കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കെമിക്കൽ പ്രോഡക്ട് മേക്കിങ് പരിശീലനം

ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം. എസ്. എം. ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ കെമിക്കൽ പ്രോഡക്ട് മേക്കിങ് 10 ദിവസം നിൽക്കുന്ന പ്രാക്ടിക്കൽ പരിശീലനം ഒക്ടോബർ 20 ന് ആരംഭിക്കും. ക്ലാസുകൾ മൂന്നുമുക്കിലെ സെന്ററിൽ വെച്ച് നേരിട്ടായിരിക്കും നടക്കുക. ഫീസ് 2360 രൂപ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7403388937 / 9746870544.

സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തും. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. സ്‌കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ, പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്ക യോഗങ്ങൾ എന്നിവ ചേരും. ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തും.

ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസം വരുത്തി കൂട്ടം ചേരൽ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകണം. സ്‌കൂളിൽ നേരിട്ട് എത്താൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യും.

ഗാർഹിക പാചകവാതക വിലയിലും വർധന

ന്യൂഡൽഹി: തുടർച്ചയായ ഇന്ധനവില വർധനവിന് പുറമേ രാജ്യത്ത് ഗാർഹിക പാചകവാതക വിലയിലും വർധനവ്. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതിനെ തുടർന്ന് സിലിണ്ടറിന് 15 രൂപയാണ് വർധിച്ചത്.സബ്‌സിഡി നിരക്കിലും സബ്‌സിഡിയില്ലാത്ത എൽപിജി വിലയിലും വർധനയുണ്ടായതായി എണ്ണ കമ്പനി അധികൃതർ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്ന് (ബുധനാഴ്‌ച) മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ രാജ്യതലസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് 899.50 രൂപയാണ് വില.

പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കല്ലമ്പലം: കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ മുത്താനയിൽ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ട് പേര് അറസ്റ്റിൽ. കല്ലമ്പലം, മാവിൻമൂട്, ചാവരുവിള വീട്ടിൽ പീഡനം ബാബു എന്നു വിളിക്കുന്ന സുരേഷ് ബാബു (52), ചെമ്മരുതി, മുത്താന, പള്ളിത്താഴം വീട്ടിൽ കുമാർ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുളിക്കാൻ ബന്ധുവീട്ടിലെ കുളത്തിലേക്ക് പോയ 22കാരിയെയാണ് കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒക്ടോബർ 2ന് രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി പതിവായി പോയിരുന്നത്. എന്നാൽ ഒക്ടോബർ 2ന് യുവതിയെത്തുമ്പോൾ ബന്ധുവീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാൾ ഇവിടെയെത്തിയിരുന്നെന്നും ഇയാൾ മടങ്ങി അൽപസമയത്തിനുള്ളിൽ മറ്റുള്ളവരുമായി എത്തി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായുമാണ് റിപ്പോർട്ട്.

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാൽ പിടിവലിക്കിടയിൽ ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാൻ പോയ മകൾ മടങ്ങിയെത്താൻ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയപ്പോവാണ് യുവതിയെ ബോധരഹിതയായി കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസ നൽകിയ ശേഷം വിദഗ്ഗ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

സ്ഥലത്തെ സംഭവ സമയത്തെ പ്രതികളുടെ സംശയാസ്പദമായ സാന്നിദ്ധ്യവും സംഭവത്തിനുശേഷം സംഭവ സ്ഥലത്തിനു അടുത്ത് താമസിക്കുന്ന ഒരു ആളെ ഫോണിൽ വിളിച്ചു സ്ഥലത്തെ സ്ഥിതിഗതികൾ മനസ്സിലാക്കിയതും സംഭവസ്ഥലത്തു നിന്നും അല്പം മാറി കുറേസമയം നിന്ന് സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം പ്രതികൾ സ്ഥലംവിട്ടതും പ്രതികളിലേക്ക് സൂചന നൽകി. സാക്ഷികളുടെയും അക്രമത്തിനിരയായ കുട്ടിയുടെയും വിവരണങ്ങളിൽ നിന്ന് പ്രതികളുടെ സ്കെച്ച് തയ്യാറാക്കിയതും പ്രതികൾ ലേക്ക് എത്താൻ സഹായിച്ചു. പ്രതികളെ കനത്ത പോലീസ് ബന്തവസ്സിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണം ഊർജിതമായി തുടർന്നുവരുന്നു.

തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിൻ നിയോഗിച്ച തിരുവനന്തപുരം റൂറൽ എസ്പി പി കെ മധു നേരിട്ടുള്ള മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസ് നേതൃത്വം കൊടുത്ത ടീമിൽ സി ഐ മാരായ ഫ് റോസ്, പ്രശാന്ത് ,ശ്രീജിത്ത്, ശ്രീജേഷ് ,കണ്ണൻ, ചന്ദ്രദാസ് ,അജെഷ്, ബിജു പോലീസ് ഉദ്യോഗസ്ഥരായ ദിലീപ് , സുനിൽ രാജ്, ഫിറോസ് ,ഷിജു,അനൂപ്, സുധീർ തുടങ്ങിയവർ ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ സൈബർ സെല്ലിനെയും ഫോറൻസ് വിദഗ്ധരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

സ്കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആറ്റിങ്ങൽ: സ്കൂട്ടറിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് സമീപം റജീന മൻസിലിൽ എൽ. ഭഗവതി അമ്മാളാണ് (70) മരിച്ചത്. ദേശീയ പാതയിൽ ആറ്റിങ്ങൽ ടൗൺ പള്ളിക്ക് സമീപം സെപ്തംബർ 29 ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആറ്റിങ്ങലിലെ ഒരു സ്വകാര്യ സ്കൂളിലെ ആയയായിരുന്നു ഭഗവതി അമ്മാൾ. മകൾ: ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.