‘ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ല; ലക്ഷ്യം റിയൽ എസ്റ്റേറ്റ് പദ്ധതി’; ഡോണൾഡ് ട്രംപ്

‘ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ല; ലക്ഷ്യം റിയൽ എസ്റ്റേറ്റ് പദ്ധതി’; ഡോണൾഡ് ട്രംപ്

ഗസ്സ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിലേക്കുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ട്രംപ്. വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്നും ഭീഷണി. ഗസ്സയിൽ അസാധാരണ നീക്കങ്ങൾക്ക് മുതിരുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചില പലസ്തീൻ പൗരൻമാർക്ക് അമേരിക്ക അഭയം നൽകും. നീണ്ടകാലത്തേക്കുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഭാവിയിലേക്ക് വേണ്ടിയുള്ള ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ ട്രംപ്, മനോരഹരമായ കമ്മ്യൂണിറ്റികൾ ഗസ്സയിൽ നിർമ്മിക്കുമെന്നും അവകാശപ്പെട്ടു. അമേരിക്ക പിടിച്ചെടുക്കുന്ന ഗസ്സയിൽ ഹമാസിന് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്ന ഭീഷണിയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ പിൻവലിക്കണമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഇസ്രയേൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഹമാസ് ബന്ദികൈമാറ്റം നിർത്തിവച്ചിരുന്നു. ഗസ്സയിൽ നിന്ന് പിൻമാറുന്ന നടപടി നിർത്തിവയ്ക്കുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിരുന്നു.

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

ഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ലോട്ടറി ഒരു സേവനമല്ലെന്നും, അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണെന്നും അതിനാല്‍ സേവന നികുതി ചുമത്താനാകില്ലെന്നുമായിരുന്നു സിക്കിം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്.

രണ്ടു വര്‍ഷം മുന്‍പ് മൂത്ത മകന്‍; എട്ടുമാസം പ്രായമുള്ള ഇളയ മകനും ഭാര്യവീട്ടില്‍ വച്ച് തൊണ്ടയില്‍ അടപ്പ് കുരുങ്ങി മരിച്ചു; കേസ്

രണ്ടു വര്‍ഷം മുന്‍പ് മൂത്ത മകന്‍; എട്ടുമാസം പ്രായമുള്ള ഇളയ മകനും ഭാര്യവീട്ടില്‍ വച്ച് തൊണ്ടയില്‍ അടപ്പ് കുരുങ്ങി മരിച്ചു; കേസ്

കോഴിക്കോട്: തൊണ്ടയില്‍ അടപ്പ് കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേരീതിയില്‍ മരിച്ചിരുന്നു. രണ്ടു കുട്ടികളും ഭാര്യവീട്ടില്‍ വച്ചാണ് മരിച്ചത്. ഇതില്‍ ദുരൂഹത ആരോപിച്ച് നിസാര്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി കുഞ്ഞ് മരിച്ചത്. തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ വീട്ടുകാര്‍ ആദ്യം കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിസാറിന്റെ മൂത്ത മകനും നേരത്തെ സമാനമായ രീതിയില്‍ മരിച്ചിരുന്നു. പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മൂത്ത കുഞ്ഞ് മരിച്ചത്. രണ്ടുകുട്ടികളും ഭാര്യവീട്ടില്‍ വച്ച് മരിച്ചതില്‍ ദുരൂഹത ആരോപിച്ചാണ് നിസാര്‍ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്.

2006 മുതല്‍ 2021വരെ ഗുരുവായൂര്‍ എംഎല്‍എയായിരുന്നു. 1991 മുതല്‍ സിപിഎം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് ജില്ലാ കമ്മറ്റിയംഗമായും സക്രട്ടേറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 ജൂൂലൈയില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന 14-ാം ലോക യുവജന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തു. റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

പ്രസം​ഗത്തിനിടെ കണ്ണിമാങ്ങ വീണത് തലയിൽ, താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി; ചിത്രം പങ്കുവച്ച് മന്ത്രി

പ്രസം​ഗത്തിനിടെ കണ്ണിമാങ്ങ വീണത് തലയിൽ, താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി; ചിത്രം പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം: പ്രസം​ഗത്തിനിടെ കണ്ണിമാങ്ങ ഞെട്ടറ്റ് തലയിലേക്ക്, താഴെ വീഴാതെ മാങ്ങ കൈപ്പിടിയിലൊതുക്കി മന്ത്രി വി ശിവൻകുട്ടി. ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ശിവൻകുട്ടിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണത്. തലയില്‍ തട്ടി ഞൊടിയിടയില്‍ താഴേക്കു വീഴാനൊരുങ്ങിയ കണ്ണിമാങ്ങ മന്ത്രി കൈക്കുള്ളിലാക്കി, തൊട്ടടുത്തിരുന്ന നോര്‍ക്ക സെക്രട്ടറി കെ വാസുകിക്കു കൈമാറി.

തൊട്ടടുത്ത നിമിഷം ഇനിയും തലയിലേക്ക മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം കേരള മീഡിയ അക്കാദമി വിദ്യാര്‍ഥിനിയായ സുപര്‍ണ എസ് അനില്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ച് സുപര്‍ണയെ അഭിനന്ദിക്കുകയും ചെയ്തു.

ഒരാഴ്ച മുൻപ് രവി പിള്ളയുടെ ജീവിതയാത്ര ഫോട്ടോ എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിക്കാൻ യൂണിവേഴ്സിറ്റി കോളജിലെത്തിയതായിരുന്നു മന്ത്രി. എം വിന്‍സെന്റ് എംഎല്‍എ തുറന്ന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണു.

വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

കൊച്ചി: കോതമംഗലത്ത് വീടിന്റെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് രാജവെമ്പാലയെ വനപാലകര്‍ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാര്‍ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്.

പാമ്പിന്റെ ശീല്‍ക്കാര ശബ്ദം കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ടതോടെ ഉടന്‍ തന്നെ പുന്നേക്കാട് വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പുപിടിത്ത വിദഗ്ധനുമായി എത്തിയ വനപാലക സംഘം ഏറെ നേരത്തെ ശ്രമത്തിനുശേഷം സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.

പിടികൂടിയ പാമ്പിന് പതിനഞ്ച് അടിയിലേറെ നീളമുണ്ട്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് ഈ വീട്. ചൂട് കാലമായതിനാല്‍ തണുപ്പ് തേടിയാവാം പാമ്പ് എത്തിയതെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ തുറന്നു വിട്ടു.