സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

ഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നയരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണത്തെ എതിര്‍ത്തവരോട് രാജ്യത്തെ സ്ത്രീകള്‍ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള ഈ സുപ്രധാന അവസരം എംപിമാരായ നാം ആരും പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ വനിത സംവരണം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവര്‍ക്കും. താന്‍ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ നിന്നാണ് വരുന്നതെങ്കിലും എല്ലാവരെയും ഒപ്പം കൊണ്ടുപോകുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ഭേഗതി ബില്‍ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷാ ഫലം നീട്ടി; പ്രഖ്യാപനം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി 25ന്

എസ്എസ്എല്‍സി പരീക്ഷാ ഫലം നീട്ടി; പ്രഖ്യാപനം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി 25ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരവും ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 25-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ 72 കേന്ദ്രങ്ങളിലായി നടക്കും. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 89 ക്യാമ്പുകളിലായി ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും.

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലെ ഏഴ് കേന്ദ്രങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. എസ്എസ്എല്‍സി വിദ്യാര്‍ഥികളുടേത് മോഡല്‍ പരീക്ഷ, പാദവാര്‍ഷിക പരീക്ഷകള്‍ എന്നിവയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേത് ഒന്നാം വര്‍ഷ തിയറി പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും ഫലം നല്‍കും. ഇതില്‍ തൃപ്തരല്ലാത്തവര്‍ക്ക് മെയ് അവസാനം സേ പരീക്ഷ എഴുതാന്‍ അവസരമുണ്ടാകും.

നിരന്തര മൂല്യനിര്‍ണ്ണയ സ്‌കോറുകള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം. പരാതി പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും. അവധിക്കാല ക്ലാസ്സുകള്‍ പാടില്ലെന്നും സ്‌കൂള്‍ ഫിറ്റ്‌നസ് ഉറപ്പാക്കുന്ന നടപടികള്‍ മെയ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി അറിയിച്ചു. സമഗ്രശിക്ഷാ കേരളം വഴി 1158 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം, മർദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവും

കൊച്ചി : എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയില്‍ ഡിവൈഎഫ്‌ഐ നേതാവിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഷിയാസിനാണ് മര്‍ദ്ദനമേറ്റത്. കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഷിയാസിന്റെ സുഹൃത്തും പ്രതികളുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ സംഭവത്തില്‍ സുഹൃത്തിനെ മര്‍ദ്ദിച്ചത് പ്രതികളെ കണ്ടപ്പോള്‍ ഷിയാസ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായിട്ടാണ് ഷിയാസിനെ സംഘം മര്‍ദ്ദിച്ചത്.ഷിയാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിലാണ് ഷിയാസിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

മുംബൈ: നാസിക്ക് ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ, മതപരിവർത്തന കേസുകളിലെ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്. മതപരിവർത്തന ആരോപണങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നടപടി. പ്രതികൾക്ക് വിദേശ ഫണ്ട് ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ‌ ഒരു സ്ത്രീ അടക്കം 8 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മലേഷ്യയിൽ നിന്നുള്ള ഒരാളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്തരാഷ്ട്ര ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് എൻഐഎയെ സമീപിച്ചിരിക്കുന്നത്.

ഒൻപത് എഫ്ഐആറുകളാണ് കേസിൽ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രധാന പ്രതിയായ നിദാഖാൻ എന്ന എച്ച്ആർ മേധാവി ഇപ്പോഴും ഒളിവിലാണ്. ഏഴു പേരാണ് പോലീസിൽ പരാതി നൽകിയത്. ടീം ലീഡർ ഉൾപ്പെടുന്ന ഉയർന്ന ജീവനക്കാർ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും എന്നതടക്കമുള്ള പരാതികളാണ് ഉയർന്നത്.

എച്ച് ആർ ഹെഡായ നിദാഖാനാണ് പ്രതികളെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നതിനായി സഹായിച്ചത്. പരാതി പറഞ്ഞപ്പോൾ ഒത്തുതീർപ്പാക്കാനും നിദാഖാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ആദ്യ പരാതിയ്ക്കു പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് പൊലീസ് സംഘം ശുചീകരണ തൊഴിലാളികളായി വേഷം മാറി ഓഫീസിനുള്ളിൽ കയറി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതികളെല്ലാം നിലവിൽ റിമാൻഡിലാണ്.

