by Midhun HP News | Jun 22, 2026 | Latest News, കായികം
ബെയ്ജിങ്: കരുത്തരായ ചൈനയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ സ്വർണം പിടിച്ചെടുത്തു. 4×100 മീറ്റർ റിലേ ടീമിനാണ് നേട്ടം. കടുത്ത വെല്ലുവിളി ഉയർത്തിയ ചൈനയെ ഫൈനലിൽ 43.85 സെക്കൻഡിൽ മറികടന്നാണ് ഇന്ത്യൻ സംഘം സ്വർണം അണിഞ്ഞത്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയവും ഫൈനലിലെ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി.
ശ്രാബനി നന്ദ, എസ്എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം കൃത്യതയാർന്ന ബാറ്റൺ കൈമാറ്റത്തിലൂടെയും അവസാന നിമിഷത്തെ വേഗതയിലൂടെയുമാണ് ചൈനയെ പിന്നിലാക്കിയത്. മത്സരത്തിൽ ചൈന വെള്ളിയും (44.09 സെക്കൻഡ്) തായ്‌ലൻഡ് വെങ്കലവും (44.11 സെക്കൻഡ്) നേടി. റിലയൻസ് ഫൗണ്ടേഷന്റെ മാർട്ടിൻ ഓവൻസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
ടൂർണമെന്റിൽ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മിക്സഡ് 4×400 മീറ്റർ റിലേയിലാണ് വെള്ളി നേട്ടം. തീർത്ഥേഷ് പി ഷെട്ടി, എംആർ പൂവമ്മ, ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ സഖ്യം 3.17.06 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വിയറ്റ്നാമിനാണ് സ്വർണം.
മിക്സഡ് 4×100 മീറ്റർ റിലേയിലാണ് വെങ്കല നേട്ടം. തമന്ന, സ്നേഹ ഷാനുവല്ലി, അനിമേഷ് കുജൂർ, പ്രണവ് ഗുരവ് എന്നിവരടങ്ങിയ ടീം 41.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. തായ്‌ലൻഡ് ഒന്നാമതും ചൈന രണ്ടാമതുമെത്തി.
അതേസമയം 4×400 മീറ്റർ പുരുഷ, വനിതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല. എംആർ പൂവമ്മ, രഷ്ദീപ് കൗർ, അൻസ ബാബു, സലോനി നഗർ എന്നിവരടങ്ങിയ വനിതാ 4×400 മീറ്റർ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (3.34.88 സെക്കൻഡ്). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്താവുകയും ചെയ്തു (3.05.33 സെക്കൻഡ്). രണ്ട് ഇനങ്ങളിലും വിയറ്റ്നാമിനാണ് സ്വർണം.
പരിക്കുകൾ കാരണം ഇന്ത്യയ്ക്ക് പുരുഷന്മാരുടെ 4×100 മീറ്റർ റിലേ ടീമിനെ ഇറക്കാൻ സാധിക്കാതിരുന്നത് മെഡൽ സാധ്യതകളെ ബാധിച്ചു. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശീലനമായി ഈ ടൂർണമെന്റ് മാറി. 2027ലെ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിന് ഇന്ത്യയിലെ ചണ്ഡീഗഢാണ് ആതിഥേയത്വം വഹിക്കുന്നത്.

by Midhun HP News | Jun 22, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് കണിയാപുരം റോഡിൽ മുരുക്കുംപുഴ തോപ്പ് മുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള പിഡബ്ല്യുഡി റോഡിൽ വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടുകയും യാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ എംഎൽഎ രമ്യ ഹരിദാസിനെ നേരിൽ കാണുകയും നിവേദനങ്ങൾ കൊടുത്തതി ന്റെ ഫലമായി പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു.
എംഎൽഎ രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിനിജയചന്ദ്രൻ, പഞ്ചായത്ത്പ്രസിഡൻറ് ശ്രീചന്ദ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത, വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡൻറ് കവിത, കാരമൂട് വാർഡ് മെമ്പർ മൻസൂർ, ‘ജനകീയ കൂട്ടായ്മ’പ്രവർത്തകർ എന്നിവർ സന്നിഹിതർ ആയിരുന്നു.
ഇതിനോടനുബന്ധിച്ച് നിർമ്മിക്കേണ്ട ബാക്കി ഓടയുടെനിർമ്മാണ പ്രവർത്തനങ്ങൾ, ദേശായി ഫ്ലാറ്റിലെ മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്ന പ്രശ്നം, മംഗലപുരം പഴയ NH 47ലെ നാട്ടുകാരുടെയും കോർപ്പറേറ്റുകളുടേയും കൈയ്യേറ്റം, അങ്കണവാടികളിലെ നിയമനങ്ങളിലെ അപാകതകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീരുമാനം ആക്കി നടപ്പിലാക്കണമെന്ന് സ്ഥലം എംഎൽഎയോട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, ജനകീയകൂട്ടായ്മഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. അതിനെ തുടർന്ന് എംഎൽഎ അനുഭവപൂർവ്വം കാര്യങ്ങൾ നടപ്പിലാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

by Midhun HP News | Jun 22, 2026 | Latest News, ജില്ലാ വാർത്ത, മരണം
ഇളമ്പ പാലം ലക്ഷ്മി ഭവനിൽ കൊച്ചുകുട്ടൻ അന്തരിച്ചു.
ഭാര്യ: ശാലിനി
മക്കൾ: ശ്രീലക്ഷമി, വിഷ്ണു
മരുമകൻ: അഖിൽ
by Midhun HP News | Jun 22, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിക്ക് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വിമതനായ ഗോകുല്‍ ഗിറ്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് മഹായുതിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ നരേന്ദ്ര ദരാഡെയെ തോല്‍പ്പിച്ചു. 109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗിറ്റെ വിജയിച്ചത്.
11 സീറ്റുകളിലേക്ക് ഈ മാസം 18നാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച വോട്ടെണ്ണിയപ്പോള്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗിറ്റെക്ക് 357 വോട്ടും ദരാഡെയ്ക്ക് 248 വോട്ടുമാണ് കിട്ടിയത്. മഹായുതി നേതൃത്വത്തിന് വലിയ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. വിമത സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപിയുടെയും സഖ്യ നേതൃത്വത്തിന്റെയും ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഗോകുല്‍ ഗിറ്റെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.
നാസിക് മണ്ഡലത്തില്‍ സീറ്റ് വിഭജനത്തിന്റെ ഭാഗമായി ശിവസേനയ്ക്കാണ് സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യവും നേതൃവിരുദ്ധ വികാരങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ തുറന്നുകാണപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡെ സേനയുടെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നാസിക്കില്‍ മഹായുതിക്ക് തിരിച്ചടി നേരിട്ടത്. ഈ ഫലം മഹായുതിയുടെ ആഭ്യന്തര ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഫലിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

by Midhun HP News | Jun 22, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പേരൂർ മുളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ സ്വവസതിയിൽ എത്തിക്കും. ബിനോയിയുടെ വിയോഗത്തെത്തുടർന്ന് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
ബിജു – സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ
by Midhun HP News | Jun 22, 2026 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ എളമക്കര പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്.
എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അങ്കണവാടിയിലാണ് സംഭവം. കുട്ടിയെ സ്ഥിരമായി അമ്മയോ അച്ഛനോ ആണ് കൊണ്ടുവിടാറുള്ളത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്ന 20 കാരനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Recent Comments