പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇടത് ചെവിക്ക് സമീപമാണ് മദപ്പാട് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്ക് നൽകിയിരുന്നു. ഇതോടെ ‍ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. കഴിഞ്ഞ വർഷം നിരവധി വീടുകളും വാഹനങ്ങളും ആന തകര്‍ത്തിരുന്നു.

ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനുപുറമേയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ് ബിജു അറിയിച്ചു.

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ( തിങ്കളാഴ്ച) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ജാഗ്രതാ നിർദേശങ്ങൾ:

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്; ടീമില്‍ പരീക്ഷണത്തിനും സാധ്യത

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്; ടീമില്‍ പരീക്ഷണത്തിനും സാധ്യത

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയ ഇന്ത്യ ടീമില്‍ പരീക്ഷണങ്ങള്‍ ഇറര്രാനും സാധ്യതയുണ്ട്. അവസരം ലഭിക്കാത്തവരെ ഇറക്കി കളിപ്പിക്കാനാകും ഇന്ത്യ ഒരുപക്ഷേ മുതിരുന്നത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇറങ്ങിയേക്കും. താരത്തിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായക 15 റണ്‍സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരായിരുന്നു. കഴിഞ്ഞ പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തിയത് തോല്‍വിക്ക് ആക്കം കൂട്ടുകയായിരുന്നു.

മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ തേക്കിന്‍കൂപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് പായയില്‍ കെട്ടിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കോട്ടയം മേലുകാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മിസിങ് കേസുമായി ബന്ധപ്പെട്ട ആളാണോ മരിച്ചയാള്‍ എന്ന സംശയം പൊലീസിന് ഉണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും പൊലീസ് പറയുന്നു.

ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

ബാലരാമപുരം കൊലപാതകം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ ​ദുരൂഹതയേറ്റി സാമ്പത്തിക തട്ടിപ്പ് പരാതിയും. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി മൂന്ന് പേർ രം​ഗത്തെത്തി. ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്നു മൂന്ന് പേർ നൽകിയ മൊഴിയിൽ പറയുന്നു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോ​ഗസ്ഥയെന്നു പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

അതിനിടെ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നാളെ മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു. കൊലപാതകത്തിലെ ​ദുരൂഹത നീക്കാനായാണ് കൂടുതൽ ചോദ്യം ചെയ്യൽ.

ജോത്സ്യൻ ഉൾപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ ദുരൂഹതയും നീങ്ങിയിട്ടില്ല. ജോത്സ്യൻ ദേവിദാസൻ നിർദ്ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പണം കൈമാറേണ്ട വ്യക്തിയുടെ വിവരങ്ങൾ ഫോണിലേക്ക് അയിച്ചു നൽകിയെന്നും ശ്രീതു പറയുന്നു. എന്നാൽ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജ്യോത്സ്യനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സൻ നിഷേധിച്ചു. തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദേവിദാസൻ വ്യക്തമാക്കിയിരുന്നു.

ബലാത്സംഗ കേസ്: മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി, കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗ കേസ്: മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എസ്‌ഐടി, കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.

പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസടുത്തത്.