69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷത്തിന് സമാപനം കുറിക്കുക. വൈകിട്ട് അഞ്ചിന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് നിര്‍വഹിക്കും. ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും.

കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്‌കാരവും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്‌കരിക്കുന്ന 69ഓളം ഫ്‌ലോട്ടുകളും ഇന്‍സ്റ്റലേഷനുകളും ഘോഷയാത്രയില്‍ അണിനിരക്കും. നാടന്‍കലകളും തനതുരൂപങ്ങളും ഉള്‍പ്പെടെ 99ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. ഉദ്ഘാടന പവിലിയന്‍ മാനവീയത്തിനു സമീപവും വിവിഐപി പവിലിയനുകള്‍ സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്സിറ്റി കോളജ് എന്നിവയ്ക്കു സമീപവും ജഡ്ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിനു സമീപവുമാണ് സജ്ജമാക്കുക. വിദേശ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക പവിലിയനുമുണ്ടാകും. 24ന് ആരംഭിച്ച വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ 35 വേദികളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറിയിരുന്നു.

നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. റെയില്‍വേ സ്റ്റേഷനിലേക്കും എയര്‍പോര്‍ട്ടിലേക്കും പോകേണ്ടവര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിക്കണം. ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും ഘോഷയാത്ര പോകുന്ന റൂട്ട് ഒഴിവാക്കി യാത്ര ചെയ്യണം. ഗതാഗത ക്രമീകരണം അറിയാന്‍ 0471 2558731, 9497930055 എന്നി നമ്പരുകളില്‍ ബന്ധപ്പെടാം. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട, വെട്ടിമുറിച്ചകോട്ട, തെക്കേനട, വാഴപ്പള്ളി, മിത്രാനന്ദപുരം, ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ഞായറാഴ്ച പകല്‍ 2 മുതലാണ് ഗതാഗത നിയന്ത്രണം.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് എവിടെയും പുറപ്പെടുവിച്ചിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (30/08/2026) വൈകുന്നേരം 5.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 0.6 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശം

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

5. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽ 1,46,79,000 രൂപയുടെ സാമ്പത്തിക തിരിമറിയാണ് നടന്നത്. വാളകം വയക്കൽ പോസ്റ്റ് ഓഫീസ് പരിധിയിലെ മിഥുൻ (26) അറസ്റ്റിലായി. വാളകം വയക്കൽ താമസിക്കുന്ന പോരേടം സ്വദേശിനി ജാസ്മി (40) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേസിൽ ജാസ്മി ഒന്നാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതിയും സ്ഥാപന മാനേജറുമായ രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഒന്നാം പ്രതി ജാസ്മി രണ്ടാം പ്രതിയുടെ അയൽവാസിയാണ്. പ്രതികൾ മൂവരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. സ്ഥാപന ഉടമയ്ക്ക് 1,46,79,000 രൂപയുടെ വൻ നഷ്ടമാണുണ്ടാക്കിയത്. ഒന്നാം പ്രതി രണ്ടാം പ്രതിയുടെ വിശ്വാസം നേടിയെടുത്തു. തുടർന്ന് 974.2 ഗ്രാം സ്വർണ്ണാഭരണങ്ങൾ പലതവണയായി പണയം വെച്ചു.

86,16,500 രൂപ കൈക്കലാക്കിയ ശേഷം സ്വർണ്ണം തിരികെ നൽകി. സ്ഥാപന മാനേജറാണ് ഈ സ്വർണ്ണാഭരണങ്ങൾ ഒന്നാം പ്രതിക്ക് നൽകിയത്. മറ്റു 30 പേരുടെ സ്വർണ്ണപ്പണയത്തിലും ഇവർ കൃത്രിമം കാണിച്ചു. 60,62,500 രൂപ വിലവരുന്ന 655.400 ഗ്രാം സ്വർണ്ണം കൈക്കലാക്കി. രണ്ടും മൂന്നും പ്രതികൾ ചേർന്ന് സ്വർണ്ണം ഒന്നാം പ്രതിക്കെത്തിച്ചു. ഫൈനാൻസ് ഉടമ അറിയാതെയായിരുന്നു ഇത്തരം വിപുലമായ നടപടികൾ നടന്നത്.

