‘സ്ത്രീകളെ ആരും ജോലിക്കെടുക്കാതാവും’; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീം കോടതി

‘സ്ത്രീകളെ ആരും ജോലിക്കെടുക്കാതാവും’; ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീം കോടതി

ഡല്‍ഹി: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കും എന്ന ആശങ്കയാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. ആര്‍ത്തവ അവധി നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരം ഒരു നിരീക്ഷണം മുന്നോട്ട് വച്ചത്.

ഇത്തരം സാഹചര്യങ്ങള്‍ തങ്ങള്‍ പുരുഷന്‍മാര്‍ക്ക് സമന്‍മാരല്ലെന്ന ധാരണ സ്ത്രീകളില്‍ സൃഷ്ടിച്ചേക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ അത്തരമൊരു നിയമം ഉണ്ടാക്കിയാല്‍ അവര്‍ സ്ത്രീകളെ നിയമിക്കില്ല. എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഹര്‍ജികള്‍ ആശങ്ക ഉണ്ടാക്കുന്നവയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു നിയമം രൂപീകരിക്കപ്പെട്ടാല്‍, ആ നിമിഷം മുതല്‍ ജോലിയില്‍ നിന്നും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടും. അവരുടെ കരിയര്‍ അവസാനിക്കുന്ന നിലയുണ്ട് അവര്‍ ‘നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് പറയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2013 ല്‍ കേരള സര്‍ക്കാര്‍ സര്‍വകലാശാലകളിലെയും വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിരുന്നുവെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് ചൂണ്ടിക്കാട്ടി. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഷംഷാദ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ വിവേചനാധികാരമാണെന്ന നിലപാടാണ് കോടതി മുന്നോട്ട് വച്ചത്.

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

വ്യാജമായി പേരുചേർത്തെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അം​ഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരം നല്‍കിയാണ്, കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാര്‍ഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേര്‍ത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നിർദേശം നൽകുകയായിരുന്നു.

ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. റേഷൻ കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. കാർഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സിപിഐയാണ് ഇതിനു പിന്നിൽ. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടപടികളെ വിമര്‍ശിച്ച കോടതി, കേസില്‍ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും, സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ മൗനാനുവാദമാണ് അനുജ്ഞയിലൂടെ നടപ്പാക്കിയതെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തന്ത്രിയും ഭാഗമാണെന്നും എസ്‌ഐടി ആരോപിക്കുന്നു. കേസില്‍ തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ എസ്‌ഐടി അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

‘ആ നിർണായക ഘട്ടത്തിൽ സഞ്ജുവിനെ ഇറക്കി, ലോകകപ്പും കിട്ടി!’

‘ആ നിർണായക ഘട്ടത്തിൽ സഞ്ജുവിനെ ഇറക്കി, ലോകകപ്പും കിട്ടി!’

ഡല്‍ഹി: ടി20 ലോകകപ്പ് പുരോഗമിക്കവേ ഒരു നിര്‍ണായക ഘട്ടത്തിലാണ് മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടു വരാന്‍ തീരുമാനിച്ചതെന്നു ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാംശു കൊട്ടക്. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ നിരന്തരം പരാജയപ്പെട്ടതാണ് സഞ്ജുവിന്റെ വരവിനു വഴി തുറന്നതെന്നു കൊട്ടക് വെളിപ്പെടുത്തി.

‘ഗ്രൂപ്പ് റൗണ്ടില്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ടോപ് ഓര്‍ഡിലെ ആദ്യ 3 പേര്‍ ഇടം കൈയന്‍മാരാണ് ഇന്ത്യയ്ക്ക്. എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ വച്ചാണ് ഇത് വിജയകരമായി പൊളിച്ചത്. ഈ പ്രതിസന്ധി മറികടക്കാനാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടു വന്നത്.’

‘തുടരെ മൂന്ന് മത്സരങ്ങളില്‍ മിന്നും ഫോമില്‍ കളിച്ച് സഞ്ജു ടീമിന്റെ വിശ്വാസം കാത്തു. ആ പരീക്ഷണം ഇന്ത്യക്ക് ലോകകപ്പും സമ്മാനിച്ചു’- ഒരഭിമുഖത്തില്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെട്ട സഞ്ജുവിനു പക്ഷേ ലോകകപ്പിനു തൊട്ടുമുന്‍പ് അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ 5 ടി20 മത്സരങ്ങളില്‍ തിളങ്ങാനായില്ല. ഇതോടെ താരത്തിനു ഇലവനിലെ സ്ഥാനം തന്നെ നഷ്ടമായി. പിന്നീട് ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരായ പോരാട്ടത്തില്‍ സ്ഥിരം ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു വയറിനു അസുഖം വന്നതോടെ സഞ്ജുവിനു ലോകകപ്പിലെ ആദ്യ അവസരം. മിന്നും തുടക്കമാണ് താരം അന്നു നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ബഞ്ചില്‍.

ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ദയനീയ പരാജയമേറ്റതോടെ ടീമില്‍ അഴിച്ചു പണി വന്നു. റിങ്കുവിനെ മാറ്റി സഞ്ജുവിനെ ഇറക്കിയതോടെ കഥ മാറി, കളിയും. പിന്നീട് ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അതില്‍ തന്നെ സഞ്ജുവായിരുന്നു അവസാന മൂന്ന് കളികളിലെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ 97 റണ്‍സ്, ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും സഞ്ജു 89 റണ്‍സ് വീതം അടിച്ച് വീണ്ടും ടീമിന്റെ ടോപ് സ്‌കോററായി.

5 കളിയില്‍ നിന്നു സഞ്ജു 321 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിയില്‍ നിന്നു സഞ്ജു സ്വന്തം പേരിലാക്കി. ലോകകപ്പിലെ മികച്ച താരമായും സഞ്ജു മാറി. ഐസിസിയുടെ ലോകകപ്പ് ഇലവനിലും ഓപ്പണര്‍ സഞ്ജു തന്നെയായിരുന്നു.

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാലയിലെ ഹോട്ടലില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായി പരാതി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗ്യാസ് കുറ്റി കള്ളന്‍ അടിച്ചു മാറ്റിയത്. നിറയെ ഗ്യാസ് ഉണ്ടായിരുന്ന സിലിണ്ടറാണ് കള്ളന്‍ മോഷ്ടിച്ചത്.

എന്നാല്‍ പകുതി ഉപയോഗിച്ച രണ്ടു കുറ്റികള്‍ ഉണ്ടായിരുന്നത് കള്ളന്‍ എടുത്തില്ല. ചാലയിലെ വി എസ് ഹോട്ടലിലായിരുന്നു മോഷണം. മൂന്നു സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. ഇതിലെ നിറകുറ്റിയാണ് കള്ളന്‍ മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

സിസിടിവി കാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി കാമറകൾ പ്രവർത്തിച്ചു.ഇതോടെ കള്ളൻ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞു. അടുക്കളയിലെ കാമറ കണ്ട കള്ളൻ, കാമറ മറ്റൊരിടത്തേക്ക് തിരിച്ചുവെച്ചതിനാൽ അടുക്കളയിലെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ഹോട്ടലുടമ അർച്ചന പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദുബായിൽ റൂം ഷെയറിംഗിനും ബെഡ് സ്പേസിനും പുതിയ നിയമം; പ്രവാസികൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ

ദുബായിൽ റൂം ഷെയറിംഗിനും ബെഡ് സ്പേസിനും പുതിയ നിയമം; പ്രവാസികൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ

ദുബായിലെ താമസച്ചെലവ് കുറയ്ക്കുന്നതിനായി ആയിരക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന ബെഡ് സ്പേസ്, ഷെയർഡ് അപ്പാർട്ട്മെൻ്റ് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ നിയമം വരുന്നു. കെട്ടിട ഉടമകൾക്കും താമസക്കാർക്കും ഒരുപോലെ ബാധകമായ ഈ നിയമം, എവിടെ താമസിക്കണം, എത്രപേർക്ക് ഒരു മുറി പങ്കിടാം, ആർക്കൊക്കെ നിയമപരമായി വാടകയ്ക്ക് നൽകാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നു. തിരക്ക് കുറയ്ക്കാനും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനുമാണ് അധികൃതർ ഈ നീക്കം നടത്തുന്നത്.

എല്ലാ ഫ്ലാറ്റുകളും ഇനി മുതൽ ഷെയർ അക്കമഡേഷനായി ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ഒന്നാമത്തെ മാറ്റം. ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഒരു ഫ്ലാറ്റ് ഷെയറിംഗിനായി നൽകാൻ പാടുള്ളൂ. ഓരോ പ്രദേശത്തെയും ജനസാന്ദ്രതയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് ഏതൊക്കെ സ്ഥലങ്ങളിൽ ഷെയർ അക്കമഡേഷൻ അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും. ചില ജനവാസ മേഖലകളിൽ നിന്ന് ഇത്തരം സംവിധാനങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടേക്കാം.

