നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി ഉണ്ടാകാം; സാധ്യത പ്രവചിച്ച് ബില്‍ ഗേറ്റ്‌സ്

നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി ഉണ്ടാകാം; സാധ്യത പ്രവചിച്ച് ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മറ്റൊരു മഹാമാരി ഉണ്ടാവാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം.

‘അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു സ്വാഭാവിക പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത 10 നും 15 ശതമാനത്തിനും ഇടയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നമ്മള്‍ അതിനായി കൂടുതല്‍ തയ്യാറാണെന്ന് കരുതുന്നത് നന്നായിരിക്കും. പക്ഷേ ഇതുവരെ നമ്മള്‍ അങ്ങനെ ചെയ്തിട്ടില്ല.’ – ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

‘മറ്റൊരു മഹാമാരിയെ നേരിടാന്‍ നമ്മള്‍ തയ്യാറെടുപ്പ് നടത്തിയിട്ടില്ല’- ആഗോള തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗേറ്റ്‌സ് സംശയമില്ലാതെ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളില്‍ നിന്നും കോവിഡ് മഹാമാരിയില്‍ നിന്ന് പഠിച്ച പാഠങ്ങളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി സ്ഥിരം ശബ്ദമാണ് ബില്‍ ഗേറ്റ്‌സ്. 2015ല്‍ ലോകം ഒരു മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കി. ഒരു ടെഡ് ടോക്കിലായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. കോവിഡ് മഹാമാരി സമയത്ത് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ശരിയായിരുന്നു എന്നാണ് അനുഭവങ്ങള്‍ തെളിയിച്ചത്. തുടര്‍ന്ന്, ആഗോള ആരോഗ്യ പരിപാലനത്തിനായുള്ള സമഗ്രമായ ശുപാര്‍ശകള്‍ വാഗ്ദാനം ചെയത് 2022 ല്‍ അദ്ദേഹം ‘അടുത്ത മഹാമാരി എങ്ങനെ തടയാം’ എന്ന പേരില്‍ കൃതി രചിച്ചു.

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.

തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍. ജസ്റ്റിന്‍ ജേക്കബിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു. ബിജെപി ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര വനിതകള്‍ ബ്ലോക്ക് പ്രസിഡന്റുമാരുണ്ടെന്ന് പരിശോധിച്ചു നോക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെയും ബിജെപി പ്രസിഡന്റ് ന്യായീകരിച്ചു. പാര്‍ട്ടിയില്‍ ഭാരവാഹിത്വത്തിന് കൂടിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ പ്രായപരിധിയില്ല. എ കെ ആന്റണിക്ക് 32 വയസ്സില്‍ സംസ്ഥാന പ്രസിഡന്റ് ആകാമെങ്കില്‍, പ്രശാന്ത് ശിവന് 35 വയസ്സില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആകുന്നതിന് എന്താണ് തടസ്സം. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്നും, ആരും രാജിവെക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന്‍ ആണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസി കൂടിയായ ചെന്താമര വീടിന് മുന്നില്‍ വച്ചാണ് ഇരുവരെയും ആക്രമിച്ചത്. കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്.

വാക്ക് തര്‍ക്കം, വ്യക്തി വൈരാഗ്യം എന്നിവ മൂലമാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇരട്ടകൊലപാതകം. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ചെന്താമരനെ അന്വേഷണത്തിന് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി
6 കോടി 29 ലക്ഷം രൂപ അനുവദിച്ചു.
ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രസ്തുത നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കുമെന്ന് വർക്കല എംഎൽഎ വി ജോയ്.

