ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞു, ഡ്രൈവറെ കൈയേറ്റം ചെയ്തു; റിമാൻഡ്

ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞു, ഡ്രൈവറെ കൈയേറ്റം ചെയ്തു; റിമാൻഡ്

ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് സമീപം ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ റിമാൻഡിൽ. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസ് ഡ്രൈവർ കാരേറ്റ് പേടിക്കുളം അമൽ സദനത്തിൽ മധുസൂദനന്റെ (54) പരാതിയിലാണ് നടപടി. ഓട്ടോഡ്രൈവർ കൊല്ലം അലക്കുഴി താഴെ കുന്നത്ത് വീട്ടിൽ അരവിന്ദിനെയാണ് (28) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പോത്തൻകോട് പൂലന്തറ ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് മുന്നിലായിരുന്നു സംഭവം. പോത്തൻകോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൻട്രം ബസാണ് അരവിന്ദ് ഓട്ടോ മുന്നിലിട്ട് തടഞ്ഞത്. ഡ്രൈവറെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു. ബസിന്റെ റിയർവ്യൂ മിറർ അടിച്ചു തകർക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഓട്ടോഡ്രൈവറെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് നേരത്തെ കേസുകളൊന്നുമില്ലെന്നും പെട്ടന്നുണ്ടായ പ്രകോപനമാകാം അക്രമകാരണമെന്നും പൊലീസ് പറയുന്നു.

ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസ്; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസ്; രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 25000 രൂപാ വീതം പിഴയും. കേസിൽ രണ്ടാം പ്രതിയായ ബാലരാമപുരം മുടവൂർപ്പാറ വെട്ടുവേലികുളം വയലിൽ വീട്ടിൽ ബിനുകുമാർ(53), മൂന്നാം പ്രതി കൂടല്ലൂർ കുഞ്ചുവീട്ടു വിളാകം വയലിൽ വീട്ടിൽ അനിൽകുമാർ (45) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ ആണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നാം പ്രതിയായ തോയ മണിയൻ എന്ന ജയകുമാർ (57) കേസിന്റെ അന്തിമവാദ സമയം കഴിഞ്ഞ ജനുവരിയിൽ മരിച്ചു. രണ്ടാം പ്രതി ബിനുവിന്റെ സഹോദരനാണ് ഒന്നാം പ്രതി ജയകുമാർ. 2019 നവംബർ 6നാണ് കേസിന് ആസ്പദമായ സംഭവം. ബാലരാമപുരം അന്തിയൂർ കോഴോട് അനീഷ് ഭവനിൽ വിദ്യാധരന്റെ മകൻ വിനീത് എന്ന അനീഷ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി 9.45ന് ഒന്നാം പ്രതിയായ ജയകുമാറിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. രണ്ടാം പ്രതി ബിനുകുമാറും, മൂന്നാം പ്രതി അനിൽകുമാറും ജയകുമാറിന്റെ അയൽവാസികളായിരുന്നു. അനീഷ് വിദേശത്തു നിന്നും മടങ്ങി വന്ന ശേഷം ബിനുവിന്റെ മകൻ പപ്പനുമായി ചേർന്ന് പ്ലബിംഗ് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തു വരിക ആയിരുന്നു.

ഭാര്യ ഉപേക്ഷിച്ചു പോയ കാര്യം പറഞ്ഞ് ജയകുമാറിനെ അനീഷ് സ്ഥിരം കളിയാക്കിയിരുന്നു. ഇതിൽ ജയകുമാറിന് അനീഷിനോട് വിരോധമുണ്ടായിരുന്നു. സംഭവ ദിവസം ജയകുമാർ താമസിച്ചു വന്നിരുന്ന വീട്ടിൽ പ്രതികളും കൊല്ലപ്പെട്ട അനീഷും ചേർന്ന് മദ്യപിക്കുമ്പോൾ അനീഷ് കളിയാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ കയ്യേറ്റമുണ്ടായി. തുടർന്ന് മൂന്നു പ്രതികളും ചേർന്ന് അനീഷിനെ മർദിച്ച് അവശനാക്കി. ബിനുവും അനിലും അനീഷിനെ ബലമായി പിടിച്ചുവയ്ക്കുകയും ജയകുമാർ കരുതി വച്ചിരുന്ന ഇരുമ്പ് ചുറ്റിക കൊണ്ട് അനീഷിന്റെ മുഖത്തും തലയ്ക്കും അടിച്ചു മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ബിനുവിനും അനിലിനും മുഖത്ത് പരിക്കേറ്റിരുന്നു. അനീഷിന്റെ തലച്ചോറിന് ഉണ്ടായ ക്ഷതം ആണ് മരണകാരണം എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

കൊലയ്ക്കുപയോ​ഗിച്ച ഇരുമ്പ് ചുറ്റിക കൃത്യത്തിന് ശേഷം പ്രതികൾ വീടിനു ചേർന്നുള്ള കാനലിൽ ഒളിപ്പിച്ചിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ പൂർണമായും ശാസ്ത്രീയവും സാഹചര്യ തെളിവുകളും മാത്രമാണ് പോലീസ് ആശ്രയിച്ചിരുന്നത്. അനീഷിന്റെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്ന ഒരു മദ്യ കുപ്പിയിൽ നിന്നും ഒന്നാം പ്രതി ജയകുമാറിന്റെ വിരലടയാളം കിട്ടിയിരുന്നു. കൂടാതെ സമീപത്തു കിടന്നിരുന്ന അഞ്ചു പല്ലുകളിൽ ഒരെണ്ണം രണ്ടാം പ്രതി ബിനുകുമാറിന്റേതാണെന്നു ഫോറെൻസിക് ഡിപ്പാർട്മെന്റിൽ നടന്ന ഡി എൻ എ പരിശോധനയിൽ തെളിഞ്ഞു. സമീപത്തു ഉണ്ടായിരുന്ന സ്റ്റീൽ പാത്രത്തിൽ നിന്നും കിട്ടിയ വിരലടയാളം മൂന്നാം പ്രതി അനിൽകുമാറിന്റേതാണെന്ന് കണ്ടെത്തി.

ബിനുവും, അനിലും 2002ൽ നടന്ന ജോസ് വധ കേസിലെ പ്രതികൾ ആയിരുന്നു. ആ കേസിൽ തെളിവിന്റെ ആഭാവത്തിൽ അവരെ തിരുവനന്തപുരം കോടതി വെറുതെ വിട്ടിരുന്നു. ഫിംഗർ പ്രിന്റ് വിദഗ്ദൻ വി വി വിവേകാനന്ദൻ, ഫോറെൻസിക് സയൻസ് ഡിപ്പാർട്മെന്റിലെ ഓഫീസർ മാരായ വി ബി സുനിത, ജെ എസ് സുജ എന്നിവരുടെ കണ്ടത്തലുകൾ കേസിൽ നിർണായക തെളിവായി. ബാലരാമപുരം ഇൻസ്‌പെക്ടർ ആയിരുന്ന ജി ബിനു അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട്‌ നൽകിയ കേസിൽ ഇൻസ്‌പെക്ടർ ആയ പ്രസാദ് അബ്രഹാം വർഗീസ് ആണ് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ശേഖരിച്ചു കോടതിയിൽ ഹാജരാക്കി മൊഴി നൽകിയത്.

മുൻ ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പു പ്രകാരം രണ്ടും മൂന്നും പ്രതികൾക്കു ജീവപര്യന്തം കഠിന തടവും 25000രൂപാ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതൽ തടവും, തെളിവ് നശിപ്പിച്ചതിനു 201 വകുപ്പ് പ്രകാരം 2 വർഷം തടവും 10000 പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടുതൽ തടവും വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട അനീഷിന്റെ പിതാവും കേസിലെ സാക്ഷിയും ആയ വിദ്യാധരന് വിക്ടിം കോമ്പൻസഷൻ ആക്ട് പ്രകാരം ഉള്ള നഷ്ട പരിഹാരം ലഭിക്കുന്നതിനായി ജില്ലാ ലീഗൽ അതോറിറ്റിക്കു ശുപാർശ ചെയ്തു. പ്രോസിക്യൂഷൻ 38 സാക്ഷികളെ വിസ്തരിച്ചു. കേസിൽ പെട്ട 40 വസ്തുക്കളും, 53 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രതി ഭാഗം തെളിവായി 3 സാക്ഷികളേയും 3 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ,അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?; ആന ഇടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?; ആന ഇടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകള്‍. രണ്ട് ആനകളുടെ ഉള്‍പ്പെടെ ഫീഡിങ് റജിസ്റ്റര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റജിസ്റ്റര്‍, മറ്റു റജിസ്റ്ററുകള്‍ തുടങ്ങിയവ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?, ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

അതേസമയം, ആനയെ എഴുന്നള്ളിച്ചതില്‍ നാട്ടാന പരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു. ക്ഷേത്രത്തിന് എഴുന്നള്ളത്ത് നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് നിര്‍ദേശിച്ചതായും കീര്‍ത്തി വ്യക്തമാക്കി.

ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല, വടക്കയില്‍ അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരിക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഉത്സവത്തിനിടെ ഇന്നലെ വൈകിട്ട് ആറിനാണ് പീതാംബരന്‍, ഗോകുല്‍ എന്നീ ആനകള്‍ ഇടഞ്ഞത്.

സ്റ്റൈലിഷ് ലുക്കില്‍ അടിമുടി മാറി മൊണാലിസ കേരളത്തില്‍, വാലന്റൈന്‍ സമ്മാനമായി മാലയണിച്ച് ബോച്ചെ

സ്റ്റൈലിഷ് ലുക്കില്‍ അടിമുടി മാറി മൊണാലിസ കേരളത്തില്‍, വാലന്റൈന്‍ സമ്മാനമായി മാലയണിച്ച് ബോച്ചെ

കോഴിക്കോട്: മഹാകുംഭമേളയിലെ വൈറല്‍ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ചെമ്മണൂര്‍ ജ്വല്ലറിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്. 15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂര്‍ നല്‍കിയതെന്നാണ് വിവരം.

വാലന്റൈന്‍സ് ഡേ സമ്മാനമായി ബോബി ചെമ്മണൂര്‍ മോനി ഭോസ്‌ലെയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു കൊടുത്തു. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്. കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറഞ്ഞു.

സ്നേഹ വീടിൻറെ ഉദ്ഘാടനവും താക്കോൽദാനവും വി.ജോയ് എം എൽ എ നിർവഹിക്കും

സ്നേഹ വീടിൻറെ ഉദ്ഘാടനവും താക്കോൽദാനവും വി.ജോയ് എം എൽ എ നിർവഹിക്കും

സ്നേഹ വീടിൻറെ ഉദ്ഘാടനവും താക്കോൽദാനവും ഫെബ്രുവരി 17 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വി.ജോയ് എം എൽ എ നിർവഹിക്കും. ചിറയിൻകീഴ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ മുടപുരം ഗ്രാമത്തിന്റെ സൗഹൃദ കൂട്ടായ്മയിലാണ് സ്നേഹവീട് നിർമിച്ചു നൽകുന്നത്.

599 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടി 9.75 ലക്ഷം രൂപ മുടക്കി 10 മാസം കൊണ്ടാണ് സ്നേഹ വീട് പൂർത്തിയാക്കിയിരിക്കുന്നത്. ശിവകൃഷ്ണപുരം ഒരേ മനസ്സ് കൂട്ടായ്മ, മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ, ഈച്ചരന്‍വിളബ്രദേഴ്സ്, വിവിധ സ്ഥാപനങ്ങൾ, സര്‍ക്കാര്‍ ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ സാമ്പത്തിക സഹായവും വീട് നിർമാണത്തിന് ലഭിച്ചിട്ടുണ്ട്. ഒരമ്മയും വിദ്യാർത്ഥികളായ 2 പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീട് ഒരുക്കിയത്.

മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ ……

മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ ……

വാഷിങ്ടണ്‍: വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങള്‍. കൂടിക്കാഴ്ച ഇന്ത്യ – യുഎസ്എ സൗഹൃദത്തിന് ഗണ്യമായ ആക്കം കൂട്ടുമെന്ന് മോദി എക്‌സില്‍ കുറിച്ചു.

500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.

അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കും

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കും. അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ട്രംപിനോട് അഭ്യര്‍ഥിച്ചു.

തഹാവൂര്‍ റാണയെ കൈമാറും

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും തീരുമാനമായി. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതില്‍ താങ്കളോട് നന്ദിയുണ്ട്. തഹാവൂര്‍ റാണയ്‌ക്കെതിരെ ഇന്ത്യ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

എഫ്-35 യുദ്ധവിമാനങ്ങള്‍

ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഈ കരാറോടെ, നാറ്റോ സഖ്യകക്ഷികളായ ഇസ്രായേല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ എഫ്-35 വാങ്ങാന്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും ചേരും.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും യുക്രെയ്ന്‍ – റഷ്യ യുദ്ധവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനിസ് കടന്നുകയറ്റം തനിക്ക് മനസിലാക്കാന്‍ കഴിയും. അത് അധര്‍മമാണ്. ഈ വിഷയത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പറഞ്ഞു

റഷ്യ-യുക്രെയ്ന്‍ യുദ്ധം

റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സംഘര്‍ഷം ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. ‘റഷ്യയുമായും യുക്രെയ്‌നുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യ നിഷ്പക്ഷമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ്, ഇന്ത്യ നിഷ്പക്ഷമല്ലെന്നം സമാധാനത്തിന്റെ പക്ഷത്താണെന്നും മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാഗ+മിഗ=മെഗാ

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യമാണ് മോദി അവതരിപ്പിച്ചത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും’’

ക്വാഡ് ഉച്ചകോടി

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി ക്ഷണിച്ചു. ജനാധിപത്യ മൂല്യങ്ങള്‍, പരമാധികാരം, നിയമവ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതും സ്വതന്ത്രവുമായ ഇന്തോ-പസിഫിക് മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2025 ൽ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ, സഹകരണവും നയതന്ത്ര കൂടിയാലോചനകളും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തീരുമാനിച്ചു.