ശ്രീനാഥ് ഭാസിയ്‌ക്കെതിരായ വിലക്ക് പിന്‍വലിച്ചു

ശ്രീനാഥ് ഭാസിയ്‌ക്കെതിരായ വിലക്ക് പിന്‍വലിച്ചു

ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവത്തിൽ ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കുകയായിരുന്നു. വിലക്കിനെതിരെ മമ്മൂട്ടിയടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ വിലക്കു നീക്കുന്ന കാര്യത്തിൽ പുനരാലോചനയില്ലെന്നായിരുന്നു സംഘടനയുടെ പക്ഷം. ഒടുവിൽ രണ്ടു മാസങ്ങൾക്കു ശേഷമാണ് വിലക്കു നീക്കാൻ സംഘടന തയ്യാറായത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയ്ക്കെതിരെ മരട് പോലീസ് കേസെടുത്തത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോയെങ്കിലും
പിന്നീട് അവതാരക പരാതി പിൻവലിച്ചു. അതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. കേസ് പിൻവലിച്ചെങ്കിലും വിലക്കു തുടരുകയായിരുന്നു.

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സബ്സിഡി നിരക്കിൽ കാലിതീറ്റ പദ്ധതി ഉദ്ഘാടനം നടന്നു

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സബ്സിഡി നിരക്കിൽ കാലിതീറ്റ പദ്ധതി ഉദ്ഘാടനം നടന്നു

കിഴുവിലം ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സബ്സിഡി നിരക്കിൽ കാലിതീറ്റ എന്ന പദ്ധതിയുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ നിർവ്വഹിച്ചു. മുടപുരം ക്ഷീരോത്പാദക സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് എൻ.വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ, കടയറ ജയചന്ദ്രൻ, സംഘം സെക്രട്ടറി ഷിജി എന്നിവർ സംസാരിച്ചു.

ക്ഷീരോത്പാദക സംഘങ്ങൾ വഴി 50% സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ കർഷകർക്ക് വിതരണം ചെയ്യുന്നത്. കൂടാതെ ക്ഷീര കർഷകരെ സഹായിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ക്ഷീര സമൃദ്ധി, കന്നുകുട്ടി പരിപാലനം, സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് പശുക്കളെ വാങ്ങുന്നന്നതിനു സബ്സിഡി നൽകുന്ന വിധം ക്ഷീര ഗ്രാമം പദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്.

ക്ഷീര ഗ്രാമം പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് സബ്സിഡിയോടെ ക്ഷീര കർഷകർക്ക് പശുവിനെ വാങ്ങാൻ ബാങ്ക് വായ്പ നൽകുന്നതിനും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ പൂർണ്ണമായും സൗജന്യമായി തൊഴുത്ത് നിർമ്മിക്കുന്നത്തിനും കൃഷി- മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പുകളുടെ ഏകോപനത്തോടെ പാലുത്പാദനം വർദ്ധിപ്പിക്കാനും അത് വഴി വരുമാന വർദ്ധനവും ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നതാണ് ക്ഷീരഗ്രാമം പദ്ധതി.

മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 

നിര്‍മ്മല സിറ്റി സ്വദേശി രാജുവാണ് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രാജുവിന്റെ മകന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. 

ലോക കപ്പ് ആവേശത്തിൽ പങ്ക് ചേരുവാൻ ആറ്റിങ്ങൽ നിവാസികൾക്ക് അവസരം ഒരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി

ലോക കപ്പ് ആവേശത്തിൽ പങ്ക് ചേരുവാൻ ആറ്റിങ്ങൽ നിവാസികൾക്ക് അവസരം ഒരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി

ലോക കപ്പ് ആവേശത്തിൽ പങ്ക് ചേരുവാൻ ആറ്റിങ്ങൽ നിവാസികൾക്ക് അവസരം ഒരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി. മുപ്പതോളം കായിക പ്രേമികളാണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി ഒരുക്കിയ പാക്കേജിൽ ഫിഫ ലോക കപ്പിന് യാത്ര തിരിച്ചത്. വിമാന ടിക്കറ്റ്, ലോക കപ്പ് സന്ദർശന ടിക്കറ്റുകൾ, താമസ സൗകര്യം, അനുബന്ധ സംവിധാനങ്ങൾ എല്ലാം സൊസൈറ്റി ഒരുക്കി നൽകി.

കേരളത്തിൽ ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം ലോക കപ്പ് ഫുട്ബാൾ കാണുവാൻ തദ്ദേശവാസികൾക്ക് വേണ്ടി പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ് സൺ സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് മനാസ് രാജിന് ടിക്കറ്റ് കൈമാറി പാക്കേജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ലാഭമോ യൂസർ ഫീയോ വാങ്ങാതെ പൂർണ്ണമായും സൗജന്യമായാണ് കായിക പ്രേമികൾക്ക് ഉള്ള പാക്കേജ് ഒരുക്കിയത് എന്ന് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു. ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ സമരം മൂലമുണ്ടായ നഷ്ടം ഇടാക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കാനുള്ള അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസപ്പെടുന്നതിൽ ദിനംപ്രതി 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം നിർമാണക്കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ഈ നിർദേശം മുഖ്യമന്ത്രി അം​ഗീകരിച്ചതായാണ് സൂചന. 

അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണനക്ക് വരും. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടഞ്ഞതിൽ സമരക്കാർക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നതും സർക്കാർ നോക്കുന്നുണ്ട്. അതിന് ശേഷമാകും തുടർ നീക്കങ്ങൾ. 

കേരളോത്സവോദ്ഘാടനം നടന്നു

കേരളോത്സവോദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭ കേരളോത്സവം ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.ട.കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗിരിജ, നജാം ,രമ്യാ സുധീർ എന്നിവർ പങ്കെടുത്തു. ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങിയവ കോളേജ് ഗ്രൗണ്ടിലും അത്ലറ്റ് മത്സരങ്ങൾ ശ്രീപാദം സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ ഡിസംബർ 3, 4 തീയതികളിൽ ടൗൺ യു.പി സ്കൂൾ ഓഡിറ്റോറിയത്തിലും നടക്കും.