നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) പട്ടിക അംഗീകരിച്ചാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിക്കും എതിരെ ശബരിനാഥന്‍ മത്സരിക്കും.

ഇതുവരെ 31 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്. സിറ്റിങ് എംഎല്‍എമാരായ കെ ബാബു, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ 20 സിറ്റിങ് എംഎല്‍എമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവരണ സീറ്റുകളിലെയും ഏതാനും ജനറല്‍ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അന്തിമമാക്കിയിട്ടുണ്ട്.

പെരുമ്പാവൂരിലെ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റാനും, പകരം പെരുമ്പാവൂര്‍ സീറ്റ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നല്‍കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ എല്‍ദോസ് ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയമായി പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫ് സഖ്യകക്ഷിയായ സിഎംപിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്തിനായി രംഗത്തു വന്ന വി എസ് ശിവകുമാറിനെ അരുവിക്കര മണ്ഡലത്തിലാണ് പരിഗണിക്കുന്നത്.

കാട്ടാക്കടയില്‍ ഡിസിസി വൈസ് പ്രസിഡന്റ് എം ആര്‍ ബൈജുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായി. വര്‍ക്കലയില്‍ ഡോ. എസ് എസ് ലാലിന്റെ പേരിനാണ് മുന്‍ഗണന. സിപിഐയുടെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ജി ആര്‍ അനിലിന് എതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

വാമനപുരത്ത് പാലോട് രവിയും സുധീര്‍ ഷാ പാലോടുമാണ് അന്തിമ പരിഗണനയിലുള്ളത്. കഴക്കൂട്ടത്ത് കെപിസിസി അംഗം ജെ എസ് അഖിലിന്റെ പേരിനാണ് മുന്‍ഗണന. കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദിന്റെ പേരും അവസാന നിമിഷം പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ ജ്യോതി കുമാര്‍ ചാമക്കാല പത്തനാപുരത്ത് നിന്ന് മത്സരിക്കും. കൊട്ടാരക്കരയില്‍ മുന്‍ സിപിഎം എംഎല്‍എ ഐഷ പോറ്റിയും സ്ഥാനാര്‍ത്ഥിയാകും. കൊല്ലം മണ്ഡലത്തില്‍, ഡിസിസി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബിന്ദു കൃഷ്ണയെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഐഷാപോറ്റിക്കും ബിന്ദുകൃഷ്ണയ്ക്കും ഒരേസമയം സീറ്റു നല്‍കുന്നതില്‍ ജില്ലയിലെ പാര്‍ട്ടിയ്ക്കകത്ത് അതൃപ്തിയുണ്ട്.

സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മന്ത്രി ജി സുധാകരനു വേണ്ടി അമ്പലപ്പുഴയില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ലിജുവിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. സിറ്റിങ് എംഎല്‍എ കെ ബാബു ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടില്ലെങ്കിലും, ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കെ ബാബു അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എം എസ് സിയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കി ആറ്റിങ്ങൽ സ്വദേശിനി

എം എസ് സിയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കി ആറ്റിങ്ങൽ സ്വദേശിനി

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്ൻറെ കീഴിലുള്ള Vector control research institute (Pondicherry university) നടത്തിയ എം എസ് സി പബ്ലിക് ഹെൽത്ത് എന്റമോളജിയിൽ ഡിസ്റ്റിങ്ഷനോടെ ഫസ്റ്റ് റാങ്ക് കരസ്തമാക്കി പാർവതി നന്ദൻ എം എ. ആറ്റിങ്ങൽ കുഴിമുക്കിൽ നളിനത്തിൽ ജി അനിൽകുമാർ, മീന എന്നിവരുടെ മകളാണ്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കടകംപള്ളിക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കടകംപള്ളിക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എസ്ഐടിക്ക് മൊഴി നൽകി കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണ് എന്നാണ് പോറ്റി നൽകിയിരിക്കുന്ന മൊഴി. രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകി. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സ്പോൺസർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്.

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍, എല്‍പിജി ക്ഷാമം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളായ പുഷ്പക്, പരിമള്‍ എന്നിവയ്ക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാനാണ് ഇറാന്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ്, സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇന്ത്യയുടെ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ചര്‍ച്ചയായതായാണ് വിവരം. നയതന്ത്ര തലത്തില്‍ തുടര്‍ന്നും ചര്‍ച്ച തുടരുമെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്ക് സമീപം കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെന്റെ (19) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്

ചൊവ്വാഴ്ച രാവിലെയാണ് കുരുവമ്പലത്തുനിന്ന് വിദ്യാര്‍ഥിയെ കാണാതായത്. ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ പെട്രോള്‍ പോലുള്ള ദ്രാവകവുമായി സിനാന്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

‘പടക്കളം സന്ദീപ്…. മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്’; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. പല വൈറൽ അഭിമുഖങ്ങളിലൂടെയും ശിവാം​ഗി മലയാളികളുടെ പ്രിയങ്കരിയാണ്. ​ഗായിക കൂടിയായ ശിവാം​ഗി ശ്രദ്ധ നേടുന്നത് തമിഴിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ്. കഴിഞ്ഞ ദിവസം ഒരു അവാർഡ് ചടങ്ങിനായി കേരളത്തിലെത്തിയിരുന്നു ശിവാംഗി.

അവാർഡ് ​ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ ക്രഷിനെക്കുറിച്ചും ശിവാം​ഗി സംസാരിച്ചിരുന്നു. ശിവാം​ഗിയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. “ഉണ്ണി മുകുന്ദനോട് ശിവാം​ഗിക്ക് ഒരു ചെറിയ ക്രഷ് ഉണ്ടെന്നാണല്ലോ കേൾക്കുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതിന് മറുപടിയായി തനിക്ക് നിരവധി പേരോട് ക്രഷ് ഉണ്ടെന്നാണ് ശിവാം​ഗി പറഞ്ഞത്.

അപ്പോൾ ഉണ്ണി മുകുന്ദൻ ഒരാൾ, രണ്ടാമത്, മൂന്നാമത്, നാലാമത് ആരൊക്കെ ആണെന്ന് പറയാമോ എന്നായി അവതാരക. ഫസ്റ്റ് ഉണ്ണി മുകുന്ദൻ, സെക്കൻഡ് വന്ന് ധ്രുവ് വിക്രം, മൂന്നാമത്തേത്….. മലയാളികൾ കുറേപേർ ഉണ്ട്, ആസിഫ് അലി… കല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല. അത് കഴിഞ്ഞ്…. സന്ദീപ്. – ശിവാംഗി പറഞ്ഞു.

നമ്മുടെ എക്കോയിലെ സന്ദീപ് എന്ന് അവതാരക പറഞ്ഞപ്പോൾ പടക്കളം സന്ദീപ് എന്നായിരുന്നു ശിവാം​ഗിയുടെ ഉത്തരം. ഇനി സന്ദീപ് എങ്ങാനും വന്നാൽ ഞാൻ പറയും, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങളുടെ പടക്കളം എനിക്ക് ഭയങ്കര ഇഷ്ടമായി.പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് ഒരുമാതിരി ഒക്കെ ആയിപ്പോയി എന്നൊക്കെ”.- ശിവാം​ഗി പറഞ്ഞു. എന്തായാലും ശിവാം​ഗിയുടെ വാക്കുകൾ ഇതിനോടകം തന്നെ തരം​ഗമായി മാറികൊണ്ടിരിക്കുകയാണ്.