ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ജാഗ്രതാ സമിതിയുടെയും കലാ നികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണിയാപുരം പള്ളിനട ജംഗ്ഷനിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് നടത്തി. 101 പേരടങ്ങുന്ന ജാഗ്രതാ സേനാ സമിതിക്ക് രൂപം നൽകി.

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുവാനും, അവർക്ക് ചികിത്സ ആവശ്യമെങ്കിൽ ചികിത്സ നൽകുവാനും, വിൽപനകാരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് നിയമത്തിനു മുന്നിൽ എത്തിക്കുവാനും തീരുമാനിച്ചതായി ജാഗ്രതാ സമിതി ചെയർമാൻ എം.എ.ലത്തീഫ് അറിയിച്ചു. ജാഗ്രതാ സദസ്സ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷിബു പി.എൽ ഉദ്ഘാടനം ചെയ്തു. കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി മുഖ്യ പ്രഭാഷണം നടത്തി.

എൻ.ഐ.സി പ്രിൻസിപ്പൽ സലിം മന്നാനി, കലാ നികേതൻ സെക്രട്ടറി നാസർ, പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, ജാഗ്രതാ സമിതി ഭാരവാഹികളായ മണ്ണിൽ അഷ്റഫ്, കടവിളാകം നിസാം, സഞ്ജു, ഇമാമുദ്ദീൻ, മുജീബ്, അസീം, സവാദ്, ഷജീർ ജൻമിമുക്ക്, സിയാം, നൈസാം,കുന്നിൽ പ്രവീൺ, ഷാനി, സഫീർ ചാന്നാങ്കര, തൻസീർ, സനദ്, നുജൂം, റിയാസ്, ഭരത്, ബിനീഷ്,കടവിളാകം സമദ്, കബീർ ആലായി, ഷജിൻ പുത്തൻതോപ്പ് എന്നിവർ പ്രസംഗിച്ചു..

മലയാളി സൗദിയിൽ മരിച്ച നിലയിൽ

മലയാളി സൗദിയിൽ മരിച്ച നിലയിൽ

റിയാദ്: മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. 25 വർഷത്തിലധികമായി ബുറൈദയിൽ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു.

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ടുവർഷം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്. രത്നമ്മയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: അഭി, വന്ദന. മരുമകൻ: നവീൻ രാജ്. നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഭാരവാഹി സലാം പറാട്ടി രംഗത്തുണ്ട്.

റമസാനിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍; വ്രതം ഇത്തവണ കൊടും ചൂടില്‍

റമസാനിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍; വ്രതം ഇത്തവണ കൊടും ചൂടില്‍

പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍. ആരാധനാലയങ്ങളും വീടുകളുമെല്ലാം പുണ്യ ദിനങ്ങളെ ആത്മീയഭരിതമാക്കാനുള്ള അന്തിമ ഒരുക്കത്തിലാണ്.

വേനല്‍ ചൂടിന്റെ തീവ്രത വര്‍ധിച്ചുതുടങ്ങിയതോടെ ഇത്തവണത്തെ നോമ്പുകാലം കഠിന ചൂടിലാകും. പതിവിന് വിപരീതമായി ഫെബ്രുവരിയില്‍ പോലും അതിശക്തമായ ചൂടാണ്. നിലവില്‍ മലയോര മേഖലകളില്‍ പകല്‍ താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതല്‍ 25 വരെയും.

പലേടത്തും ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പും ഇതിനകം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് നിരീക്ഷണം. വേനല്‍ കടുക്കുന്നത് സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിനാല്‍ നോമ്പ് തുറ സമയത്ത് കൂടുതല്‍ ശുദ്ധജലം കുടിക്കണമെന്നും, പോലെയുള്ള ശരീരത്തിന് ഗുണകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നുമാണ് ആരോഗ്യ രംഗത്തുള്ളവര്‍ നല്‍കുന്ന നിര്‍ദേശം.

പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, എഎസ്‌ഐ അറസ്റ്റിൽ

പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, എഎസ്‌ഐ അറസ്റ്റിൽ

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാൾ വാങ്ങിയിരുന്നു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനോടാണ് കാര്യങ്ങൾ സംസാരിച്ചത്.

ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്.

പൊലീസ്, ഫയര്‍, ആംബുലന്‍സ്…. എല്ലാം എങ്ങനെ ഓര്‍ത്തിരിക്കാനാ? പരിഹാരമുണ്ട്; ഇനി 112 ല്‍ വിളിച്ചാല്‍ മതി

പൊലീസ്, ഫയര്‍, ആംബുലന്‍സ്…. എല്ലാം എങ്ങനെ ഓര്‍ത്തിരിക്കാനാ? പരിഹാരമുണ്ട്; ഇനി 112 ല്‍ വിളിച്ചാല്‍ മതി

തിരുവനന്തപുരം: അടിയന്തര ആവശ്യത്തിനായി പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്ക് ഏത് നമ്പറില്‍ വിളിക്കും എന്ന് ആശങ്കപ്പെടേണ്ട. ഇനി എല്ലാ സേവനങ്ങളും ഒരൊറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. 112 എന്ന നമ്പറില്‍ വിളിച്ചാല്‍ കാര്യം നടക്കും. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ ടീട ബട്ടണ്‍ വഴിയും നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ രേഖകളും(ആര്‍സി) ശനിയാഴ്ച മുതല്‍ ഡിജിറ്റലായി മാറും. അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തി. കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവയിലും ആര്‍സിയുടെ ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും.

അച്ചടി തടസ്സപ്പെട്ടതിനാല്‍ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നല്‍കും. കാര്‍ഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാല്‍ അച്ചടി പുനരാരംഭിക്കുമ്പോള്‍ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അച്ചടിക്കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നല്‍കാത്തതിനെത്തുടര്‍ന്നാണ് കാര്‍ഡ് വിതരണം തടസ്സപ്പെട്ടത്.

10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നല്‍കാത്തതിനാല്‍ അച്ചടി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാര്‍ഡ് വിതരണം പൂര്‍ണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തികനേട്ടം വാഹന ഉടമയ്ക്കുണ്ടാകില്ല. ഫീസ് ഇനത്തില്‍ സര്‍ക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാന്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സിലും ഇതേ രീതി അവലംബിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോള്‍ സര്‍ക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്ന് ധനവകുപ്പ് കര്‍ശന നിലപാട് എടുത്തതിനെത്തുടര്‍ന്നാണിത്.

വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. ആര്‍സി അച്ചടിക്കാതെ അപേക്ഷയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. മറ്റു സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും കഴിയില്ല.