by Midhun HP News | Jun 25, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡി ഇ ഒ ഓഫീസിൽ സിപിഐയുടെ ധർണ്ണ നടന്നു. പി എം ശ്രീ കേരളത്തിൽ നടപ്പാക്കരുത് എന്ന ആവശ്യവുമായാണ് ധർണ്ണ നടന്നത്. മണ്ഡലം സെക്രട്ടറി സഖാവ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി മോഹൻദാസ്, അഡ്വക്കേറ്റ് മുഹസിൻ, അവനവഞ്ചേരി രാജു, കൗൺസിലർ പ്രിയാ സാബു എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 25, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി. പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്നത് ഇന്നലെയോ കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിനിടയിലോ എടുത്ത പുതിയൊരു തീരുമാനമല്ലെന്നും, മറിച്ച് അത് നേരത്തെ തന്നെയുള്ള വസ്തുത മാത്രമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്. 1967-ലെ പാസ്‌പോർട്ട് നിയമപ്രകാരംഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ പാസ്‌പോർട്ട് നൽകാൻ വ്യവസ്ഥയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
2013-ലെ ബോംബെ ഹൈക്കോടതി വിധികളിലും പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന് വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. മുൻപ് വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും അത് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് യുക്തിരഹിതമെന്ന് ജാവേദ് അക്തർ
വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ പൗരത്വം തെളിയിക്കാനുള്ള ഏക മാർഗ്ഗം ഹിന്ദുവും ഒപ്പം ബിജെപി വോട്ടറും ആകുക എന്നത് മാത്രമാണെന്ന് തോന്നുന്നുവെന്നും മറ്റൊന്നും ഇവിടെ വിലപ്പോകില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എക്സിൽ (X) കുറിച്ചപ്പോൾ, പിന്നെ ഏത് രേഖയാണ് പൗരത്വത്തിനുള്ള തെളിവ് എന്ന് രാജ്യസഭ എം.പി കപിൽ സിബൽ ചോദ്യമുന്നയിച്ചു. ഒരു ബിഎൽഓയ്ക്ക്തന്റെ പൗരത്വത്തെ ചോദ്യം ചെയ്യാനും വോട്ടവകാശം നിഷേധിക്കാനും കഴിയുമെന്നും അതിന്റെ ഫലമായി ബിജെപി തിരഞ്ഞെടുപ്പ് ജയിക്കുമെന്നും പരിഹസിച്ച അദ്ദേഹം ഇനി സുപ്രീം കോടതിയാണ് വഴിയെന്നും കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം തികച്ചും യുക്തിരഹിതമാണെന്ന് വ്യക്തമാക്കിയ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തർ, ഒരാൾ ഇന്ത്യൻ പൗരനാണെന്ന് പൂർണ്ണമായി ബോധ്യപ്പെടാതെയാണോ മന്ത്രാലയം ഇങ്ങനെയൊരു യാത്രാരേഖ അനുവദിക്കുന്നതെന്ന് ചോദിച്ചു.
പൗരത്വം തീരുമാനിക്കുന്നത് 1955-ലെ നിയമപ്രകാരം
ദേശീയ പൗരത്വ രജിസ്റ്റർ , പൗരത്വ ഭേദഗതി നിയമംഎന്നിവയുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 20-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വിശദീകരണത്തിൽ, ജനനത്തീയതിയും ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാമെന്ന് വ്യക്തമാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനായി സ്വീകരിക്കാവുന്ന കൃത്യമായ രേഖകൾ ഏതെല്ലാമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും 2009-ലെ പൗരത്വ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്നും വ്യക്തമാക്കപ്പെടുന്നു. ഈ ചട്ടങ്ങൾ 1955-ലെ പൗരത്വ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജനനം വഴിയുള്ള പൗരത്വം , വംശപാരമ്പര്യം വഴിയുള്ള പൗരത്വം , രജിസ്‌ട്രേഷൻ വഴിയുള്ള പൗരത്വം , നാച്ചുറലൈസേഷൻ വഴിയുള്ള പൗരത്വം , ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുന്നത് വഴിഎന്നിങ്ങനെ അഞ്ച് രീതികളിലാണ് 1955-ലെ പൗരത്വ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് പൗരത്വം ലഭിക്കുന്നത്.

by Midhun HP News | Jun 25, 2026 | Latest News, ദേശീയ വാർത്ത
വിജയ്‌യുടെ പിറന്നാള്‍ ദിവസം ആരാധകര്‍ കാത്തിരുന്നത് തൃഷയുടെ ആശംസാ പോസ്റ്റിന് വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം തന്നെയാണ് തൃഷ പങ്കുവച്ചതും. വിജയ്‌ക്കൊപ്പം കേക്ക് മുറിച്ച് ബര്‍ത്ത് ഡെ ആഘോഷിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു.
എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും എഐ ഉപയോഗിച്ച് തൃഷ നിര്‍മിച്ചതാണെന്നുമാണ് ഗായിക സുചിത്ര ആരോപിക്കുന്നത്. വിഡിയോയിലൂടെയാണ് സുചിത്ര തൃഷയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.
”ഗായ്‌സ് അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ഫോട്ടോ ആണോ? ഞാന്‍ വലിയ എഐ എക്‌സ്‌പേര്‍ട്ട് ഒന്നുമല്ല. എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്റെ ഫാബ്രിക്കും കോളറും സ്വാഭാവികമായി തോന്നുന്നില്ല. സൂം ചെയ്ത് നോക്കിയാല്‍ മനസിലാകും. എല്ലാം 2ഡി ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തു നോക്കൂ. തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നത്. കാരണം അത് യഥാര്‍ത്ഥ ഷര്‍ട്ടല്ല” എന്നാണ് സുചിത്ര പറയുന്നത്.
”അദ്ദേഹത്തിന്റെ മുഖം അസംബ്ലിയില്‍ നിന്നുള്ള ചിത്രത്തില്‍ നിന്നുമാണ് അവള്‍ എടുത്തിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ അസംബ്ലിയില്‍ നിന്നുമുള്ളത് കിട്ടും. ആ മുഖം, മുടിയുമെല്ലാം അസംബ്ലിയില്‍ നിന്നുള്ള ചിത്രങ്ങളിലേത് പോലെയാണ്. എഐയോട് ചോദിച്ചാല്‍ ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കി തരിക”.
”ബര്‍ത്ത് ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ ആരാണ് കേക്കിന് മേലെ വെക്കുന്നത്? ഷര്ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാകുന്നു” എന്നും സുചിത്ര പറയുന്നു.
നേരത്തെ, എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്. കേക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടന്റെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തിയിരുന്നു.

by Midhun HP News | Jun 25, 2026 | Latest News, കായികം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിക്ക് ടി20 പരമ്പരകളില്‍ പ്രത്യേക മുറി അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും നടക്കാനിരിക്കുന്ന ടി20 മത്സരങ്ങളില്‍ മുതിര്‍ന്ന സഹതാരങ്ങള്‍ക്കൊപ്പം വൈഭവിന് ഡ്രെസിങ് റൂം പങ്കിടാനാകില്ല. വൈഭവ് ടീമിലുള്ളതുകൊണ്ട് ഇന്ത്യന്‍ ടീമിനായി പവിലിയനില്‍ മൂന്ന് മുറികള്‍ അനുവദിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പരമ്പര ഐസിസി അംഗീകൃത പരമ്പരയായതിനാല്‍, അതിന്റെ ‘സുരക്ഷാ മാനദണ്ഡങ്ങള്‍’ ബാധകമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 16 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ മുതിര്‍ന്നവരുടെ ചേഞ്ചിങ് റൂമുകള്‍ ഉപയോഗിക്കുന്നത് ഐസിസിയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) വിലക്കുന്നുണ്ട്. അതിനാല്‍ എല്ലാ സ്റ്റേഡിയങ്ങളിലും സൂര്യവംശിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ മത്സരസമയത്ത് സൂര്യവംശിക്ക് ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഇരിക്കാനും ടീമിന്റെ തന്ത്രപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്. എന്നാല്‍ ഓരോ മത്സരത്തിനും മുന്‍പും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാകുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2026 ഐപിഎലില്‍ ടോപ് സ്‌കോററായതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വൈഭവിന് വിളിയെത്തിയത്. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് വൈഭവ് ഇടംപിടിച്ചത്. പരമ്പരയില്‍ അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിനെ തേടിയെത്തും.