താമസക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് രണ്ടാമത്തെ കാര്യം. ഓരോ വ്യക്തിക്കും താമസിക്കാൻ ആവശ്യമായ കുറഞ്ഞ സ്ഥലം എത്രയാണെന്ന് അധികൃതർ നിശ്ചയിക്കും. അടുക്കള, ബാത്റൂം തുടങ്ങിയ പൊതു സൗകര്യങ്ങൾ എത്രപേർക്ക് വീതം വേണമെന്നതിലും മാനദണ്ഡമുണ്ടാകും. ഇത് നിലവിൽ അമിതമായി ആളുകൾ താമസിക്കുന്ന ഫ്ലാറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

മൂന്നാമതായി, അംഗീകൃത ലൈസൻസുള്ളവർക്ക് മാത്രമേ ഷെയർ അക്കമഡേഷൻ വാടകയ്ക്ക് നൽകാൻ അനുവാദമുള്ളൂ. കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ ഉടമ ചുമതലപ്പെടുത്തിയ അംഗീകൃത റിയൽ എസ്റ്റേറ്റ് കമ്പനിക്കോ മാത്രമേ ഇതിന് അധികാരമുണ്ടാകൂ. വാടകയ്ക്ക് താമസിക്കുന്ന ഒരാൾ മുറിയുടെ ഒരു ഭാഗം വീണ്ടും വാടകയ്ക്ക് നൽകുന്ന (Sub-leasing) രീതി ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കും.

നാലാമത്തെ മാറ്റം ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനമാണ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഷെയർ അക്കമഡേഷനുകൾക്കായി പ്രത്യേക ഇലക്ട്രോണിക് രജിസ്ട്രി തയ്യാറാക്കും. ഉടമയുടെ വിവരങ്ങൾ, താമസക്കാരുടെ എണ്ണം, മുറിയുടെ വിസ്തീർണ്ണം എന്നിവ ഇതിൽ രേഖപ്പെടുത്തണം. കൂടാതെ, ഷെയർ അക്കമഡേഷനുകൾക്കായി പ്രത്യേക വാടക ഇൻഡിക്കേറ്ററും അധികൃതർ പുറത്തിറക്കും.

അഞ്ചാമതായി, സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. തീപിടുത്തം തടയാനുള്ള സംവിധാനങ്ങൾ, കൃത്യമായ ശുചിത്വ പാലനം, ഇലക്ട്രിക്കൽ – സാനിറ്റേഷൻ സുരക്ഷ എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. താമസക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന കെട്ടിടങ്ങൾക്ക് മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പെർമിറ്റ് നഷ്ടമാകാൻ ഇത് കാരണമാകും.

ആറാമത്തെ പ്രധാന കാര്യം നിയമലംഘകർക്കുള്ള കനത്ത ശിക്ഷയാണ്. 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയാകാം. കൂടാതെ, വൈദ്യുതി – ജല കണക്ഷനുകൾ വിച്ഛേദിക്കാനും ലൈസൻസ് റദ്ദാക്കാനും താമസക്കാരെ ഒഴിപ്പിക്കാനും അധികൃതർക്ക് അധികാരമുണ്ടാകും. വാടക തർക്കങ്ങൾ പരിഹരിക്കാൻ ദുബായ് റെൻ്റൽ ഡിസ്പ്യൂട്ട് സെൻ്ററിനെ സമീപിക്കാവുന്നതാണ്.

നിലവിൽ ഷെയർ അക്കമഡേഷനായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ ഈ കാലാവധി ഒരിക്കൽ കൂടി നീട്ടി നൽകാനും സാധ്യതയുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമാണ് നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരിക.

ദുബായിലെ സാധാരണക്കാരായ പ്രവാസികളുടെ താമസസൗകര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ മാറ്റങ്ങൾ. നിയമം നടപ്പിലാകുന്നതോടെ താമസസ്ഥലങ്ങളിലെ തിരക്ക് കുറയുമെങ്കിലും വാടക നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഓരോ മേഖലയിലെയും പെർമിറ്റ് ലഭ്യത അനുസരിച്ചായിരിക്കും ഇനി താമസക്കാർക്ക് റൂമുകൾ കണ്ടെത്തേണ്ടി വരിക.

കെട്ടിട ഉടമകൾ കൃത്യമായ പെർമിറ്റ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ താമസക്കാർ ശ്രദ്ധിക്കണം. നിയമവിരുദ്ധമായി സബ് ലീസ് എടുക്കുന്നവർ വരും ദിവസങ്ങളിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം.