by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്ഡിപിഐയുമായി സിപിഎം മുന്നണിയുണ്ടാക്കിയിരിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു.
എസ്ഡിപിഐയുമായി ഒരു മുന്നണിയും ഉണ്ടാക്കിയിട്ടില്ല. മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൃത്യമായി പ്രതിരോധിച്ച് പറയും. മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്നില്ലേ ആര്യാടന്‍ മുഹമ്മദ്. ആ ആര്യാടന് ഞങ്ങള്‍ വോട്ടു കുത്തിയില്ലേ, അതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുമായി രാഷ്ട്രീയം ഉണ്ടാക്കിയാല്‍ അസ്സലായി രാഷ്ട്രീയം പറയും. ഇപ്പോള്‍ എസ്ഡിപിഐയുമായി ഒരു മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
എസ്ഡിപിഐയുമായി ഒരു ധാരണയോ, എഗ്രിമെന്റോ, സംഭാഷണമോ നടത്തിയിട്ടില്ല. ആദ്യം മുതലേ പറഞ്ഞ നിലപാടിലാണ് സിപിഎം ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ ഇത്തരം സംഘടനകളിലുള്ള ജനങ്ങളെയെല്ലാം കംപാര്‍ട്ടുമെന്റലൈസ് ചെയ്ത്, അവരെല്ലാം രാജ്യശത്രുക്കളാണ്, ഭരണഘടനയ്ക്ക് എതിരാണ് എന്നൊന്നും സിപിഎം ചാപ്പ കുത്തില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരം സംഘടനകളില്‍ വിശ്വസിക്കുന്നവരെ ശുദ്ധീകരിക്കാനുള്ള വേദി കൂടിയാണ് തെരഞ്ഞെടുപ്പ്. ഇലക്ഷന്റെ ഘട്ടത്തില്‍ ഞങ്ങളുടെ ആശയങ്ങള്‍ എല്ലാ വിഭാഗത്തോടും പറയുന്നതോടൊപ്പം, ഇത്തരം ആശയങ്ങള്‍ തലയ്ക്ക് കേറിയിട്ടുള്ളവരോടും പറയും.
ആ പ്രക്രിയ ഞങ്ങള്‍ ഇനിയും നിര്‍വഹിക്കുക തന്നെ ചെയ്യും. ഒരു പാര്‍ട്ടി സംഘടനയോടോ, നേതാകക്‌ളോ പറയില്ല, പക്ഷെ അതിലെ ജനങ്ങളോട് പറയും. തെറ്റായി ചിന്തിപ്പിക്കുന്ന ലീഡര്‍ഷിപ്പിനെതിരായി മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത കൂടി ഞങ്ങള്‍ക്കുണ്ട്. അതിന്റെ വേദിയാണ് തെരഞ്ഞെടുപ്പ്. അതില്‍ ഇത്തരത്തിലുള്ള ജനങ്ങളോടും വോട്ടു ചോദിക്കും. അത് അവരെ നന്നാക്കാനാണെന്നും എ കെ ബാലന്‍ പറഞ്ഞു. എസ്ഡിപിഐ വോട്ടു വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എ കെ ബാലന്റെ പ്രതികരണം.


by Midhun HP News | Apr 2, 2026 | Latest News, കേരളം
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ ശരത്. തന്റെ മക്കളോടും താന്‍ അതാണ് പറഞ്ഞു കൊടുത്തിട്ടുള്ളതെന്നും ആശ ശരത്. തന്റെ നൃത്ത വിദ്യാലയത്തില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകനെ തല്ലിയിട്ടുണ്ടെന്നും ആശ ശരത് പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത് ആ സംഭവം തുറന്നു പറഞ്ഞത്.
“നോ പറയേണ്ട സ്ഥലത്തൊക്കെ നോ പറഞ്ഞിട്ടുണ്ട്. നോ പറയാന്‍ മടിയുള്ള ആളേയല്ല ഞാന്‍. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിയത്തും ആരാണെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുള്ള ആളാണ് ഞാന്‍. ആ പ്രായത്തില്‍ അഭിനയിക്കാന്‍ വന്നത് കൊണ്ട് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ പറ്റിയില്ലെങ്കില്‍ ശക്തമായി തന്നെ ഞാന്‍ പറയും. എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയും ഞാന്‍ സംസാരിക്കാറുണ്ട്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണമെന്ന് തന്നെയാണ് മക്കളോടും ഞാന്‍ പറയാറുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സ്‌കൂളിലെ ഒരു കുട്ടിയോട് ഒരു അധ്യാപകന്‍ മോശമായി പെരുമാറി. എന്നെ വിളിച്ച് കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയ അവസ്ഥയായിരുന്നു. ഞാന്‍ ആ സമയം നാട്ടിലായിരുന്നു. ഉടനെ തന്നെ തിരിച്ച് ദുബായിലെത്തി. അയാളെ വിളിച്ചു. നിങ്ങള്‍ മോശമായി പെരുമാറിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് അയാള്‍ പറഞ്ഞു. കുട്ടി അങ്ങനെയാണല്ലോ പറയുന്നത്, നിങ്ങളങ്ങനെ ചെയ്തുവോ എന്ന് ചോദിച്ചു. അയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. അങ്ങനെയൊന്നും ചെയ്തില്ല, ഞാന്‍ തുടങ്ങിയതേയുള്ളൂ എന്ന് അയാള്‍ പറഞ്ഞു.
ജീവിതത്തില്‍ ഞാന്‍ ആരേയും അടിച്ചിട്ടില്ല. എന്റെ മക്കളെപ്പോലും പക്ഷെ ഞാന്‍ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ? അധ്യാപകനാണ്. കേസ് കൊടുക്കേണ്ട എന്ന് രക്ഷിതാക്കള്‍ പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് ഞാന്‍ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു. അവസരങ്ങള്‍ കിട്ടില്ലെന്ന് ഭയക്കാതെ പെണ്‍കുട്ടികള്‍ പ്രതികരിക്കണം”.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് സിപിഎം പുറത്തു വിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന പേരിലാണ് പ്രത്യേക ഫണ്ട് സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചു.
പഞ്ചാബ് & സിന്ധ് ബാങ്ക് അക്കൗണ്ട് നമ്പര്‍ 07621000432853 എന്ന അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിച്ചത്. സ്വരൂപിച്ച തുക 2025 മാര്‍ച്ച് 21 ന് 92,00,000 ഉം 2025 മെയ് 26 ന് 99,000 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ രസീതുകളും സിപിഎം പുറത്തു വിട്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളും സിഎംഡിആര്‍എഫിലേക്ക് പണം സ്വരൂപിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വവും കേരള കര്‍ഷക സംഘവും തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സിപിഎം എല്ലാ അക്കൗണ്ടുകളെക്കുറിച്ചും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതിയും ഇതിന് ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളുമാണ് ഇപ്പോള്‍ ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ അവര്‍ ആ ഉത്തരവാദത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കാണിച്ച മാതൃക പിന്തുടരാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം അഭിപ്രായപ്പെട്ടു.