by Midhun HP News | Jun 25, 2026 | Latest News, കേരളം
തൃശ്ശൂർ: തെരുവ് നായ പ്രശ്നത്തിന് ശാശ്വതവും മാനുഷികവുമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘കാവൽ കൂട്ടായ്മ’യുടെ യാത്രയിൽ പുതിയൊരു സുന്ദര അധ്യായം കൂടി. പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ ഡോഗ് ഷെൽട്ടറിൽ നിന്നും മുപ്പത്തിമൂന്നാമത്തെ നായക്കുട്ടിയെ പ്രശസ്ത റാപ്പർ വേടൻ (ഹിരണദാസ് മുരളി) ദത്തെടുത്തു. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കരയിൽ നിന്നാണ് ഒരു പെൺ നായക്കുഞ്ഞിനെ വേടൻ സ്നേഹപൂർവ്വം ഏറ്റുവാങ്ങിയത്.
ചടങ്ങിൽ വെച്ച് അഡ്വ. പ്രമോദ് നിർദ്ദേശിച്ച “ജാനു” എന്ന പേരാണ് നായക്കുട്ടിക്ക് വേടൻ നൽകിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയാണ് കാവൽ കൂട്ടായ്മയുടെ കരുത്തെന്നും ഈ സഹകരണം കൊണ്ടാണ് ഇതിനോടകം 33 നായക്കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്നേഹഭവനങ്ങൾ ഒരുക്കാൻ സാധിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. തെരുവ് നായ വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ്മയുടെ പ്രയാണം കൂടുതൽ ശക്തമായി മുന്നോട്ടുപോവുകയാണ്
പുഴയ്ക്കലിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗോപാലൻ അടാട്ട്, പുഴയ്ക്കൽ ബാരിസ്റ്റർ ക്ലബ് പ്രസിഡന്റ് അഡ്വ. ഷാജി കോടങ്കണ്ടത്ത്, സെക്രട്ടറി അഡ്വ. മൗനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ പഞ്ചായത്ത് മെമ്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, ടി.ഡി. വിൽസൺ, സോഫി സുനിൽ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി. രാജേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

by Midhun HP News | Jun 25, 2026 | Latest News, കേരളം
ഇടുക്കി: ഉപയോഗിച്ച ശേഷം സാധാരണയായി നമ്മൾ എറിഞ്ഞുകളയുന്ന പേപ്പർ കപ്പുകളെ നെഞ്ചോട് ചേർത്ത് പിടിച്ച്, അതിലൂടെ ചരിത്രവിജയം കുറിച്ചിരിക്കുകയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പേപ്പർ കപ്പുകൾ ശേഖരിച്ച് തന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡും പീരുമേട്ടിലെ ഈ 57-കാരനായ സാമൂഹിക പ്രവർത്തകൻ സ്വന്തമാക്കി.
31 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച 858 വ്യത്യസ്തമായ പേപ്പർ കപ്പുകളാണ് സുനിലിനെ ഈ ആഗോള നേട്ടത്തിന് അർഹനാക്കിയത്. 2025 ഡിസംബർ 1-നാണ് ഗിന്നസ് അധികൃതർ ഈ റെക്കോർഡ് ഔദ്യോഗികമായി അംഗീകരിച്ചത്. നിലവിൽ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ശേഖരമാണിത്. കേവലം 5 മില്ലിലിറ്റർ വലിപ്പമുള്ള ചെറിയ കപ്പുകൾ മുതൽ 500 മില്ലിലിറ്റർ വരെയുള്ള വലിയ കണ്ടെയ്നറുകൾ വരെ സുനിലിന്റെ ഈ അപൂർവ്വ ശേഖരത്തിലുണ്ട്. വിലയില്ലെന്നു കരുതി മറ്റുള്ളവർതള്ളിക്കളയുന്ന സാധാരണ വസ്തുക്കളിൽ മൂല്യം കണ്ടെത്താനുള്ള സുനിലിന്റെ കഠിനാധ്വാനമാണ് ഈ നേട്ടത്തിന് പിന്നിൽ.