രണ്ടും മൂന്നും പ്രതികൾ ഉടമയുടെ അടുത്ത വിശ്വസ്തരായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ഉടമ നൽകിയ പരാതിയിൽ കൊട്ടാരക്കര പോലീസ് കേസ്സെടുത്തു. കൊല്ലം റൂറൽ പോലീസ് ചീഫ് ഷാജി സുഗുണൻ നിർദ്ദേശം നൽകി. കൊട്ടാരക്കര ഡിവൈഎസ്പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.

സിഐ ഗംഗ പ്രസാദ്, എസ്ഐ ഹേമന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ രസീതുകൾ കണ്ടെത്തി. വിവിധ സ്ഥാപനങ്ങളിൽ പണയം വെച്ച രസീതുകളാണ് പോലീസ് പിടിച്ചെടുത്തത്. ഉദ്ദേശം 30 ലക്ഷത്തോളം രൂപയുടെ സ്വർണ്ണപ്പണയ രസീതുകൾ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23-ന് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ബാക്കി സ്വർണ്ണാഭരണങ്ങളും തുക വീണ്ടെടുക്കാനും അന്വേഷണം തുടരും.

നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

ഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തിന് ഇനിയും കണ്ടെത്താനുള്ളത് 49 ഇന്ത്യക്കാരെ. മിന്നല്‍പ്രളയത്തില്‍ ഇനിയും 310 വിദേശിയരാണ് കാണാമറയുത്തുള്ളത്. നേപ്പാളിന് സഹായവുമായുള്ള നാലാമത്തെ വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേര്‍ ഞായര്‍ പുലര്‍ച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ശനിയാഴ്ച നേപ്പാളില്‍ കുടുങ്ങിയ 16 മലയാളികള്‍ നാട്ടിലെത്തിയിരുന്നു.

മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ബിഹാറും കനത്ത ജാഗ്രതയിലാണ്. ബിഹാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സീതാമര്‍ഹി എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പട്നയില്‍ ഗംഗനദിയിലെ ജലനിരപ്പ് ചില സ്ഥലങ്ങളില്‍ അപകടനിലയ്ക്ക് മുകളിലാണുള്ളത്. മാറി താമസിക്കുന്നവര്‍ക്കായി താല്‍ക്കാലിക ടെന്റ് ഒരുക്കാന്‍ 2,327 പ്ലാസ്റ്റിക് ഷീറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് എന്‍ഡിആര്‍എഫ് ടീമുകളെയും നദികള്‍ നിരീക്ഷിക്കാന്‍ ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാര്‍ഡുകളെയും എഞ്ചിനീയര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ജി. സന്തോഷ് കുമാർ അന്തരിച്ചു

ജി. സന്തോഷ് കുമാർ അന്തരിച്ചു

അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷന് സമീപം പുണർത ത്തിൽ ജി സന്തോഷ് കുമാർ (ആധാരം എഴുത്ത് )നിര്യാതനായി.

ഭാര്യ: ഗിരിജകുമാരി ,
മക്കൾ: സൂരജ് എസ്. ജി, സൗരവ് എസ്. ജി.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിയ്ക്ക്

വധശ്രമക്കേസിലെ പ്രതി എയർപോർട്ടിൽ പിടിയിലായി

വധശ്രമക്കേസിലെ പ്രതി എയർപോർട്ടിൽ പിടിയിലായി

കല്ലമ്പലം: വധശ്രമക്കേസിലെ പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കല്ലമ്പലം ഐരമൺ നിലയിൽ ബാപ്പു എന്ന് വിളിക്കപ്പെടുന്ന സുരേഷ് ആണ് പിടിയിലായത്. 2023 ഡിസംബർ 31 ന് രാത്രി 9 ന് കുടവൂരീൽ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ, വിഗ്നേഷിനെയും ഇദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ സുരേഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് മനു, നൗഫൽ, മുഹമ്മദ് എന്നിവരെ വെട്ടി തലയിലും മുഖത്തും താടിയെല്ലിന്റെ ഭാഗത്തും ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് ഉടൻ തന്നെ പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിലെ രണ്ടാം പ്രതിയായ പ്രദീപിനെയും മൂന്നാം പ്രതിയായ അൻസാറിനെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുരേഷ് വിദേശത്തേക്ക് കടന്ന് ഖത്തറിൽ വെൽഡിങ് ജോലി ചെയ്ത് വരികയായിരുന്നു. ഒന്നാം പ്രതിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 28 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി.രമേശ് കുമാറിൻറെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സി.ഐ. ദീപു.ഡി., എസ്.ഐ.മനു, നിതിൻ, പോലീസ് ഓഫീസർ അജീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.