by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ അവനവഞ്ചേരി കെ. പി.പോറ്റി മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു. ആറ്റിങ്ങല്‍ നഗരസഭ ചെയർപേഴ്സൺ എം .പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. മുരളി, റ്റി. എല്‍. പ്രഭന്‍,ജി. ബാബു, രാധാകൃഷ്ണ നായർ കെ, അഡ്വ. ഡോ.സതീഷ് ശർമ്മ എം, ഡോ. സന്തോഷ് കുമാര്‍ ജി, സാബു എസ്, ഗായത്രി ദേവി, രാജഗോപാലൻ പോറ്റി, ഹരിഹരന്‍ പോറ്റി, ബാലകൃഷ്ണന്‍ പോറ്റി, അനില്‍ ആറ്റിങ്ങല്‍ തുടങ്ങിയവർ പങ്കെടുത്തു.




by Midhun HP News | Aug 26, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ഇതുവരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 26, 2026 | Latest News, കേരളം
നന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു. ഇത്തവണ കർക്കടകത്തിലാണ് അത്തം വന്നത്. അതിനാൽ 11ാം ദിവസത്തിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേർത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികൾ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാൽ പിന്നെ ഓണ സദ്യയാണ്.
ഉത്രാടപ്പകലിൽ ഇടവിട്ട് പെയ്ത മഴയിലും വിപണിയിലെ ആവേശം തണുത്തില്ല. വസ്ത്രശാലകളിലും സൂപ്പർ മാർക്കറ്റുകളിലും രാവിലെ മുതൽ തന്നെ തിരക്കാരംഭിച്ചിരുന്നു. പച്ചക്കറി, പഴം മാർക്കറ്റുകളും തിരക്കിലായി.

ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിച്ചത് കർക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ അത് പതിനൊന്നാം ദിവസമാണ്. ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഇതിന് കാരണം. ചിങ്ങത്തിൽ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാൽ, കർക്കടകത്തിലെ അത്തം മുതൽ ആഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു.


by Midhun HP News | Aug 25, 2026 | Latest News, കേരളം
ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ് തിരുവോണം. തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. എന്നാല്‍ ഉത്രാടം വെറും ഒരു ദിവസം മാത്രമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് പൗരാണിക കാലം മുതല്‍ നല്‍കിയിട്ടുള്ളത്.
ഉത്രാടം ദിനം മഹാബലി ചക്രവര്‍ത്തിയുടെ വരവിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. തിരുവോണത്തിന് ഒരു ദിവസം മുമ്പ്, മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ പാതാളത്തില്‍ നിന്ന് പുറപ്പെടുന്നു എന്നാണ് വിശ്വാസം. ഈ സന്ദര്‍ശനം മലയാളികള്‍ക്ക് ഐശ്വര്യവും സമാധാനവും നല്‍കുന്ന സമയമായി കണക്കാക്കപ്പെടുന്നു.
കുടുംബസമേതമായി ഒരുമിച്ച് സദ്യ ഒരുക്കാനും പൂക്കളമിടാനും വീടു വൃത്തിയാക്കാനും ഉള്ള സമയമാണ്. മഹാബലി വരവിന്റെ പ്രതീക്ഷയും, ധര്‍മ്മവും സമത്വവും നിറഞ്ഞ ഭരണത്തിന്റെ ഓര്‍മ്മയും ഈ ദിനം പുതുക്കുന്നു. ഉത്രാടം, തിരുവോണത്തിന് മുന്നോടിയായി ആത്മീയമായ ഒരുക്കത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.
ഓണാഘോഷത്തിന്റെ അവസാനഘട്ട ഒരുക്കത്തിനാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്. സദ്യവട്ടങ്ങള്‍ക്കായി മലയാളികള്‍ ഓണത്തലേന്ന് ചന്തകളില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ എത്തുന്നു. ചന്തകളും വഴിയോരങ്ങളും വളരെ തിരക്കുപിടിച്ചുകാണുന്ന ഒരു ദിവസം കൂടിയാണ് ഉത്രാടം.
ഓണത്തിന് ആവശ്യമായ സാധനങ്ങളൊക്കെ ഈ ദിവസം വാങ്ങിക്കൂട്ടും. സാമഗ്രികളൊക്കെ വാങ്ങിക്കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. എങ്കിലും മലയാളികള്‍ കാശ് നോക്കാതെ ആവശ്യം നോക്കി ചെലവാക്കും എന്നാണ് പറച്ചില്‍. ഉത്രാടനാളുകളില്‍ വിപണികള്‍ വളരെ വൈകിയും സജീവമായിരിക്കും. പച്ചക്കറിക്കടകളിലും പലവ്യഞ്ജനക്കടകളിലും തുണിക്കടകളിലും നിന്നു തിരിയാന്‍ കഴിയാത്തവിധം തിരക്കുമായിരിക്കും.
മുറ്റത്ത് പൂക്കളമിടുന്നത് ഉത്രാടം നാളില്‍ ഏറ്റവും വലുതാകുന്നു. ഈ ദിവസം പ്രത്യേക പൂക്കള്‍ ഉപയോഗിച്ച് അലങ്കാരമൊരുക്കുന്നു. കൂടാതെ വീട്ടിലെ വലിയ വിളക്കുകള്‍ പുളിയും ചാരവുമുപയോഗിച്ച് കഴുകി, വൈകുന്നേരം എണ്ണയൊഴിച്ച് ഉത്രാട വിളക്ക് കത്തിക്കുന്നു. ദേവതാ ചിത്രങ്ങള്‍ പൂമാലകളോടെ അലങ്കരിക്കുന്നു.
ഉത്രാടത്തിലെ തെയ്യക്കോലങ്ങള്‍
ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകള്‍ കയറിയിറങ്ങിയും ഓണക്കാലം അറിയിച്ചെത്തുന്ന ആടിവേടന്‍ തെയ്യങ്ങളുണ്ട്. ആധിയും വ്യാധിയും ഒഴിഞ്ഞ നല്ലൊരു ഓണക്കാലത്തിനായി പ്രാര്‍ഥിക്കുന്ന ജനതയെ തെയ്യക്കോലങ്ങള്‍ക്കു മുന്‍പില്‍ കാണാന്‍ കഴിയും.കുട്ടികള്‍ കോലം കെട്ടി വീടുകള്‍ കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്നു. ആടിവേടന്‍ തെയ്യത്തിനു പിറകെ ഓണത്താര്‍ തെയ്യവും രംഗപ്രവേശം ചെയ്യും.




by Midhun HP News | Aug 25, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ അല്‍ നബ്ബയില്‍ താമസിക്കുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫ(7)യാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അമ്മ മുര്‍ഷിദ ജോലിസ്ഥലത്തായിരുന്നു, അച്ഛന്‍ മുബാറക് അപ്പാര്‍ട്ട്‌മെന്റിന് താഴെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ സ്ലൈഡിങ് വിന്‍ഡോ തുറന്ന് കുട്ടി അച്ഛനെ നോക്കിയപ്പോള്‍ ബാലന്‍സ് തെറ്റി താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു. അജ്മാനിലെ ഒരു സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സഫ. മുബാറക് ദുബായ് ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനാണ്. മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു.
കഴിഞ്ഞ 8 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന സഫയും കുടുംബവും അവധിക്ക് നാട്ടിലെത്തി തിരിച്ചെത്തിയിട്ട് അധിക ദിവസമായിട്ടില്ല. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.




by Midhun HP News | Aug 25, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. 1,20,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 15,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Recent Comments