by Midhun HP News | Feb 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വർണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.
പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.
by Midhun HP News | Feb 27, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് വീണ്ടും കുറച്ച് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി. പരീക്ഷയില്‍ അഞ്ചു പെര്‍സന്റൈല്‍ സ്‌കോര്‍ നേടിയവര്‍ക്കെല്ലാം പിജി പ്രവേശനം നേടാം. കട്ട് ഓഫ് മാര്‍ക്ക് കുറച്ച തീരുമാനം മെഡിക്കല്‍ സയന്‍സ് പഠനവുമായി ബന്ധപ്പെട്ട ദേശീയ പരീക്ഷാ ബോര്‍ഡ് ആണ് പ്രഖ്യാപിച്ചത്.
ജനറല്‍, സാമ്പത്തിക പിന്നാക്കം, ഭിന്നശേഷി, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് എല്ലാം ഇത് ബാധകമാണ്. നേരത്തെ നീറ്റ് പിജി ഫലം പ്രഖ്യാപിച്ചപ്പോള്‍ പൊതുവിഭാഗത്തിന് 50 പെര്‍സന്റൈലും ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 45 പെര്‍സന്റൈലും സംവരണവിഭാഗങ്ങള്‍ക്ക് 40 പെര്‍സന്റൈലും സ്‌കോറായിരുന്നു കട്ട് ഓഫ്. ഇത് പിന്നീട് 15 പെര്‍സന്റൈല്‍ ആയി കുറച്ചു. നൂറ് കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കട്ട് ഓഫ് സ്‌കോര്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്.
2024 ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച നീറ്റ് പിജി റാങ്കിലും പെര്‍സന്റൈല്‍ സ്‌കോറിലും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്.
കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ വിദേശ വനിത ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. ഷെറിന്‍ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. 20 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവര്‍ വരെ ജയിലുകളിലുണ്ടെന്നാണ് ശിക്ഷാ ഇളവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.
2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു.
by Midhun HP News | Feb 27, 2025 | Latest News, ജില്ലാ വാർത്ത
വർക്കല ഇടവയിൽ ക്ഷേത്രോത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടയിൽ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ രാത്രി 2. 35 നോട് കൂടിയായിരുന്നു സംഭവം.
ശിവരാത്രി ഉത്സവത്തിന്റെ പൂജകൾ നടത്തുന്നതിനായി ക്ഷേത്രവളപ്പിൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലായിരുന്നു തീപിടിച്ചത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെ കുതിരഎടുപ്പിന് എത്തിച്ച കൂറ്റൻകെട്ട് കുതിര തീ പിടിച്ചതിനു സമീപത്തുണ്ടായിരുന്നു. എന്നാൽ കെട്ടു കുതിരയിൽ തീ പടരാതിരുന്നത് കാരണം വൻദുരന്തം ഒഴിവായി.
ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തി അപകടം നടന്നതിനെത്തുടർന്ന് അയിരൂർ പോലീസ് ഉച്ചയോട് കൂടി കേസ് രജിസ്റ്റർ ചെയ്തുവെന്ന് അയിരൂർ SHO അറിയിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുകുമാർ, നവാസ് ഖാൻ എന്നീ രണ്ട് യുവാക്കൾക്ക് കൈവെള്ളയിൽ പൊള്ളലേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വർക്കലയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
by Midhun HP News | Feb 27, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കിഴുവിലം ഗവ:യു.പി.എസിലെ വാർഷികാഘോഷം
“വർണ്ണ തിളക്കം” ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ് ഷീബ സ്വാഗതം പറഞ്ഞു. കവിയും സാഹിത്യകാരനുമായ ബിനു വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.
ആശംസകൾ അർപ്പിച്ചു കൊണ്ട് കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് സുലഭ, വാർഡ് മെമ്പർമാരായ സൈജാ നാസർ,അനീഷ് ജി.ജി, മുൻ പ്രഥമാധ്യാപകൻ എസ് സതീഷ് കുമാർ, എസ്.എം.സി ചെയർമാൻ ഹാഷിം,എം.പി.റ്റി.എ ചെയർപേഴ്സൺ ആതിര, സ്കൂൾ ലീഡർ സ്വാതിക,അധ്യാപകൻ ബാലമുരളി കൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി പി.വി.സീമ എന്നിവർ സംസാരിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രഥമാധ്യാപിക ഷീബയെ എംഎൽഎ ആദരിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര, ഒപ്പന, മറ്റുകലാപരിപാടികളും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, ബിനു വേലായുധൻ, ചിങ്കു എന്നിവരേയും എംഎൽഎ ആദരിച്ചു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും അയല്‍ക്കാരും ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള കമിതാക്കള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് എത്തി വിവാഹിതരായി. ഝാര്‍ഖണ്ഡിലെ രാംഗഡിലെ ചിതാര്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും (30), ആശാ വര്‍മ്മയുമാണ് (27) കേരളത്തില്‍ എത്തി വിവാഹം കഴിച്ചത്. ഫെബ്രുവരി 11 ന് കായംകുളത്തെ ഒരു പള്ളിയില്‍ ഇസ്ലാമിക മതാചാര പ്രകാരം ആദ്യം വിവാഹിതരായി. പിന്നീട്, ഫെബ്രുവരി 16ന് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വീണ്ടും വിവാഹിതരായി. നിരവധി വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് ബുധനാഴ്ച ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘സ്വന്തമായി തീരുമാനമെടുത്ത ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം, ഫെബ്രുവരി 14 ന് ഝാര്‍ഖണ്ഡ് പൊലീസ് എത്തി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ, ആശയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് എനിക്കെതിരെ മറ്റൊരു കള്ളക്കേസും ഫയല്‍ ചെയ്തു.ഝാര്‍ഖണ്ഡിലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനും സഹായത്തിനും ഞങ്ങളുടെ അഭിഭാഷക ഗയ എസ് ലതയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- ദമ്പതികള്‍ പറഞ്ഞു.
ഈ മാസം ആദ്യം ആശയുടെ ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ആശ അവരോടൊപ്പം പോകാന്‍ വിസമ്മതിച്ചു. ഗള്‍ഫില്‍ മുഹമ്മദിനൊപ്പം ജോലി ചെയ്തിരുന്ന കായംകുളത്തുനിന്നുള്ള ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ദമ്പതികള്‍ കേരളത്തിലെത്തിയത്. ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് അഭിഭാഷകയായ ഗയ പറഞ്ഞു.
”ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്ന് കേട്ടതിന് പിന്നാലെ വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇന്ത്യയിലേക്ക് മടങ്ങി. അവര്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍, അവരുടെ വിവാഹത്തിനെതിരായ എതിര്‍പ്പ് വളര്‍ന്നു. പ്രധാനമായും ആശയുടെ സമുദായത്തിലെ നേതാക്കളും അംഗങ്ങളുമാണ് എതിര്‍പ്പ് ഉന്നയിച്ചത്. തുടര്‍ന്ന്, മുഹമ്മദിനെതിരെ ‘ലൗ ജിഹാദ്’ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ കായംകുളത്തേക്ക് പലായനം ചെയ്തത്’- ഗയ പറഞ്ഞു.
അവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് കായംകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗയ പറഞ്ഞു. ആശ ‘ദുരഭിമാനക്കൊലയ്ക്ക്’ ഇരയാകുമെന്ന് ഭയന്ന് ദമ്പതികള്‍ കേരള ഹൈക്കോടതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്‍ പറഞ്ഞു.
Recent Comments