തെങ്ങറ വെട്ടൂർ എച്ച്.എസ് റോഡ് 35 ലക്ഷം

വർക്കല (ബോർണിയമുക്ക് വിളകുളം റോഡ്) 45 ലക്ഷം

ഇടവ കളരിയില്‍ക്ഷേത്രം കുമ്പിയം റോഡ്- 20 ലക്ഷം

ചെമ്മരുതി തോക്കാട് പുളിവിളാകം-15 ലക്ഷം

ഇലകമണ്‍ കരവാരം ഏറത്ത്കിഴക്കേപ്പുറം റോഡ്(വാർഡ്5) 40 ലക്ഷം

നാവായിക്കുളം മരുതിക്കുന്ന് മാടങ്കാവ് മുകല്ലപ്പുറം പോങ്ങാട് റോഡ് 30ലക്ഷം

പള്ളിക്കൽ പേയ്ക്കാവ് നാഗരുകാവ് റോഡ് പളളിക്കല്‍- 35 ലക്ഷം

മടവൂർ നന്‍മ്പാംകോണം മുട്ടുകോണം വേട്ടക്കാട്ടുകോണം റോഡ് 20 ലക്ഷം

ഈഞ്ചവിളറോഡ് വെട്ടൂർ 15 ലക്ഷം

വർക്കല പാറയില്‍ക്കാവ് വായനശാല ജംഗ്ഷന്‍ അമ്മന്‍നട പാറയില്‍ റോഡ് 40 ലക്ഷം

ഇടവ മാങ്കൂട്ടം വൈദ്യന്‍റമുക്ക് റോഡ് വാർഡ് 20 ലക്ഷം

പേയിരിക്കുംവിള ചാവരമ്പലം റോഡ് ചെമ്മരുതി 15 ലക്ഷം

ഇലകമണ്‍ മേലേവിള കെ.എന്‍.പി.റോഡ് 16 ലക്ഷം

നാവായികുളം ഊന്നന്‍പ്പാറ മേനപ്പാറ കുന്നത്തുപണ റോഡ് 25 ലക്ഷം

പള്ളിക്കൽ ആയിരവല്ലി മാരങ്ങോട് റോഡ് 45 ലക്ഷം

മടവൂർ ആനകുന്നം കുറിച്ചി ക്യാഷ്യൂ ഫാക്ടറി റോഡ് 15 ലക്ഷം

വെട്ടൂർ ചിറ്റിലക്കാട് ഒലിപ്പില്‍റോഡ് 25 ലക്ഷം

വർക്കല ക്യാമ്പഷ്ട് ആലിയിറക്കം മിനിഎസ്റ്റേറ്റ് റോഡ് 45 ലക്ഷം

ഇടവ വയലരികം മന്‍ഷാലയം റോഡ് 22 ലക്ഷം

ചെമ്മരുതി മുത്താന ഭൂതത്താന്‍ടാങ്ക് റോഡ് 19 ലക്ഷം

ഇലകമൺ കെടാകുളം പാറയില്‍ ഗബ്രിയല്‍ റോഡ് 17 ലക്ഷം

നാവായിക്കുളം കൊടുവേലിക്കോണം പാലവിളറോഡ്-നാവായികുളം 15 ലക്ഷം

പളളിക്കല്‍ എല്‍.പി.എസ് തോയിത്തല കൊടിയില്‍വിളയില്‍ വാതുക്കല്‍ റോഡ് 20ലക്ഷം

മടവൂർ ഗാർഡർ സ്റ്റേഷന്‍ വ്ലാവൂർകോണം ആനകുന്നം ഏലാ റോഡ് 20 ലക്ഷം

പുല്ലൂർമുക്ക് ഏറ്റൂർകോണം റോഡ് നാവായിക്കുളം 15 ലക്ഷം

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; ഒരു മരണം

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; ഒരു മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 16 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പ്രധാനമായും പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോളാപൂര്‍ സ്വദേശിയായ ഇയാള്‍ പൂനെയില്‍ വന്നിരുന്നു, അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.

ബാക്ടീരിയ, വൈറല്‍ അണുബാധകളാണ് ജിബിഎസിലേക്ക് നയിക്കുന്നത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നാഡികളെ ബാധിക്കുന്ന രോഗം മൂലം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകര്‍ച്ച കണക്കിലെടുത്ത് രോഗബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ചികിത്സാ ചെലവ് വെല്ലുവിളി

ജിബിഎസ് ചികിത്സയ്ക്ക് ചെലവേറിയതാണ് രോഗികള്‍ നേടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. ഒരു കുത്തിവെയ്പിന് 20,000 രൂപയോളം വേണ്ടിവരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും, ജിബിഎസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

‘ആശുപത്രി മുറിയില്‍ നിന്ന് അച്ഛമ്മയുടെ പിറന്നാള്‍ ആശംസകള്‍’; ഹൃദയം തൊടുന്ന കുറിപ്പുമായി ഉമാ തോമസ്

‘ആശുപത്രി മുറിയില്‍ നിന്ന് അച്ഛമ്മയുടെ പിറന്നാള്‍ ആശംസകള്‍’; ഹൃദയം തൊടുന്ന കുറിപ്പുമായി ഉമാ തോമസ്

കലൂരില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് നടത്തിയ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പയ്യെ സുഖം പ്രാപിച്ചുവരികയാണ്. നീണ്ട ആശുപത്രിവാസക്കാലത്ത് തന്റെ മണ്ഡലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചും ഉമാ തോമസ് ഫേസ്ബുക്കിലൂടെ സംസാരിക്കാറുണ്ട്. ഉമാ തോമസുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആശുപത്രിയില്‍ നിന്നുള്ള ഓരോ കുറിപ്പുകളും ചിത്രങ്ങളും വളരെ ആകാംഷയോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ജനങ്ങള്‍ ഏറ്റെടുക്കാറുള്ളത്. അത്യപകടത്തെ അതിജീവിച്ചെങ്കിലും ആശുപത്രിയിലിങ്ങനെ കിടക്കുമ്പോള്‍ തനിക്ക് വ്യക്തിപരമായുണ്ടാകുന്ന ചില കുഞ്ഞ് വലിയ നഷ്ടങ്ങളെക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുതുകയാണ് ഉമാ തോമസ്. കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാളിന് അവര്‍ക്കരികില്‍ എത്താന്‍ കഴിയാതെ പോയ ഒരു അച്ഛമ്മയുടെ സങ്കടച്ഛായയുള്ള ഹൃദര്‍ശസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മകന്റെ കുഞ്ഞുങ്ങളായ ഹേസലിന്റേയും എവ്‌ലിന്റേയും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ കുറിച്ചാണ് ഉമാ തോമസിന്റെ പോസ്റ്റ്. ആശുപത്രി മുറിയില്‍ നിന്ന് മാലാഖകുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘായുസ്സും സന്തോഷവും നേരുന്നതായി ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഉമാ തോമസിന്റെ കുറിപ്പ് വായിക്കാം:

Hazel, Evlyn..
എന്റെ പ്രിയപ്പെട്ട കുഞ്ഞു മാലാഖമാര്‍
ഹെയ്‌സലിന്റെയും, എവിലിന്റെയും ഒന്നാം പിറന്നാളാണ് ഇന്ന്..
ഒന്നാം പിറന്നാള്‍ ആയതുകൊണ്ട് തന്നെ ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും മുന്നേ ഞങ്ങള്‍ ഒരുപാട് പ്ലാന്‍ ചെയ്തു വച്ചിരുന്നതായിരുന്നു ജന്മദിനാഘോഷം ഏറ്റവും ഹൃദയംഗമായി നടത്തുന്നതിന്.
പക്ഷേ ഈശ്വരന്റെ ആഗ്രഹം മറ്റൊന്നായിപ്പോയി.
എങ്കിലും വലിയൊരു ആപത്തില്‍ നിന്നും ഈശ്വരന്‍ ഇത്രമേല്‍ രക്ഷിച്ചത് തന്നെ, എന്തൊക്കെയോ ദൗത്യങ്ങള്‍ ചെയ്യാന്‍ ബാക്കി വച്ചതുകൊണ്ടാകാം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പി.ടി. യുടെ അസാന്നിധ്യവും ഈ പിറന്നാള്‍ ദിനത്തിലെ സങ്കടകരമായ മറ്റൊരു കാര്യം കൂടിയാണ്..
പി.ടി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ നാല് പേരുംകൂടി ഒരുമിച്ചു പിറന്നാള്‍ ആഘോഷിക്കുന്നതിനു കാഞ്ഞങ്ങാട് എത്തേണ്ടതായിരുന്നു.

ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ കുഞ്ഞുപരിമളവും പുഞ്ചിരിയും എന്നെ ചുറ്റിപ്പറ്റിയില്ലെങ്കില്‍ പോലും, എന്റെ മനസ്സിന്റെ ഓരോ കോണിലും നിങ്ങള്‍ എപ്പോഴും ഉണ്ടാകും..
നിങ്ങള്‍ക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..
ഇന്നു നിങ്ങളുടെ സന്തോഷ ദിനത്തില്‍ എനിക്ക് നിങ്ങളുടെ അടുത്തെത്താന്‍ കഴിയാത്തിന്റെ വേദന ചെറുതല്ല..
എങ്കിലും ഈ ആശുപത്രി മുറിയില്‍ നിന്നും എന്റെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുകയാണ്..