വ്യാജനെ തടയാന്‍ ഹോളോഗ്രാം

ശബരിമല: അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന് സന്നിധാനത്ത് പുറത്തിറക്കും. ഇതിനായി പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളായ ജിആര്‍ടി ജ്വല്ലേഴ്‌സ്(തമിഴ്‌നാട്), കല്യാണ്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടു. 1,2,4,6,8 ഗ്രാം തൂക്കമുള്ള 916 അയ്യപ്പന്‍ ലോക്കറ്റുകളാണ് പുറത്തിറക്കുന്നത്. ഇതിന്റെ വ്യാജന്‍ ഇറങ്ങാതിരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഹോളോഗ്രാം പതിക്കും.

കല്ലിൻമൂട് വാർഡ് വീണ്ടും പുരസ്കാരനിറവിൽ

കല്ലിൻമൂട് വാർഡ് വീണ്ടും പുരസ്കാരനിറവിൽ

മാലിന്യ സംസ്കരണം, ജല സുരക്ഷ ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിലെ മികച്ച വാർഡായി കല്ലിൻ മൂട് വാർഡിനെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തു.

ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് എംഎൽഎ വി.ശശിയിൽ നിന്ന് പുരസ്കാരം കല്ലിൻ മൂട് വാർഡ് മെമ്പറും മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൂവണത്തുംമൂട് മണികണ്ഠൻ ഏറ്റുവാങ്ങി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നും നാളെയും മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് വിഡിയോ; യുവാവ് ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി

ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് വിഡിയോ; യുവാവ് ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ്(23)താമസക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലി സമ്മര്‍ദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഒരു ദിവസം മാത്രം ദര്‍ശനം; അറിയാം മംഗളാദേവി ക്ഷേത്രം

ഒരു ദിവസം മാത്രം ദര്‍ശനം; അറിയാം മംഗളാദേവി ക്ഷേത്രം

കുമളി: ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന്. കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി.

കുമളിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് മംഗളദേവി ക്ഷേത്രം. ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ – വനം- പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കര്‍ശന സുരക്ഷയിലാണ് ഉത്സവം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ ഭക്തര്‍ക്കായി കുമളിയില്‍ നിന്നും ജീപ്പുകള്‍ സര്‍വീസ് നടത്തും. ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ഈടാക്കാവുവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. മലമുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും 10 ആംബുലന്‍സുകളും ക്രമീകരിക്കും. വഴിയില്‍ 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നും ഭക്തരുടെ ആവശ്യം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.