തുടക്കം അഞ്ചാം ക്ലാസ്സിൽ; രണ്ട് പതിറ്റാണ്ടിലെ റെക്കോർഡ് ചരിത്രം
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്റ്റാമ്പുകൾ, നാണയങ്ങൾ, തീപ്പെട്ടിപ്പടങ്ങൾ എന്നിവ ശേഖരിച്ചുകൊണ്ടാണ് സുനിൽ തന്റെ ഹോബിക്ക് തുടക്കമിട്ടത്. പിന്നീട് വർഷങ്ങൾ കടന്നുപോയതോടെ ടെലിഫോൺ കാർഡുകൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, എയർലൈൻ ബോർഡിംഗ് പാസുകൾ, ടീ ബാഗുകൾ, പോസ്റ്റ് കാർഡുകൾ, കോഫി മഗ്ഗുകൾ, ബ്ലേഡ് കവറുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം വസ്തുക്കൾ ഈ ശേഖരത്തിലേക്ക് ചേർത്തുവെക്കപ്പെട്ടു.
പേപ്പർ കപ്പുകളുടെ റെക്കോർഡിന് മുൻപ് തന്നെ സുനിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 2013-ൽ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോൺ കാർഡ് ശേഖരത്തിനായിരുന്നു സുനിലിന് ആദ്യ ഗിന്നസ് റെക്കോർഡ് ലഭിച്ചത്. തന്റെ സഹോദരന്റെ വാലറ്റിൽ നിന്ന് ലഭിച്ച ഒരൊറ്റ ഫോൺ കാർഡിൽ നിന്ന് തുടങ്ങിയ ആ കമ്പമാണ് പിന്നീട് നൂറിലധികം രാജ്യങ്ങളുടെ ഫോൺ കാർഡുകളുടെ വമ്പൻ ശേഖരമായി മാറിയത്.
കൂട്ടായ്മയുടെ വിജയം; അടുത്ത ലക്ഷ്യം വിവാഹ ക്ഷണക്കത്തുകൾ
വിദേശത്തു താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമാണ് പേപ്പർ കപ്പുകൾ ശേഖരിക്കുന്നതിൽ സുനിലിനെ വലിയ രീതിയിൽ സഹായിച്ചത്. തങ്ങളുടെ യാത്രകൾക്കിടയിൽ കാണുന്ന വ്യത്യസ്തമായ കപ്പുകൾ അവർ സ്ഥിരമായി സുനിലിന് അയച്ചുകൊടുക്കുമായിരുന്നു.
ഈ അപൂർവ്വ നേട്ടത്തിന് പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സുനിലിന്റെ ഈ വേറിട്ട യാത്രയെക്കുറിച്ച് പ്രത്യേക ഫീച്ചറും പ്രസിദ്ധീകരിച്ചിരുന്നു. പീരുമേട്ടിലെ തന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഷെൽഫുകളിലാണ് സുനിൽ ഈ ലോകവിശേഷങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലും കോളജുകളിലും ഇവ പ്രദർശിപ്പിച്ച് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകാനും സുനിൽ സമയം കണ്ടെത്തുന്നുണ്ട്. രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടും സുനിലിന്റെ യാത്ര അവസാനിക്കുന്നില്ല. തന്റെ കൈവശമുള്ള വിവാഹ ക്ഷണക്കത്തുകളുടെ വിപുലമായ ശേഖരത്തിന് മൂന്നാമതൊരു ഗിന്നസ് റെക്കോർഡ് കൂടി നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ പീരുമേട്ടുകാരൻ ഇപ്പോൾ .

Recent Comments