നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആതിദ്യ ( 23) യെയാണ് ഇന്ന് രാവിലെ ഭർത്താവിൻറെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഭർത്താവ് മിഥുന്റെ അച്ഛൻ, അമ്മ എന്നിവരുടെ വിവാഹ വാർഷികമായിരുന്നു. ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആതിദ്യയെ പിന്നീട് പുറത്തു കാണാതെ വന്നപ്പോൾ ഭർതൃ മാതാവ് കിടപ്പ് മുറിയിൽ എത്തിയപ്പോൾ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഈ ആഗസ്റ്റ് 25നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയെ മിഥുൻ വിവാഹം കഴിച്ചത്.

വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കിളിമാനൂർ ഉടയൻകാവ് കുഞ്ചയൻകുഴി തോട്ടിൻ കര പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായർ ലതിക ദമ്പതികളുടെ മകൻ ഉണ്ണിക്കണ്ണൻ എന്നറിയപ്പെടുന്ന രതീഷ്.കെ (31) ആണ് മരിച്ചത്‌. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭoവം.

വീട്ടിൽ ആരും ഇല്ലായിരുന്ന ഈ സമയത്ത് വീടിൻ്റെ ഹാളിൽ രതീഷ് തൂങ്ങുകയായിരുന്നത്രേ. സമീപവാസിയായ യുവാണ് രതീഷ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃത്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. രഞ്ജിത്.കെ ഏക സഹോദരനാണ്. മൃത് ദേഹം നാളെ ഉച്ചയോടെ വീട്ടിൽ എത്തിച്ച് സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

സംസ്ഥാന അവാർഡ് ജേതാവ് നിരഞ്ജനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു

നാവായിക്കുളം: 2020ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നാവായിക്കുളം വെട്ടിയറ സ്വദേശി നിരഞ്ജനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളിയുടെ നേതൃത്വത്തിൽ ബ്ലോക്ക് മെമ്പർമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിരഞ്ജന്റെ ടാർപോളിൻ മേഞ്ഞ കൂരയിൽ എത്തിയാണ് അനുമോദനം നൽകിയത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത “കാസിമിന്റെ കടൽ” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ അഭിനയ മികവ് തെളിയിച്ച നിരഞ്ജനെ ബ്ലോക്ക് പ്രസിഡന്റ് ചേർത്തുപിടിച്ച് അഭിനന്ദിച്ചു.

നാവായിക്കുളം ഗവൺമെന്റ് എച്ച്എസ്എസിലെ +2 വിദ്യാർത്ഥിയായ നിരഞ്ജന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഉറപ്പുനൽകി. കൂലിപ്പണിക്കാരായ മാതാപിതാക്കളും രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരിയും അടങ്ങുന്നതാണ് നിരഞ്ജന്റെ കുടുംബം.

ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം; കല്ലമ്പലത്ത് വാഹനാപകടങ്ങൾ പതിവാകുന്നു

കല്ലമ്പലം: കിളിമാനൂർ ഭാഗത്തുനിന്ന് വരുന്ന റോഡും വർക്കല ഭാഗത്തുനിന്ന് വരുന്ന റോഡും ദേശീയ പാതയിലെ ഇരു വശത്തായി സംഗമിക്കുന്ന ഭാഗമാണ് കല്ലമ്പലം ജംഗക്ഷൻ. മൂന്ന് മാസങ്ങൾക്കിടയിൽ ഇവിടെ ചെറുതും വലുതുമായി ഇരുപതോളം അപകടങ്ങളിലായി അൻപതോളം പേർക്ക് പരിക്കും പത്തോളം ആൾക്കാർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് കല്ലമ്പലം ജംഗക്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കിളിമാനൂർ ഭാഗത്തു നിന്ന് വന്ന കാർ ദേശീയ പാതയിലൂടെ കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇത്രയും വലിയ ജംഗ കഷനിൽ ട്രാഫിക് സിഗ്നലിൻ്റെ അഭാവും വാഹനനിയന്ത്രണത്തിന് പോലീസ് പോലും ഇവിടെ കാണാറില്ല. ഈ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും അധികൃതർ മൗനത്തിലാണ്.

ട്രാഫിക് ഐലൻ്റിൻ്റെ അശാസ്ത്രീയ നിർമ്മാമാണ് പല അപകടങ്ങൾക്കും കാരണമാകുന്നതായി ആക്ഷേപമുണ്ട്. ദേശീയപാത വികസനം വരുന്നതു കൊണ്ട് ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ കഴിയില്ല എന്നാണ് അധികൃതരുടെ വാദം. കുരുതി ക്കളമായി മാറിക്കൊണ്ടിരിക്കുന്ന കല്ലമ്പലത്ത് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി ധർണ നടത്തി

ആറ്റിങ്ങൽ: തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെപി ധർണ്ണ നടത്തി. കഴിഞ്ഞ നിരവധി മാസങ്ങളായി ആറ്റിങ്ങൽ പ്രദേശത്ത് മിക്കവാറും വാർഡുകളിൽ തെരുവു വിളക്കുകൾ കത്താറില്ല. പല സ്ഥലങ്ങളിലും ഇഴജന്തുക്കളുടെയും തെരുവു നായ്ക്ക ളുടേയും ശല്യം നിത്യ സംഭവമാണ്. സാമൂഹ്യ വിരുദ്ധരും ഈ അവസ്ഥ മുതലെടുക്കുകയാണ്.

അസംഖ്യം തവണ ഈ വിഷയം മുനിസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും എടുക്കാൻ തയ്യാറായിട്ടില്ല. അതേ സമയം കോൺട്രാക്ടറും മുനിസിപ്പാലിറ്റിയും പരസ്പ്പരം പഴിചാരുന്നതല്ലാതെ ക്രിയാത്മകമായ ഒരു തീരുമാനവും എടുക്കാതെ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് ബിജെപി ആരോപിച്ചു. കച്ചേരി നടയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ കവാടത്തിൽ ധർണ്ണയോടു കൂടി സമാപിച്ചു.

മേഖല അദ്ധ്യക്ഷൻ രാജേഷ് മാധവൻ ധർണ്ണ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മേഖല ജന: സെക്രട്ടറി ഗോപകുമാരൻ നായർ, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് രമ്യ, കൗൺസിലർമാരായ ശാന്തകുമാരി, ഷീല, ദീപാരാജേഷ്, യുവമോർച്ച വൈസ് പ്രസിഡൻ്റ് ദേവൻ, മേഖല സെക്രട്ടറി രാമൻ കുട്ടി നായർ, കുന്നത്ത് വാർഡ് പ്രസിഡൻ്റ് ദിവാകരൻ എന്നിവർ പങ്കെടുത്തു. സത്വര നടപടികൾ സ്വീകരിക്കാമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിൻമേൽ ബി ജെ പി സമരം താൽക്കാലികമായി അവസാനിപ്പിച്ചു.