by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഹരികുമാറിനെ വൈദ്യ പരിശോധനക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
സഹോദരിയോടുള്ള വൈരാഗ്യം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.
കുഞ്ഞിൻ്റേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേസമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.
കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
by Midhun HP News | Jan 30, 2025 | Latest News, കായികം
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.
നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.
തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിൻ. നേരത്തെ സർവകലാശാല വിഭാഗത്തിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുൻപ് ഭാര പരിശോധനയിൽ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടി മുറിച്ചാണ് ഇവർ മത്സരത്തിനെത്തിയത്.
തുടരെ രണ്ട് ജയങ്ങളുമായി കേരളത്തിന്‍റെ വനിതാ ബാസ്കറ്റ്ബോൾ ടീം സെമിയിലേക്ക് മുന്നേറി. ഫുട്ബോളിൽ കേരളം വിജയ തുടക്കമിട്ടു. മണിപ്പൂരിനെ 1-0ത്തിനു വീഴ്ത്തി. ബീച്ച് ഹാൻഡ് ബോളിൽ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
ആറ്റിങ്ങൽ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊയ്കമുക്ക് പിണറ്റ് വിളാകം വീട്ടിൽ ടാർസൺ എന്നറിയപ്പെടുന്ന അനീഷ് (37) ആണ് അറസ്റ്റിലായത്. 28ന് വൈകുന്നേരം മൂന്നിന് മുദാക്കൽ പൊയ്കമുക്ക് സമീപത്ത് വെച്ചാണ് സംഭവം. വീട്ടമ്മയെ അസഭ്യം പറയുകയും കടന്നു പിടിക്കുകയും ചെയ്തു. അനീഷ് ഇതിനുമുമ്പും ഈ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളതും ആ കേസിൽ റിമാൻഡിൽ ആയ അനീഷ് ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി മറ്റ് നിരവധി കേസിലെ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നോ: മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ പ്രയാഗ് രാജില്‍ കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് കൊണ്ടുവന്നത്.
മഹാകുംഭ മേള നടക്കുന്ന ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടില്ല. അതുപോലെ വി.വി.ഐ.പി പാസുകളും റദ്ദാക്കിയിട്ടുണ്ട്. അയല്‍ജില്ലകളില്‍ നിന്ന് പ്രയാഗ് രാജിലേക്കുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തിയിടണം. ഫെബ്രുവരി നാല് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പ്രയാഗ് രാജിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ അതിഷി ഗോയലും ഭാനു ഗോസ്വാമിയും ഉടന്‍ എത്തും.
2019ലെ അര്‍ധ കുംഭമേള നടത്തിയത് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. അന്ന് ഭാനു ഗോസ്വാമി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും കുംഭമേള അതോറിറ്റി വൈസ് ചെയര്‍മാനുമായിരുന്നു. അതിഷി അലഹബാദ് കമീഷണറും. ഇവരെ കൂടാതെ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയും കുംഭമേള നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തിന് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ യു.പി മുഖ്യമന്ത്രി ആദിത്യ നാഥ് യോഗി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കുംഭമേള ദുരന്തത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് ദുരന്തം. സന്യാസിമാര്‍ക്കൊപ്പമുള്ള ഗംഗാ സ്‌നാനത്തിന് ഭക്തര്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
മൗനി അമാവാസി ദിനമായതിനാല്‍ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്‌നാനത്തിനെത്തിയത്. ഭക്തര്‍ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവര്‍ക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. ഇവരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്.അപകടത്തില്‍പെട്ടവരെ സ്ട്രച്ചറുകളിലും ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ നടത്തുന്ന അമൃതസ്‌നാനം മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. ദുരന്തത്തിന് പിന്നാലെ നിര്‍ത്തിവെച്ച സ്‌നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു. ആചാരമനുസരിച്ച് മൂന്ന് സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിലാണ് ഭക്തര്‍ സ്‌നാനം നടത്തുന്നത്.
സന്യാസി, ബൈരാഗി, ഉദസീന്‍ എന്നീ മൂന്ന് സന്യാസി സമൂഹങ്ങളില്‍പെട്ടവരുടെ നേതൃത്വത്തിലാണ് പുണ്യസ്‌നാനം. 12 വര്‍ഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജില്‍ 9-10 കോടി ഭക്തര്‍ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിൻ്റെ 30-ാമത് വാർഷികവും കുടുംബ സംഗമവും റിപ്പബ്ളിക്ക് ദിനമായ ജനുവരി 26-ന് കൊട്ടിയോടുള്ള വിമുക്തഭട ഭവനിൽ വച്ച് സമുചിതമായി ആഘോഷിച്ചു. സമ്മേളന ഉദ്ഘാടനം വാർഡ് കൗൺസിലർ ആർ രാജുവും, കുടുംബസംഗമം ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്തും നിർവ്വഹിച്ചു.
ബ്രാഞ്ച് പ്രസിഡൻ്റ് സനൽകുമാർ, സെക്രട്ടറി തങ്കപ്പൻ പിള്ള, ട്രഷറർ വിജയകുമാർ, സെക്രട്ടറി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജയകുമാർ, മഹിളാ വിംഗ് ഭാരവാഹികൾ സന്നിഹിതരായിരുന്നു. ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ആലംകോട് ആസാദ് ചന്ദ്രൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാ രവി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Recent Comments