347 രൂപയുടെ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

347 രൂപയുടെ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ഡല്‍ഹി: താങ്ങാവുന്ന വിലയ്ക്ക് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 54 ദിവസം കാലാവധിയുള്ള 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോണ്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക. കൂടാതെ, ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്.BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും. പൊതുമേഖലാ ടെലികോം കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 6,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും നെറ്റ് വര്‍ക്കുകള്‍ നവീകരിക്കാന്‍ സഹായിക്കാനായാണ് കേന്ദ്ര മന്ത്രിസഭ ഈ അധിക ധനസഹായം അനുവദിച്ചത്.

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്‌കൂളിൻ്റെ വാർഷികാഘോഷം “റിഥം 2025” സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്‌കൂളിൻ്റെ വാർഷികാഘോഷം “റിഥം 2025” സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്‌കൂളിൻ്റെ 113-ാം വാർഷികാഘോഷം “റിഥം 2025” എന്ന പേരിൽ വിവിധ പരിപാടികളോടുകൂടി ഫെബ്രുവരി 20, 21 (വ്യാഴം, വെള്ളി) തീയതികളിൽ സംഘടിപ്പിക്കുന്നു.20 നു രാവിലെ 9.30നു പരിപാടികൾ ആരംഭിക്കും. ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ നിർവഹിക്കും. പിടിഎ പ്രസിഡന്റ് രമ്യാരാജേഷ് അധ്യക്ഷയാകും. വാർഷികാഘോങ്ങളുടെ ഭാഗമായി കലാ മത്സരങ്ങൾ, കലാപരിപാടികൾ, പൊതുയോഗം, സമാനവിതരണം, കരോക്കെ ഗാനമേള തുടങ്ങിയവയും സംഘടിപ്പിക്കും.

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, ആളപായമില്ല

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, ആളപായമില്ല

ഡൽഹി: പുലർച്ചെ 5.36ഓടെ ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

നാലു ദിവസം മുമ്പും കവര്‍ച്ചാശ്രമം, പൊലീസ് ജീപ്പ് കണ്ടപ്പോള്‍ പിന്‍മാറി

നാലു ദിവസം മുമ്പും കവര്‍ച്ചാശ്രമം, പൊലീസ് ജീപ്പ് കണ്ടപ്പോള്‍ പിന്‍മാറി

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്നും കൊള്ളയടിച്ച 15 ലക്ഷം രൂപയില്‍ നിന്ന്, 12 ലക്ഷം രൂപ പ്രതി റിജോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെടുത്തത്. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെടുത്തത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാള്‍ തിരികെ നല്‍കിയിരുന്നു. റിജോ ആന്റണിയെ അറസ്റ്റ് ചെയ്ത സമയത്തു തന്നെ അന്നനാട് സ്വദേശി ഈ പണം ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി കൈമാറി. കൊള്ളയടിച്ച പണം കൊണ്ട് റിജോ മദ്യം ഉള്‍പ്പെടെ വാങ്ങിയതായി പൊലീസ് പറഞ്ഞു.

ബാങ്കില്‍ കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തിലാണെന്ന് പ്രതി റിജോ പൊലീസിനോട് പറഞ്ഞു. നാലു ദിവസം മുമ്പാണ് ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ബാങ്ക് മാനേജര്‍ മണ്ടനാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കത്തി കാണിച്ചപ്പോള്‍ തന്നെ മാനേജര്‍ ഒഴിഞ്ഞുമാറി. ബാങ്കിലെ ജീവനക്കാര്‍ ആരെങ്കിലും എതിര്‍ത്തിരുന്നെങ്കില്‍ കവര്‍ച്ചയില്‍ നിന്നും പിന്മാറിയേനെ. ബാങ്കിലെ മുഴുവന്‍ പണവും എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും റിജോ പറഞ്ഞു. ബാങ്ക് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നു.

പ്രവാസിയായിരുന്ന റിജോ കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന റിജോ രണ്ടു വര്‍ഷം മുന്‍പാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്. സ്വന്തം അക്കൗണ്ടുള്ള പോട്ട ഫെഡറല്‍ ബാങ്ക് തന്നെയാണ് പ്രതി കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്. കവര്‍ച്ചയ്ക്ക് മുമ്പായി ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. തുടര്‍ന്ന് ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്‌കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു.

ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചാണ് കവര്‍ച്ചയ്ക്ക് പോയത്. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് വസ്ത്രങ്ങളും കയ്യില്‍ കരുതി. സിസിടിവി പരിശോധിച്ചാലും കുടുങ്ങാതിരിക്കാനായിരുന്നു നീക്കം. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ മാറ്റം തോന്നാന്‍ റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയപാതയില്‍ അടക്കം നിരീക്ഷണ കാമറകള്‍ ഒഴിവാക്കിയാണ് റിജോ വീട്ടിലെത്തിയത്. മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നതാണ് പൊലീസിന് പിടിവള്ളിയായത്.

വിധി വന്നിട്ട് ഒരു മാസം മാത്രം, പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍

വിധി വന്നിട്ട് ഒരു മാസം മാത്രം, പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ബേക്കല്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരോളില്‍ തീരുമാനമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

2019 ഫെബ്രുവരി 17-നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൃത്യം നടന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്ന അന്നുതന്നെയാണ് പ്രതികളുടെ പരോള്‍ അപേക്ഷയും വരുന്നത്.

കേസില്‍ സുബീഷ്, സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തുപ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സിപിഎം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ പ്രതികളായ കേസില്‍ 2022 ഏപ്രില്‍ 27-നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ഡിസംബര്‍ 28-ന് 14 പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയും ചെയ്തു.

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകള്‍ വഴി ഈ ഇനത്തില്‍ മാത്രം 143.5 കോടി രൂപ എത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘം നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്.

അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടു. അനന്തു കൃഷ്ണന്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി മാത്രം 548 കോടി രൂപ വിവിധ ഇടങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

പാതി വില തട്ടിപ്പില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, ഏതെങ്കിലും വഴികളിലൂടെ മറ്റ് ഫണ്ടുകള്‍ വന്നിട്ടുണ്ടോ?, ലഭിച്ച ഫണ്ട് ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചു?, തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചു. എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ അനന്തു കൃഷ്ണന്റെ അഭിഭാഷകന്‍ എതിര്‍ത്തു. നേരത്തെ മൂവാറ്റുപുഴ പൊലീസ് അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ച് അന്വേഷിച്ചതാണെന്നും, അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അനന്തു കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.