by Midhun HP News | Apr 2, 2026 | Latest News, സിനിമ
ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രമായ “വരവ്” മെയ് 1ന് തിയേറ്ററുകളിലെത്തും.മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്”
ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ “വരവ് “ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്. “വരവ്” ന്റെ ആക്ഷൻ രംഗങ്ങളിൽ തീപാറുമെന്നുറപ്പിക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ.ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ 8 മാസ്റ്റേഴ്സ് ചിത്രത്തിനായി. ഒന്നിക്കുന്നു.
കുറേയധികം പ്രത്യേകതകളോടുകൂടിയാണ് “വരവ്” പ്രേക്ഷകരിലേക്ക് എത്തുന്നത് .വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്,ശ്രീജിത്ത് രവി,, ശർമ്മ, ചാലി പാലാ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – എസ്. ശരവണൻ. സംഗീതം ഒരുക്കുന്നത് സാം സി എസ്. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം . മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.പി ആർ ഒ മഞ്ജു ഗോപിനാഥ്.
സ്റ്റിൽസ് – ഹരി തിരുമല. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത്. മൂന്നാർ,മറയൂർ,തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 72 ദിവസങ്ങൾ കൊണ്ടാണ് “വരവ്” ന്റെ ചിത്രീകരണം പൂർത്തിയായത്. തീയറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ ‘വരവ്’ മെയ് 1ന് റിലീസ് ചെയ്യും. ചിത്രം ഓൾഗാ പ്രൊഡക്ഷൻസ് റിലീസസ് തിയേറ്ററുകളിൽ എത്തും.


by Midhun HP News | Apr 2, 2026 | Latest News, കേരളം
മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് കളിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. ടീമിന് നല്‍കേണ്ട 250 കോടി രൂപ കണ്ടെത്താന്‍ സ്‌പോണ്‍സര്‍മാരെ ഏര്‍പ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അര്‍ജന്റീന ടീം നമ്മെ ചതിച്ചു. വരാമെന്ന് ഏല്‍ക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ടീമില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കുണ്ടായതായും മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ കേസ് ഫയല്‍ ചെയ്യേണ്ട സാഹചര്യമാണിത്. അവര്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
മെസിയും സംഘവും കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തില്‍ കളിക്കുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കളിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. താനൂര്‍ വിട്ട് തിരൂരിലെത്തിയത് തോല്‍വി ഭയന്നല്ലെന്നും അവിടെ വികസനമുരടിപ്പുണ്ടെന്ന് ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. താന്‍ ഇല്ലെങ്കിലും താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
കവിയും സാഹിത്യ പ്രവർത്തകനുമായ ബാലചന്ദ്രൻ നായർ നേതൃത്വം നൽകിയ ആഗോള സ്കൂൾ തല യുവ കവിപരിചയ പരിപാടി “ബാലകവി പ്രൊജക്ട്” മാർച്ച് 31 ന് പരിസമാപ്തിയായി. 120 രാജ്യങ്ങളിൽ പക്ഷേപണം ചെയ്യപ്പെട്ട പ്രസ്തുത പരിപാടിയിലൂടെ ഇൻഡ്യയിലും വിദേശത്തു നിന്നുമുള്ള 52 വിദ്യാലയങ്ങളിലെ 537 വിദ്യാർത്ഥികൾ സ്വന്തം കവിതകൾ എഴുതി ആലപിക്കുകയുണ്ടായി. അവർക്ക് ഏവർക്കും 5 രാജ്യങ്ങളിൽ നിന്നും പ്രശംസാപത്രങ്ങൾ കൈവരുകയും ചെയ്തു.
ഇതോടെ മൊത്തം 944 വിദ്യാർത്ഥികളെ കവികളായി അവതരണം ചെയ്തതിന്റേയും 357 ലോക സാഹിത്യകാരന്മാരെ സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിന്റെയും ഒരു വർഷം ഇടതടവില്ലാതെ നീണ്ടുനിന്ന സാഹിത്യ, സമാധാന, സൗഹൃദ, സാംസ്കാരിക കൈമാറ്റത്തിന്റെയും മൂന്നു ലോക റെക്കോഡുകൾ ആറ്റിങ്ങലിന് സ്വന്തമായി. ബാലചന്ദ്രൻ നായർക്ക് ലോകമെമ്പാടുനിന്നുമുള്ള അഭിനന്ദന പ്രവാഹങ്ങൾ വേറെയും.


Recent Comments