by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പച്ചംകുളം വിളയിൽ വീട്ടിൽ (എൻ.ആർ.എ:54) ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു.
ഭാര്യ: കെ ശ്രീദേവി.
മക്കൾ: ദിവ്യ ഐ.എസ്, ദിന്നു ഐ.എസ് (അധ്യാപിക,ജവഹർ കോളനി ഹൈസ്കൂൾ, പാലോട്).
മരുമക്കൾ: എം സുരേഷ് ബാബു(ദുബായ്), ബി ബിജീഷ് (സിവിൽ പോലീസ് ഓഫീസർ,). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
പഴയകുന്നുമ്മേൽ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. വസ് തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് വിജയകുമറിനെ പിടികൂടുകയായിരുന്നു. വിജയകുമാർ കാട്ടാക്കട സ്വദേശിയാണ്.
പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരൻ്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. പക്ഷേ, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചുവത്രെ. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെറെ നിർദ്ദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11.40 ഓടെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്‌ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
by Midhun HP News | Jan 28, 2025 | Latest News, കേരളം
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദര്‍ശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എംപി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം. പ്രിയങ്ക ഗാന്ധികലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്ക പ്രസംഗിക്കും. സന്ദർശനം പൂർത്തിയാക്കി ഇന്നു തന്നെ പ്രിയങ്കാഗാന്ധി ഡൽഹിക്ക് മടങ്ങും.
by Midhun HP News | Jan 28, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. കരഞ്ഞുതളര്‍ന്ന പെണ്‍മക്കള്‍ അഖിലയെയും അതുല്യയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയത്.
അതേസമയം, കൊലപാതകം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതി ചെന്താമരയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. 125 പൊലീസുകാരാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. അതിനിടെ ചെന്താമരക്ഷന്റെ ഒരു സിം ഓണായതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് തിരുവമ്പാടിയിലാണ് സിം ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവമ്പാടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തിരുവമ്പാടിയിലെ ക്വാറിയില്‍ ചെന്താമര സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.
5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് പുലർച്ചെ 12.30ന് സമാധിയായി. സമാധി ഇരുത്തൽ ചടങ്ങുകൾ ഇന്ന് (28/01/2025) വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തിനു സമീപമുള്ള സമാധി പറമ്പിൽ ആചാര വിധിപ്രകാരം നടന്നു. ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിൽ അംഗമായിരുന്നിട്ടുള്ള സ്വാമികൾ ദീർഘകാലമായി ശിവഗിരി മഠം ശാഖാ സ്ഥാപനമായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിൽ വിശ്രമത്തിലായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് സമാധി പ്രാപിച്ചത്. പത്തനംതിട്ട അടൂരിലെ ആനയടിയിൽ ആയിരുന്നു സ്വാമികളുടെ പൂർവാശ്രമം. സഹൃദയനും സൗമ്യനും മിതഭാഷിയുമായിരുന്നു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ്.ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈയുംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.
ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും മുന്‍കൂര്‍ ജാമ്യം തേടി എസ്‌ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Recent Comments