ലഷ്‌കർ ഭീകരന് നേരെ അജ്ഞാതൻ്റെ വെടിവയ്‌പ്

ലഷ്‌കർ ഭീകരന് നേരെ അജ്ഞാതൻ്റെ വെടിവയ്‌പ്

ഇസ്‌ലാമാബാദ്: ലഷ്‌ക്കർ ഇ ത്വയ്‌ബ സഹസ്ഥാപകനും ജമാഅത് ഉദ് ദവ നേതാവുമായ മൗലാന ആമിർ ഹംസയ്ക്കു നേരെ വെടിവയ്പ്. സ്വന്തം കാറിൽ സഞ്ചരിച്ച ഇയാൾക്കു നേരെ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലാണ്. ലഷ്‌കർ ഭീകരനായ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയായ ഇയാൾ തീവ്രവാദ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

ആശാ ഭോസ്‌ലെയുടെ മരണം, നെഞ്ചിലെ അണുബാധ പ്രായമായവരിൽ എങ്ങനെ ​ഗുരുതരമാകുന്നു

കഴിഞ്ഞ ദിവസമാണ് വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ നെഞ്ചിലെ അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥിയിലാവുകയും ഏപ്രിൽ 12ന് മരണപ്പെടുകയും ചെയ്തത്. കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായമായവരിൽ നെഞ്ചിലെ അണുബാധ പലപ്പോഴും ​ഗുരുതരമാകാറുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശ്വാസകോശത്തെയോ ശ്വാസനാളത്തെയോ ബാധിക്കുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് നെഞ്ചിലെ അണുബാധ. പ്രധാനമായും രണ്ട് തരത്തിലാണ് ഇത് ഉണ്ടാവുക. ബ്രോങ്കൈറ്റിസ് ( ശ്വാസനാളങ്ങളിലെ അണുബാധ ), ന്യൂമോണിയ (ശ്വാസകോശത്തിലെ അണുബാധ).

ഇത് ശ്വാസകോശത്തിൽ അണുബാധയും വീക്കവും ഉണ്ടാക്കും. കഫം, ചുമ, ശ്വാസതടസ്സം, ശരീരത്തിലെ ഓക്സിജൻ നില കുറയുക എന്നിവയ്ക്ക് കാരണമാകാം. പ്രായമായവരെയാണ് നെഞ്ചിലെ അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുക. ഇത് ജീവന് തന്നെ ഭീഷണിയാകാം.

എന്തുകൊണ്ട് പ്രായമായവരിൽ നെഞ്ചിലെ അണുബാധ ​ഗുരുതരമാകുന്നു
ശ്വാസകോശ പ്രവർത്തനം പ്രായത്തോടൊപ്പം കുറയുന്നു.

പ്രായമാകുമ്പോൾ പേശിബലം കുറയുന്നത് ഉള്ളിലെ കഫത്തെ പുറന്തള്ളാൻ സാധിക്കാതെ വരുന്നു.

കുറഞ്ഞ പ്രതിരോധശേഷി.

ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ സമ്മർദം ഉണ്ടാകുന്നു.

ഈ സാഹചര്യത്തിൽ, ശരീരത്തിന്റെ ഭൂരിഭാ​ഗം ഊർജ്ജവും ശ്വാസം എടുക്കാനും അണുബാധയെ ചെറുക്കാനും ചെലവാക്കുന്നു. അതിന് പിന്നാലെ ഉണ്ടാകുന്ന ക്ഷീണം പോലുള്ളവ ഒരു സാധാരണ ലക്ഷണം മാത്രമായിരിക്കില്ല, ശരീരം വലിയ സമ്മർദത്തിലാണെന്ന മുന്നറിയിപ്പ് കൂടിയാണ്. ചെറിയ അസ്വസ്ഥതയോടെയാണ് അണുബാധയുടെ തുടക്കമെങ്കിലും പ്രായമായവരിൽ അത് വേ​ഗത്തിൽ വഷളാകാം.

ഓക്സിജൻ നില താഴ്ന്ന് മറ്റ് അവയവങ്ങളെ ബാധിക്കുക. മറ്റുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും

ഹൃദയത്തിന് അമിത സമ്മർദം ഉണ്ടാകുക

കഫം കെട്ടിക്കിടന്ന് ന്യൂമോണിയയിലേക്ക് മാറുക

ക്ഷീണം കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ താഴുക.

മുതിർന്നവരിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടർച്ചയായ ചുമ

ചെറിയ ശ്വാസംമുട്ടൽ

നേരിയ പനി

അമിത ഉറക്കം / അസാധാരണ മയക്കം

ആശയക്കുഴപ്പം

ഭക്ഷണാഭാവം

പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം

ഈ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ വാർധക്യ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുള്ളതിനാൽ രോ​ഗനിർണയവും ചികിത്സയും വൈകുന്നു.

പ്രായമായവരിൽ നെഞ്ചിലെ അണുബാധ ചെറുക്കാൻ ഫ്ലൂ, ന്യൂമോണിയ വാക്സിനുകൾ എടുക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. ചെറിയ ശ്വാസകോശ പ്രശ്നങ്ങളും അവഗണിക്കാതിരിക്കുക, പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക.