സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു.

ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. താരം സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിലേക്ക് ലോറിയിടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. പിന്നാലെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിൽ ആയിരുന്നില്ലയെന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ‌ ഇതിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ എല്ലാം പങ്കെടുത്ത ശേഷമാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്. ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ ഗാംഗുലി പങ്കെടുത്തു.

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 6ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

യോഗ്യതകൾ : ബി.വോക് / ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകാരമുള്ള കോളേജ് / യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ബോഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഡി.ജി.ടി യിൽ നിന്നും അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസായിരിക്കുകയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ വിജയകരമായി സംഘടിപ്പിച്ച് പട്ടം എസ് യു ടി ആശുപത്രി

‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ വിജയകരമായി സംഘടിപ്പിച്ച് പട്ടം എസ് യു ടി ആശുപത്രി

തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി എസ് യു ടി ആശുപത്രി സംഘടിപ്പിച്ച ‘ഗിഫ്റ്റ് ഓഫ് കേള്‍സ് – എ സിമ്പിള്‍ കട്ട്, എ പവര്‍ഫുള്‍ ട്രാസ്ഫോര്‍മേഷന്‍’ എന്ന കേശദാന പരിപാടി വിജയകരമായി നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ പരിപാടിയുടെ ഭാഗമായി നടത്തിയ ‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ ജില്ലാ കളക്ടര്‍ ശ്രീമതി. അനു കുമാരി ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ എസ് യു ടി യുടെ ഈ സംരംഭത്തിന്റെ പ്രാധാന്യത്തെ പറ്റി ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ എടുത്തു പറയുകയുണ്ടായി.

ആശുപത്രി സിഇഒ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ടെലിവിഷന്‍ താരം അലീന പടിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.വി.രാജശേഖരന്‍ നായര്‍, ചീഫ് ലെയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, എച്ച്ആര്‍ മാനേജര്‍ ദേവി കൃഷ്ണ, വിവിധ വകുപ്പുകളുടെ മാനേജര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിരവധി പേരുടെ പങ്കാളിത്തത്തോടെ ഈ സംരംഭം മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു. ഏതാണ്ട് ഇരുന്നൂറോളം പേര്‍ കേശദാനത്തില്‍ പങ്കാളികളാവുകയും എസ് യു ടി യിലെ നാല് ഡോക്ടര്‍മാര്‍ കേശദാനം നടത്തി മാതൃകയാവുകയും ചെയ്തു.

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ അനൂപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അവനവഞ്ചേരി സ്കൂൾ വാൻ ഡ്രൈവർ കൂടിയാണ് മരണപ്പെട്ട അനൂപ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരത്ത് നിരവധി പേർ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ‘സഖി’ യുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയത്.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് മൂന്ന് വര്‍ഷക്കാലമാണ് പലരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. അമിത ഫോണ്‍ ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും മൂലമാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. കൗണ്‍സിലറോട് കുട്ടി തനിക്ക് ലൈംഗിക പീഡനം ആറ് പേരില്‍ നിന്ന് നേരിടേണ്ടി വന്ന വിവരം പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചവരില്‍ ഒരാള്‍ മരണപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.