by Midhun HP News | Jan 31, 2025 | Latest News, കേരളം
ആലപ്പുഴ: വള്ളികുന്നത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ മറിയാമ്മ (60)യെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടമ്മയുടെ മുഖവും തെരുവ് നായ കടിച്ചുപറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പേയുള്ള നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Jan 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലങ്കട് സ്വദേശി റോബർട്ടി (46) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ റോബർട്ടിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
by Midhun HP News | Jan 31, 2025 | Latest News, കേരളം
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.
ഭൂമി വില്‍ക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നല്‍കുന്നതിനാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അപേക്ഷകന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വില്ലേജ് ഓഫീസറുടെ സോക്‌സിനുള്ളില്‍ നിന്നാണ് വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തത്.
വില്ലേജ് ഓഫീസറുടെ പേരില്‍ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2022ല്‍ കാസര്‍കോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്. മാളയില്‍ ജോലി ചെയ്തപ്പോഴും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.4 ശതമാനം വളരും. ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) കേന്ദ്ര ബജറ്റ് നാളെ സംയുക്ത പാർലമെൻ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനായി സഭ പിരിഞ്ഞു.
രാജ്യത്തെ ശക്തമായ ആഭ്യന്തര സാമ്പത്തിക അടിത്തറയും കുറയുന്ന തൊഴിലില്ലായ്മ നിരക്കും പണപ്പെരുപ്പ തോതിൻ്റെ സ്ഥിരതയും സാമ്പത്തിക വളർച്ചാ നിരക്കും ഇന്ത്യയുടെ കരുത്തായി അവതരിപ്പിച്ച റിപ്പോർട്ടിൽ വികസിത ഇന്ത്യക്കായി കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. പാപ്പരത്ത നിയമം ലഘൂകരിക്കേണ്ടതിൻ്റെ ആവശ്യകതയും ബോണ്ട് വിപണിയിൽ വരുത്തേണ്ട മാറ്റങ്ങളും ആഗോള സ്ഥിതി പരിഗണിച്ച് ഇന്ത്യൻ വിപണിയിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങൾക്കും സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഊന്നൽ കൊടുക്കുന്നുണ്ട്.
സാമ്പത്തിക സർവേ 2025 ഒറ്റനോട്ടത്തിൽ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തം
പച്ചക്കറി വിലയിലെ കുറവും, ഖാരിഫ് വിളവെടുപ്പിലെ ഉയർച്ചയും നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ഭക്ഷ്യ വിലക്കയറ്റം കുറയ്ക്കും.
2026 സാമ്പത്തിക വർഷത്തിൽ സന്തുലിത വളർച്ച സാധ്യമാകും.
ആഗോള തലത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് രാജ്യത്തും നയപരമായ മാറ്റങ്ങൾ ആവശ്യമാണ്.
ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും നിയന്ത്രണങ്ങൾ ഒഴിവാക്കിയും ആഗോള തലത്തിൽ ഇന്ത്യയുടെ മത്സരക്ഷമത വളർത്തേണ്ടതുണ്ട്.
അടുത്ത സാമ്പത്തിക വർഷത്തിൽ ഭൗമ രാഷ്ട്രീയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും വിലക്കയറ്റം അനിയന്ത്രിതമായി ഉയരില്ലെന്ന് പ്രതീക്ഷിക്കുന്നു
നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ കൃത്യമായ നിയമങ്ങൾ ഇല്ലാത്തത് മൂലം സാങ്കേതിക രംഗം തെറ്റായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു.
പാപ്പരത്ത നിയമത്തിൻ്റെ ദൃഢത ആയിരക്കണക്കിന് കടക്കാരെ, ബാധ്യതയുടെ തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കി
കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ എൻട്രി ചെലവുകൾ, ദ്വിതീയ വിപണിയുടെ അഭാവം എന്നിവ പരിഹരിക്കേണ്ടതുണ്ട്.
by Midhun HP News | Jan 31, 2025 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ മാതാവിന്റെ പരാതിയിൽ യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപ് അറസ്റ്റിലായിരുന്നു. പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.
സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
യോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ശുഭാംശുവിനെ ആക്‌സിയോം ദൗത്യം 4ന്റെ (എഎക്‌സ്4) പൈലറ്റായി തെരഞ്ഞെടുത്തു. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യകമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നുള്ള ദൗത്യമാണിത്. ഫ്‌ലോറിഡയിലെ ബഹിരാകാശ നിലയത്തില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ദൗത്യം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്‌സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു.
ശുഭാംശു ശുക്ലയ്ക്ക് പുറമെ യുഎസിന്റെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്വാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗേറിയയുടെ ടിബോര്‍ കപു ഫ്‌ലൈറ്റ് ക്രൂവില്‍ എന്നിവരും ദൗത്യത്തില്‍ ഉള്‍പ്പെടും. പെഗ്ഗി വിറ്റ്‌സണ്‍ ദൗത്യത്തിന് നേതൃത്വം നല്‍കും. 14 ദിവസത്തോളം ദൗത്യം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളിയായ പ്രശാന്ത് നായരെയാണ് ശുഭാംശു ശുക്ലയുടെ ബാക്കപ്പായി തെരഞ്ഞെടുത്തത്.
Recent Comments